പലിശ മുടങ്ങിയതിന് ബ്ലേഡുകാരന്റെ ഗുണ്ടകൾ തല്ലിച്ചതച്ചു: മുൻ സൈനികന്റെ തോളെല്ല് പൊട്ടി ; ഭാര്യയുടെ മുന്നിലിട്ടായിരുന്നു ആക്രമണം: പോലീസ് കേസെടുത്തു.

Spread the love

വെള്ളറട: പലിശപ്പണം മുടങ്ങിയതിന് ബ്ലേഡ് മാഫിയയുടെ ഗുണ്ടാ ആക്രമണം. ഗുരുതരമായി പരിക്കേറ്റ മുൻ സൈനികനും ഹോംഗാർഡുമായ ആള്‍ ആശുപത്രിയില്‍.
മാരായമുട്ടം ആനാവൂര്‍ ആര്‍ കെ ഹൗസില്‍ കാനക്കോട് വീട്ടില്‍ രാധാകൃഷ്ണന്‍ (48) ആണ് ബ്ലേഡ് മാഫിയയുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റത്.

രാധാകൃഷ്ണൻ പൂവാറിലെ ഭാര്യ വീട്ടിലേക്കു പോകുമ്പോഴായിരുന്നു ഗുണ്ടകള്‍ സംഘം ചേര്‍ന്ന് തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്. മൂന്നംഗ സംഘത്തിന്‍റെ മര്‍ദനത്തില്‍ തോളെല്ലുപൊട്ടിയ രാധാകൃഷ്ണനെ ആദ്യം സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്നു സ്വകാര്യ ആശുപത്രിയിലും പ്രവേ ശിപ്പിച്ചു.

അക്രമിയായ പാച്ചല്ലൂര്‍ രാജേഷ് ഹൗസില്‍ രാജേഷ് (44)നെതിരെ പൂവാര്‍ പോലീസ് കേസെടുത്തു. ഇക്കഴിഞ്ഞ ദിവസം വൈകുന്നേരം ആറരയോടെയായിരുന്നു ആക്രമണം. കാറിലെത്തിയ സംഘം ഭാര്യയ്ക്ക് മുന്നില്‍ വച്ചായിരുന്നു രാധാകൃഷ്ണനെ ക്രൂരമായി മര്‍ദിച്ച്‌ അവശനാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രാധാകൃഷ്ണനെ നാഷണല്‍ എക്‌സ് സര്‍വീസ് കോ-ഓർഡിനേഷന്‍ കമ്മിറ്റി സംസ്ഥാന അസിസ്റ്റന്‍റ് ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ഉണ്ണി, പ്രസിഡന്‍റ് സുനില്‍കുമാര്‍, വൈസ് പ്രസിഡന്‍റ് കൃഷ്ണകുമാര്‍ എ ന്നിവരടങ്ങിയ സംഘം ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

പോലീസ് കേസ് എടുത്തതിനെ തുടർന്നു ബ്ലേഡ് മാഫിയ തലവനായ രാജേഷ് ഒളിവിലാണ്. എത്രയും പെട്ടെന്ന് ബ്ലേഡ് മാഫിയ സംഘത്തിലെ അക്രമികളായ മൂന്നു പേരെയും പിടികൂടണമെന്നു നാഷണല്‍ സര്‍വീസ് കോഡിനേഷന്‍ കമ്മിറ്റി സംസ്ഥാന അസിസ്റ്റന്‍റ് ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ ആവശ്യപ്പെട്ടു.