ശങ്കു ടി ദാസ് അപകടത്തില്‍ പെട്ടത് മദ്യപിച്ചു ലക്കുകെട്ടെന്ന സന്ദീപ് വാര്യരുടെ വാവിട്ട വാക്കില്‍ വക്കീല്‍ നോട്ടീസ്;നോട്ടീസ് കിട്ടിയപ്പോൾ താന്‍ ഉദ്ദേശിച്ചത് വേറാരെയോ ആണെന്നും അതാരാണെന്ന് പറയില്ലെന്നും സന്ദീപിന്റെ മറുപടി; ഒരു ഇത്തിരിയെങ്കിലും ഉളുപ്പുവേണ്ടേ എന്ന് ശങ്കു; ക്രിമിനല്‍ മാനനഷ്ടക്കേസ് കൂടി നല്‍കാന്‍ തീരുമാനം

Spread the love

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് സന്ദീപ് വാര്യരും, ബിജെപി നേതാവായ ശങ്കു ടി ദാസും തമ്മിൽ വാക്‌പോര് മുറുകുന്നു. തനിക്ക് എതിരായ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുടെ പേരില്‍ ശങ്കു ടി ദാസ് സന്ദീപിനെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ടുപോകുകയാണ്. അതിന് പുറമേ ഈയാഴ്ച ക്രിമിനല്‍ മാനനഷ്ടക്കേസ് കൂടി സന്ദീപിനെതിരെ ഫയല്‍ ചെയ്യുമെന്ന് ശങ്കു ടി ദാസ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

ഇക്കഴിഞ്ഞ ജൂണില്‍ ശങ്കു ടി ദാസ് വാഹനാപകടത്തില്‍ പെട്ടത് മദ്യപിച്ചു ലക്കുകെട്ടെന്ന് പരാമര്‍ശിച്ച്‌ സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. ചാനല്‍ ചര്‍ച്ചയിലെ പോരിന്റെ തുടര്‍ച്ചയായിരുന്നു പോസ്റ്റ്. സന്ദീപ് വാര്യരുടെ വാവിട്ട വാക്കില്‍ തെല്ലും വിട്ടുകൊടുക്കാതെ സംഘപരിവാര്‍ കടന്നാക്രമിച്ചു. ചാനല്‍ ചര്‍ച്ചയില്‍ തോറ്റതിന് സന്ദീപ് വാര്യര്‍ കലിപ്പു തീര്‍ക്കുന്നുവെന്നായിരുന്നു ശങ്കു ടി ദാസിന്റെ മറുപടി.

2022 ജൂണില്‍ മലപ്പുറം തിരൂരില്‍ ശങ്കുവിന് ഉണ്ടായ റോഡ് അപകടത്തെ പരാമര്‍ശിച്ചായിരുന്നു സന്ദീപിന്റെ പോസ്റ്റ്- ‘കഴിഞ്ഞദിവസം ആവശ്യമില്ലാതെ ചര്‍ച്ചയ്ക്കിടെ വ്യക്തിപരമായി അവഹേളിക്കാന്‍ ശ്രമിച്ചുകൊണ്ട് മാത്രം തിരിച്ചു പറയേണ്ടി വന്നതാണ്. മദ്യപിച്ചു ലക്കുകെട്ട് വാഹനാപകടത്തില്‍ പെട്ടപ്പോള്‍ ഓടിച്ചെന്ന് കഴിയുന്ന സഹായങ്ങള്‍ ചെയ്തു കൊടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്താണ് സംഭവിച്ചതെന്ന് പുറത്തു പറയാതെ, വളര്‍ന്നുവരുന്ന ചെറുപ്പക്കാരനല്ലേ എന്ന പരിഗണന നല്‍കിയിട്ടുണ്ട്. കടുത്ത മദ്യപാന ശീലത്തിന് ഇരയായിരുന്ന ആള്‍ക്ക് അത് തിരുത്താനുള്ള ഒരവസരം ആയിരിക്കട്ടെ എന്ന് കരുതി. അത്ര മാത്രം. മിത്രങ്ങളോടാണ്.. വെറുതെ ചൊറിയാന്‍ വരരുത്. നിങ്ങളെക്കൊണ്ട് കൂട്ടിയാല്‍ കൂടില്ല.”

അതീവ ഗുരുതരമായിരുന്നു ശങ്കുവിനുണ്ടായ പരുക്കുകള്‍. ഒന്നരമാസത്തെ ആശുപത്രിവാസത്തിന് ശേഷമാണ് തിരിച്ചുവന്നത്. അന്ന് ശങ്കുവിനൊപ്പം സഹായവുമായി സന്ദീപ് വാര്യരുണ്ടായിരുന്നു. അന്നൊന്നും പറയാത്ത ആരോപണമാണ് സന്ദീപ് പിന്നീട് ഉയര്‍ത്തിയത്. താന്‍ മദ്യപാനിയാണെന്നും അതുമൂലമാണ് അപകടം ഉണ്ടായത് എന്നുമുള്ള സന്ദീപിന്റെ ആരോപണത്തെ തെളിവുസഹിതം ഖണ്ഡിച്ചുകൊണ്ട് ശങ്കു ടി ദാസ് ഫെയ്സ്ബുക്കില്‍ മറുപടിയും ഇട്ടിരുന്നു.

തന്റെ അപകടം സംബന്ധിച്ച കേസില്‍ പോലീസോ, എതിര്‍കക്ഷികളോ, ഇന്‍ഷുറന്‍സ് കമ്ബനിയോ ഇന്നുവരെ ഉന്നയിക്കാത്ത കാര്യം സന്ദീപിന് എവിടെ നിന്ന് കിട്ടിയെന്നാണ് ശങ്കു ചോദിച്ചത്. അതിനുപിന്നാലെ സന്ദീപ് വാര്യര്‍ക്ക് ശങ്കു ടി ദാസ് അഭിഭാഷകന്‍ മുഖേനെ വക്കീല്‍ നോട്ടീസ് അയച്ചു.

എന്നാല്‍, സന്ദീപിന്റെ മറുപടി നോട്ടീസ് കിട്ടിയപ്പോള്‍ വളരെ നാണംകെട്ട പ്രതിരോധമാണ് തീര്‍ത്തതെന്ന് ശങ്കു തന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ പരിഹസിച്ചു, ‘ഞാനെന്റെ പോസ്റ്റില്‍ ഉദ്ദേശിച്ചത് ശങ്കു. ടി. ദാസിനെയേ അല്ല.

ശങ്കു ടി. ദാസിനെ ആണെന്ന് ഞാനൊരിടത്തും പറഞ്ഞിട്ടുമില്ല. ശരിക്കും ഞാന്‍ ഉദ്ദേശിച്ചത് വേറാരെയോ ആണ്. അതാരെയാണെന്ന് എനിക്കിപ്പോള്‍ പറയാനുമാവില്ല. ആരുടേയും പേര് പറഞ്ഞിട്ടു പോലുമില്ലാത്ത എന്റെ പോസ്റ്റിലെ പരാമര്‍ശങ്ങള്‍ തന്നെ കുറിച്ചാണെന്ന് ദയവായി ശങ്കു ടി. ദാസ് തെറ്റിദ്ധരിക്കരുത്. അങ്ങനെയുള്ള തെറ്റിദ്ധാരണയുടെ പേരില്‍ അനാവശ്യമായ നിയമ നടപടികള്‍ക്ക് മുതിരുകയും അരുത്.’- ഇതാണ് സന്ദീപിന്റെ മറുപടി.

ഒരിച്ചിരിയെങ്കിലും ഉളുപ്പ് വേണ്ടേ എന്നാണ് ശങ്കുവിന്റെ ചോദ്യം. നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് ബിജെപി ബൗദ്ധികവിഭാഗം ചുമതലക്കാരനും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃത്താല സ്ഥാനാര്‍ത്ഥിയും ആയിരുന്ന ശങ്കു ടി ദാസിന്റെ തീരുമാനം.

അപകീര്‍ത്തി കേസ് കൊടുത്താല്‍ സന്ദീപ് ആദ്യ അവസരത്തില്‍ രാഹുല്‍ ഗാന്ധിയുടെ മാതൃക പിന്തുടര്‍ന്ന് ലേലു അല്ലു പറഞ്ഞു കഴിച്ചിലാവുമെന്നും ശങ്കു തന്റെ പോസ്റ്റില്‍ പരിഹസിച്ചു.