
50 ബോട്ടിൽ ഹഷീഷ് ഓയിലുമായി യുവാവ് പിടിയിൽ: പിടികൂടിയത് മൂന്ന് ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്ന്
സ്വന്തം ലേഖകൻ
പാലക്കാട് : മൂന്നു ലക്ഷം രൂപ വിലവരുന്ന 50 ബോട്ടിൽ ഹഷീഷ് ഓയിലുമായി യുവാവിനെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, പാലക്കാട് ടൗൺ നോർത്ത് പോലീസും സംയുക്കമായി നടത്തിയ പരിശോധനയിൽ പിടികൂടി. ചെർപ്പുളശ്ശേരി, തൃക്കടീരി സ്വദേശി മൻസൂർ അലി (33) ആണ് അറസ്റ്റിലായത്.
പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാൻഡ് ഭാഗത്ത് ഇടപാടുകാരെ കാത്തു നിൽക്കുമ്പോഴാണ് രഹസ്യവിവരം കിട്ടിയതനുസരിച്ച് നടത്തിയ പരിശോധനയിൽ പ്രതി വലയിലായത്. അഞ്ചു ഗ്രാം വീതമുള്ള അൻപത് പ്ലാസ്റ്റിക് ബോട്ടിലുകൾ പ്രതികളുടെ പക്കൽ നിന്നും പോലീസ് കണ്ടെടുത്തു. 6000 രൂപക്കാണ് അഞ്ചു ഗ്രാം ഹഷീഷ് ഓയിൽ അടങ്ങിയ ബോട്ടിൽ വിൽപ്പന നടത്തുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചിയിൽ നിന്നുമാണ് പ്രതി മയക്കുമരുന്ന് കൊണ്ടു വന്നത്, പുതുവത്സരദിന ആഘോഷത്തിനായി വിവിധ തരം മയക്കുമരുന്നാണ് കേരളത്തിലേക്ക് ഒഴുകുന്നത്.
ആന്ധ്രയിൽ നിന്നും മറ്റും ലോഡു കണക്കിന് കഞ്ചാവ് എത്തിച്ച് രഹസ്യ കേന്ദ്രങ്ങളിൽ വെച്ചാണ് കഞ്ചാവ് വാറ്റി ഹഷീഷ് ഓയിൽ നിർമ്മിക്കുന്നത്. കഞ്ചാവിനെക്കാളും പതിൻ മടങ്ങ് വീര്യം കൂടിയതും , രഹസ്യമായി കൈകാര്യം ചെയ്യുവാൻ എളുപ്പവുമാണെന്നതാണ് ഹഷീഷ് ഉപഭോക്കാക്കൾക്ക് പ്രിയങ്കരമാകുന്നത്.
സിഗരറ്റിൽ പുരട്ടിയാണ് ഉപയോഗിക്കുന്നത്. കൊച്ചി കേന്ദ്രീകരിച്ചുള്ള കഞ്ചാവ് ലോബിയാണ് ഹഷീഷ് ഓയിൽ എത്തിച്ചു കൊടുക്കുന്നതെന്ന് സൂചന ലഭിച്ചിട്ടുണ്ട്. തുടരന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
കഴിഞ്ഞ മാസം 400 കിലോയോളം കഞ്ചാവാണ് ഡാൻസാഫ് സ്ക്വാഡ് പിടികൂടിയത്, കൂടാതെ എം.ഡി.എം.എ , ഹഷീഷ് ഓയിൽ എന്നിവയും പിടികൂടിയിരുന്നു.
സംസ്ഥാന പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലാടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്ക്വാഡിന്റെ നേതൃത്ത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് പരിശോധന നടത്തി വരുന്നത്.
പാലക്കാട് ജില്ല പോലീസ് മേധാവി ശിവവിക്രമിന്റെ നിർദ്ദേശത്തെത്തുടർന്ന് നർകോട്ടിക് സെൽ ഡിവൈ.എസ്.പി ക്രൈം ഡിറ്റാച്ച്മെൻ്റ് ശ്രീനിവാസൻ്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
തൃശൂർ റേഞ്ച് തലത്തിൽ നടന്നുവരുന്ന പ്രത്യേക ഓപ്പറേഷൻ്റെ ഭാഗമായി വ്യാപകമായ റെയ്ഡുകളാണ് ജില്ലയിലും നടന്നു വരുന്നത്. പ്രതിയെ കോവിഡ് പരിശോധനക്കു ശേഷമായിരിക്കും കോടതിയിൽ ഹാജരാക്കുക.
പാലക്കാട് ടൗൺ നോർത്ത് സബ് ഇൻസ്പെക്ടർ സുധീഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ജ്യോതികുമാർ , സിവിൽ പൊലീസ് ഓ മാരായ സതീഷ്, സന്തോഷ് കുമാർ, ഡ്രൈവർ ഡിജേഷ് ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ സീനിയർ സിവിൽ പൊലീസ് ഓഫിസർ ടി.ആർ സുനിൽ കുമാർ, റഹീം മുത്തു, ആർ. കിഷോർ, കെ. അഹമ്മദ് കബീർ, ആർ. വിനീഷ്, കെ.ആർ രാജീദ് , എസ്. ഷമീർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.