കൂട്ടത്തോടെ പിന്നാക്കവിഭാഗം നേതാക്കള്‍ പാര്‍ട്ടിവിടുന്നു; യുപിയില്‍ നെഞ്ചിടിപ്പോടെ ബി.ജെ.പി
സ്വന്തം ലേഖകൻ
ന്യൂഡൽഹി: പിന്നാക്കവിഭാഗം നേതാക്കളുടെ തുടർച്ചയായ കൊഴിഞ്ഞുപോക്ക് ഉത്തർപ്രദേശിൽ ബി.ജെ.പി.യുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. സംസ്ഥാനത്ത് നിർണായകമായ ഒ.ബി.സി. വിഭാഗത്തിൽനിന്ന് മൂന്നു നേതാക്കളടക്കം ഒമ്പത് പ്രമുഖരാണ് മൂന്നുദിവസത്തിനിടെ പാർട്ടിവിട്ടത്.
യാദവർക്കൊപ്പം ഇതര പിന്നാക്കവിഭാഗത്തെയും ഒപ്പംനിർത്താനുള്ള സമാജ്വാദി പാർട്ടിയുടെ തന്ത്രങ്ങളാണ് ഇതിലൂടെ ഫലംകാണുന്നത്. 2016 മുതൽ ബി.ജെ.പി.ക്കൊപ്പം നിൽക്കുന്ന ഈ നേതാക്കൾ പിന്നാക്കവിഭാഗത്തിലെ മൗര്യ, കുശ്വാഹ തുടങ്ങിയ സമുദായങ്ങളിൽ പരക്കെ സ്വാധീനമുള്ളവരാണ്.
സംസ്ഥാനരാഷ്ട്രീയത്തിന്റെ ഗതിനിശ്ചയിക്കുന്നത് 35-37 ശതമാനം വരെയുള്ള പിന്നാക്ക (ഒ.ബി.സി.) വിഭാഗങ്ങളാണ്. ഈ വിഭാഗങ്ങളിൽ 10-12 ശതമാനംവരെയുള്ള യാദവസമുദായമാണ് പ്രധാനം. ഈ വോട്ടുകളിലേറെയും സമാജ്വാദി പാർട്ടിക്കാണ് കാലങ്ങളായി ലഭിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബാക്കിയുള്ള യാദവേതര വോട്ടുകൾ തന്ത്രപരമായി സ്വന്തമാക്കിയാണ് സമാജ്വാദി പാർട്ടിയെ അട്ടിമറിച്ച് 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പുമുതൽ ബി.ജെ.പി. സംസ്ഥാനത്ത് വേരോട്ടമുണ്ടാക്കിയത്.
പാർട്ടിയുടെ ഉറച്ചവോട്ടുകളായ ഉയർന്നസമുദായത്തിനൊപ്പം ഈ വോട്ടുകളും സംഭരിച്ചാണ് 2017-ൽ ബി.ജെ.പി. ഭരണംപിടിച്ചത്. ഈ വോട്ടുബാങ്കിൽനിന്ന് ഇപ്പോൾ ചോർച്ച നേരിടുന്നതാണ് ബി.ജെ.പി. കേന്ദ്ര-സംസ്ഥാന നേതാക്കളെ അസ്വസ്ഥരാക്കുന്നത്. കൂടുതൽ നേതാക്കൾ കൊഴിയാതിരിക്കാൻ സമവായചർച്ചകൾ തുടങ്ങിക്കഴിഞ്ഞു.