
പ്രതിഷേധങ്ങൾക്കിടയിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട ഹർജികളിൽ അടിയന്തരമായി ഇടപെടനാകില്ല: സുപ്രീംകോടതി, ഹർജികളുടെ പ്രളയം അലോസരപ്പെടുത്തുന്നുവെന്ന് ചീഫ് ജസ്റ്റിസ്
സ്വന്തം ലേഖകൻ
ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കിടയിൽ നടക്കുന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട ഹർജിയിൽ അടിയന്തരമായി ഇടപെടാൻ സാധിക്കില്ലെന്ന് സുപ്രീംകോടതി. ഇത് വിചാരണ കോടതിയല്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ പറഞ്ഞു. ആദ്യം ഹൈക്കോടതികളെ സമീപിക്കണമെന്നും ഹർജികളുടെ പ്രളയം അലോസരപ്പെടുത്തുന്നു ചീഫ് ജസ്റ്റിസ് പറഞ്ഞു.
ബിജെപി നേതാവ് അശ്വിനി ഉപാദ്ധ്യായ ആണ് അക്രമങ്ങളുമായി ബന്ധപ്പെട്ട രണ്ട് ഹർജികൾ നൽകിയത്. പശ്ചിമബംഗാളിലെ മുർഷിദാബാദിലും മറ്റും വലിയ അക്രമമാണ് പ്രതിഷേധങ്ങൾക്കിടെ നടന്നത്. തീവണ്ടികൾ കത്തിക്കുന്നതുൾപ്പടെയുള്ള അക്രമസംഭവങ്ങളാണ് നടന്നത്. ഈ സംഭവത്തിൽ സിബിഐയുടെയും എൻഐഎയുടെയും അന്വേഷണത്തിന് സുപ്രീംകോടതി ഇടപെടണം എന്നതായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരത്തിലുള്ള പരാതികളുടെ പ്രളയത്തിൽ കടുത്ത അതൃപ്തിയാണ് ചീഫ് ജസ്റ്റിസ് പ്രകടിപ്പിച്ചത്. പലയിടങ്ങളിൽ നിന്നും ഇത്തരത്തിലുള്ള പരാതികൾ നേരിട്ട് സുപ്രീംകോടതിയിലേക്ക് വരികയാണ്. ആദ്യം ഹൈക്കോടതികളെ സമീപിക്കുകയാണ് ഹർജിക്കാർ ചെയ്യേണ്ടത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏതൊക്കെ സംസ്ഥാനങ്ങളിലാണ് ഹിന്ദുക്കൾ ഭൂരിപക്ഷമല്ലാത്തത് എന്ന് ഒരു കണക്കെടുപ്പ് ആവശ്യമാണ് എന്നതായിരുന്നു അശ്വിനി ഉപാധ്യായയുടെ രണ്ടാമത്തെ ഹർജിയിൽ പറഞ്ഞിരുന്നത്. ഈ ആവശ്യവും സുപ്രീംകോടതി തള്ളി. വിവിധ സംസ്ഥാനങ്ങൾ രൂപീകരിച്ചത് മതത്തിന്റെ അടിസ്ഥാനത്തിലല്ല. അതുകൊണ്ടുതന്നെ സുപ്രീംകോടതിക്ക് ഇക്കാര്യത്തിൽ അനുകൂല നിലപാട് എടുക്കാനാവില്ലെന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്. ഈ വിഷയത്തിൽ ഇടപെട്ട് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ കോടതിയിൽ സംസാരിച്ചു. ഹിന്ദു വിഭാഗം എട്ട് സംസ്ഥാനങ്ങളിൽ ഭൂരിപക്ഷമല്ല എന്നാണ് അദ്ദേഹം പറഞ്ഞത്