അമീബിക്ക് മസ്തിഷ്‌ക ജ്വരം: അഞ്ചു തരം അമീബകളെ കണ്ടെത്താനുള്ള മോളിക്യുലര്‍ ലാബിലെ ടെസ്റ്റ് വിജയം; രോഗ നിര്‍ണയത്തില്‍ നിര്‍ണായക നേട്ടവുമായി ആരോഗ്യ വകുപ്പ്

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക്ക് മസ്തിഷ്‌ക ജ്വരം കണ്ടെത്താനായി സജ്ജമാക്കിയ മോളിക്യുലാര്‍ ലാബിലൂടെ ആദ്യത്തെ അമീബയുടെ രോഗ സ്ഥിരീകരണം നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഈ നേട്ടം കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് വലിയ മുന്നേറ്റമായി കണക്കാക്കാം.

അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിന്റെ പ്രതിരോധത്തിൻ്റെ ഭാഗമായി സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബില്‍ മനുഷ്യരില്‍ മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുന്ന 5 തരം അമീബകളെ (Naegleria fowleri, Acanthamoeba sp., Vermamoeba vermiformis, Balamuthia mandrillaris, Paravahlkampfia francinae) തിരിച്ചറിയാനുള്ള പിസിആര്‍ ലാബ് സ്ഥാപിച്ചിരുന്നു. ഈ സംവിധാനത്തിലൂടെ ആണ് അക്കാന്തമീബ (Acanthamoeba) എന്ന അമീബയെ കണ്ടെത്തിയതും സ്ഥീരികരിച്ചതും.

മുൻപ് പിജിഐ ചണ്ഡിഗഢിലായിരുന്നു അമീബിക്ക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നത്. സംസ്ഥാനത്ത് തന്നെ രോഗ സ്ഥിരീകരണം സാധ്യമായതോടെ ചികിത്സയ്ക്കും ഗവേഷണത്തിനും ഏറെ സഹായകരമാകുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ രോഗത്തിന്റെ പ്രതിരോധത്തിൽ കേരളം അതീവ ശ്രദ്ധാപൂർണവും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ആഗോള തലത്തില്‍ 97 ശതമാനം മരണ നിരക്കുള്ള രോഗമാണിത്. മികച്ച പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ മരണ നിരക്ക് 23 ശതമാനമായി കുറയ്ക്കാന്‍ സാധിച്ചു. ഇതു സാദ്ധ്യമാക്കിയത് ക്രമബദ്ധമായ ഇടപെടലുകളും സമയബന്ധിതമായ ഉന്നതചികിത്സയും മുഖേനയാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

അമീബയെ പ്രതിരോധിക്കാനായി ഏകാരോഗ്യത്തില്‍ (വണ്‍ ഹെല്‍ത്ത്) അധിഷ്ഠിതമായി ആക്ഷന്‍ പ്ലാന്‍ സംസ്ഥാനം പുതുക്കിയിരുന്നു. രോഗം നിയന്ത്രിക്കുക, രോഗനിർണയം ശക്തമാക്കുക, ഉചിതമായ ചികിത്സ ഉറപ്പാക്കുക എന്നിവയെ ലക്ഷ്യമിട്ട് സമഗ്രമായ പ്രവർത്തന പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. മസ്തിഷ്ക ജ്വരം എന്ന് സംശയിക്കുന്ന എല്ലാ കേസുകളിലും അമീബിക്ക് മസ്തിഷ്ക ജ്വരം ആണോയെന്ന് ഉറപ്പാക്കുന്നതിനുള്ള പരിശോധനയും നിർബന്ധമാക്കിയിട്ടുണ്ട്.

സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബിന് പുറമെ, അമീബിക് മസ്തിഷ്‌ക ജ്വര രോഗനിർണയത്തിന് പ്രത്യേകമായ കേന്ദ്രങ്ങളായി തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിലെ മൈക്രോബയോളജി വിഭാഗങ്ങളെയും വികസിപ്പിക്കും.