എൻജിൻ തകരാറിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് വേമ്പനാട്ട് കായലിൽ സ്വകാര്യ ബോട്ട് ; രക്ഷകരായി ജലഗതാഗത വകുപ്പ് ജീവനക്കാർ

Spread the love

മുഹമ്മ: എൻജിൻ തകരാറിനെ തുടർന്ന് വേമ്പനാട്ട് കായലിൽ ഒഴുകി നടന്ന സ്വകാര്യബോട്ടിനെയും ജീവനക്കാരെയും രക്ഷിച്ച് ജലഗതാഗത വകുപ്പ് ജീവനക്കാർ . ഇന്നുച്ചയ്ക്കാണ് മാങ്കൊമ്പിൽ നിന്നും വടുതല ഡോക്കിലേയ്ക്ക് സഞ്ചരിച്ച ഇൻഫൻ്റ് ജീസസ് ബോട്ടിൻ്റെ ഷാഫ്റ്റ് ഒടിഞ്ഞ് തകരാറിലായത്. നിയന്ത്രണം നഷ്ടപ്പെട്ടതോടെ കായലിൽ ഒഴുകി നടന്ന ബോട്ടും ജീവനക്കാരെയും ജലഗതാഗത വകുപ്പ് മുഹമ്മ സ്റ്റേഷൻ മാസ്റ്റർ ഷാനവാസ് ഖാൻ്റെ നേതൃത്വത്തിൽ മുഹമ്മ ജെട്ടിയിൽ എത്തിച്ചു. ഇന്ന് ഉച്ചയ്ക്ക് നടുക്കായലിൽ വച്ചാണ് തകരാറിലായ ബോട്ട് കാറ്റിൽ ആടിയുലഞ്ഞ് ഒഴുകി നടക്കുകയായിരുന്നു.

മണ്ണഞ്ചേരിക്ക് സമീപം കായലിന്റെ മധ്യഭാഗത്ത് എത്തിയപ്പോളാണ് സംഭവം. ജീസസ് ബോട്ടിൽ ബോട്ട് സ്രാങ്ക് സന്തോഷ്‌ കുമാർ, ബോട്ട് ഉടമ ജെയ്മോൻ, മത്തായി പുന്നമട എന്നിവരായിരുന്നുഉണ്ടായിരുന്നത് .ഒഴുകി നടന്ന ബോട്ടിലെ ജീവനക്കാർ മുഹമ്മ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും  പോലീസും മുഹമ്മ സ്റ്റേഷനിലെ റെസ്ക്യൂ ബോട്ടും എത്തുകയായിരുന്നു. റെസ്ക്യൂ ജീവനക്കാരായ ബോട്ട് സ്രാങ്ക് സൂരജ്,ബോട്ട് ലാസ്കർ ഷജാസ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ ഉണ്ടായിരുന്നത്.മുഹമ്മ ജെട്ടിയിൽ എത്തിച്ച ബോട്ട് മറ്റൊരു സ്വകാര്യ ബോട്ടിന്റെ സഹായത്തോടെ വടുതല യാർഡിലേക്ക് കൊണ്ടുപോയി.