
കൊച്ചി: കെനിയയില്‍ വിനോദയാത്രക്കിടെ ബസ്സപകടത്തില്‍ മരിച്ച ഖത്തറില്‍ നിന്നുള്ള മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് കൊച്ചിയിലെത്തും. മൃതദേഹങ്ങളുമായി ഖത്തർ എയർവേയ്സ് വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടതായി നെയ്‌റോബിയിലെ ഇന്ത്യൻ സമൂഹം അറിയിച്ചു.
ഞായറാഴ്ച രാവിലെ 8.45ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന മൃതദേഹങ്ങള്‍ മന്ത്രി പി.രാജീവ് സ്വീകരിക്കും. നോർക്ക റൂട്ട്സിന്റെ ആംബുലൻസുകളില്‍ മൃതദേഹം അഞ്ചുപേരുടെയും വീടുകളില്‍ എത്തിക്കും. നെയ്റോബിയില്‍ നിന്നുള്ള വിമാനം ദോഹ വഴിയാണ് കൊച്ചിയിലെത്തുക.
മാവേലിക്കര ചെറുകോല്‍ സ്വദേശി ഗീത ഷോജി ഐസക് (58), പാലക്കാട് മണ്ണൂർ സ്വദേശിനി റിയ ആൻ (41), മകള്‍ ടൈറ (8), തൃശൂർ ഗുരുവായൂർ സ്വദേശിനി ജസ്ന കുറ്റിക്കാട്ടുചാലില്‍ (29), മകള്‍ റൂഹി മെഹ്റിൻ (ഒന്നര വയസ്സ്) എന്നിവരാണ് അപകടത്തില്‍ മരിച്ച മലയാളികള്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗീതയുടെ ഭർത്താവ് ഷോജി ഐസക്, മകൻ അബേല്‍ ഉമ്മൻ ഐസക്, ജസ്നയുടെ ഭർത്താവ് മുഹമ്മദ് ഹനീഫ, റിയയുടെ ഭർത്താവ് ജോയല്‍ കോണ്‍വേ, മകൻ ട്രാവിസ് നോയല്‍ എന്നിവർ മൃതദേഹങ്ങള്‍ക്കൊപ്പം യാത്ര ചെയ്യുന്നുണ്ട്. ഇവരെല്ലാം പരുക്കേറ്റ് നെയ്റോബി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില തൃപ്തികരമായതിനെ തുടർന്നാണ് മൃതദേഹങ്ങളുമായി ഇവർ നാട്ടിലേക്ക് എത്തുന്നത്.
23 പേർക്കാണ് അപകടത്തില്‍ പരുക്കേറ്റത്. ചികിത്സയില്‍ കഴിഞ്ഞിരുന്നവരില്‍ ഒരാള്‍ 9 പേർ സുഖം പ്രാപിച്ച് തിരികെ ദോഹയിലേക്ക് മടങ്ങി. അവശേഷിക്കുന്ന 9 പേർ വരും ദിവസങ്ങളില്‍ ആശുപത്രി വിടും. കെനിയയിലെ ഇന്ത്യൻ ഹൈകമ്മീഷണർ, ഖത്തറിലെ ഇന്ത്യൻ അംബാസഡർ, നോർക്ക റൂട്ട്സ്, സിയാല്‍ എന്നിവർ ചേർന്നാണ് ഔദ്യോഗിക നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്.
കെനിയയിലെ കാഴ്ചകള്‍ കാണാനായി ജൂണ്‍ 6ന് ഖത്തറില്‍ നിന്നെത്തിയ 28 അംഗ യാത്രാ സംഘത്തിന് ജൂണ്‍ 9ന് വൈകിട്ട് നാലു മണിയോടെയാണ് അപകടമുണ്ടാകുന്നത്. കെനിയയിലെ വന്യജീവി വിനോദ സഞ്ചാര കേന്ദ്രമായ മസായ്മാരയില്‍ നിന്ന് ന്യാഹുറുറുവിലെ വെള്ളച്ചാട്ടം കാണാനുള്ള യാത്രക്കിടെയായിരുന്നു അപകടം. യാത്രക്കാർക്ക് പുറമെ ബസ് ഡ്രൈവറും 2 ടൂറിസ്റ്റ് ഗൈഡുകളുമായിരുന്നു ബസിലുണ്ടായിരുന്നത്.