ബിഷപ്പിനെതിരെ കന്യാസ്ത്രീകള്‍ നടത്തിയത് സമാനതകളില്ലാത്ത നിയമപോരാട്ടം; ശിക്ഷ ഉറപ്പാണെന്ന് വിശ്വസിച്ചു; ഒടുവിൽ ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റവിമുക്തൻ; ഫ്രാങ്കോയ്ക്കെതിരെ ചുമത്തിയ ഏഴു വകുപ്പുകളും നിലനിൽക്കില്ലെന്ന് കോടതി; അഞ്ചു വര്‍ഷത്തോളം നീണ്ട പോരാട്ടത്തിന്റെ നാൾവഴികൾ
സ്വന്തം ലേഖകൻ
കേരളം കണ്ട അസാധാരണമായ നിയമ പോരാട്ടമായിരുന്നു ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ നടന്നത്. ഒടുവില്‍ കുറ്റാരോപിതനെ കോടതി വെറുതെ വിടുമ്പോള്‍ നിരവധി ചോദ്യങ്ങളും ബാക്കിയാകുകയാണ്.
105 ദിവസത്തെ വിസ്താരം. ശിക്ഷ ഉറപ്പാണെന്ന് അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും കരുതി. കോടതിവിധി പക്ഷേ, ബിഷപ്പ് ഫ്രാങ്കോയ്ക്ക് അനുകൂലമായി. ഫ്രാങ്കോയ്ക്കെതിരെ ചുമത്തിയ ഏഴു വകുപ്പുകളും നിലനിൽക്കില്ലെന്ന് കോടതി വിധിച്ചു.കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി ഗോപകുമാർ ആണ് വിധി പ്രസ്താവിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തിൽവെച്ച് 2014 മുതല്‍ 2016 വരെ 13 തവണ ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തുവെന്നതാണ് കേസ്. ഫ്രാങ്കോ തന്നെ പലവട്ടം പീഡിപ്പിച്ചുവെന്ന് കന്യാസ്ത്രീ മദര്‍ സുപ്പീരിയറിന് പരാതി നല്‍കുന്നത് 2018 മാര്‍ച്ച് 26ന്.
സംഭവം ഒതുക്കാനുള്ള ആദ്യ ശ്രമം നടക്കുന്നത് ജൂണ്‍ 2നും. കോടനാട് വികാരിയുടെതായിരുന്നു അനുരഞ്ജന ശ്രമം. ജൂണ്‍ 7ന് കന്യാസ്ത്രീ ജില്ലാ പൊലീസ് മേധാവിയായിരുന്ന ഹരിശങ്കറിന് പരാതി നല്‍കി. 21 ദിവസങ്ങള്‍ക്ക് ശേഷം ജൂണ്‍ 28നാണ് പൊലീസ് കേസില്‍ എഫ്‌ഐആര്‍ ഇടുന്നത്. കേസന്വേഷണ ചുമതല വൈക്കം ഡിവൈഎസ്പി കെ സുഭാഷിന്. ജൂലൈ ഒന്നിന് കന്യാസ്ത്രീയുടെ മൊഴിയെടുത്തു. 2018 ജൂലൈ 5ന് ചങ്ങനാശ്ശേരി മജിസ്‌ട്രേറ്റിനു മുന്നില്‍ പരാതിക്കാരിയായ കന്യാസ്ത്രീ രഹസ്യ മൊഴി നല്‍കി.
ജൂലൈ 7ന് ദേശീയ വനിത കമ്മീഷന്‍റെ ഇടപെടലുണ്ടാവുന്നു. ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ മഠത്തിലെത്തി കന്യാസ്ത്രീയെ കണ്ടു. ജൂലൈ 8ന് കന്യാസ്ത്രീയുടെ ബന്ധുക്കള്‍ ബിഷപ്പിനെ ഭീഷണിപ്പെടുത്തിയെന്ന് സാക്ഷി സിജോയുടെ മൊഴി. ഇത് വ്യാജമെന്ന് കണ്ടെത്തി പിന്നീട് തള്ളി.
ജൂലൈ 14ന് അന്വേഷണസംഘം പാലാ ബിഷപ്പിന്‍റെ മൊഴിയെടുത്തു. കന്യാസ്ത്രീ വാക്കാല്‍ പരാതി പറഞ്ഞെന്നായിരുന്നു കല്ലറങ്ങാട്ടിന്‍റെ മൊഴി. പിന്നാലെ കേസില്‍ നിന്ന് പിന്‍മാറാന്‍ കന്യാസ്ത്രീമാരേയും ബന്ധുക്കളേയും സ്വാധീനിക്കാന്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള ശ്രമങ്ങളുണ്ടായി. 2018 ജൂലൈ 25ന് കേസില്‍ നിന്ന് പിന്‍മാറാന്‍ രൂപത അധികാരികള്‍ അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്തതായി കന്യാസ്ത്രീയുടെ സഹോദരന്‍ വെളിപ്പെടുത്തി. ജൂലൈ 30ന് കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. ഓഗസ്റ്റ് പത്തിന് അന്വേഷണസംഘം ജലന്ധറിലെത്തി. 13ന് ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്തു.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാനെത്തിയ പൊലീസ് സംഘത്തിന് നേരെ ഉപരോധമുണ്ടായി. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വരെ കയ്യേറ്റമുണ്ടായി. ഒടുവില്‍ ചോദ്യം ചെയ്യല്‍ ക്രമസമാധാന പ്രശ്നമായി മാറരുതെന്ന് പഞ്ചാബ് പൊലീസും മുന്നറിയിച്ചു നല്‍കി.
ബിഷപ്പിന് ജലന്ധര്‍ മേഖലയില്‍ വിശ്വാസികളിലടക്കമുളള സ്വാധീനം മുന്നില്‍ക്കണ്ടായിരുന്നു ഇത്. ജലന്ധറില്‍ വച്ച് ഉദ്ദേശിച്ച രീതിയില്‍ ചോദ്യം ചെയ്യല്‍ നടക്കില്ലെന്ന് ബോധ്യമായി. ഫ്രാങ്കോ മുളയ്ക്കലിന് ബിഷപ്പെന്ന പരിഗണന ഇനി വേണ്ടന്ന് കേരള പൊലീസ് തീരുമാനിച്ചത് ഇതിന് ശേഷമാണ്. ഫ്രാങ്കോയെ കേരളത്തിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യാന്‍ നോട്ടീസ് അയച്ചു.
ഓഗസ്റ്റ് 28ന് തന്നെ വധിക്കാന്‍ ശ്രമിച്ചതായി കന്യാസ്ത്രീയുടെ പരാതി വന്നു. സെപ്റ്റംബര്‍ പത്തിന് കേസില്‍ ഹൈക്കോടതിയുടെ ഇടപെടലുണ്ടായി. എന്ത് നടപടി സ്വീകരിച്ചുവെന്നായിരുന്നു സര്‍ക്കാരിനോടുള്ള കോടതിയുടെ ചോദ്യം. സെപ്റ്റംബര്‍ 15ന് ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ചുമതലകളില്‍ നിന്ന് താല്‍ക്കാലികമായി ഒഴിഞ്ഞു.
2018 സെപ്റ്റംബര്‍ 19ന് തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിനായി ഫ്രാങ്കോ ഹാജരായി. വിഐപിയായ പ്രതിയെ ചോദ്യം ചെയ്യാന്‍ ഹൈ ടെക് ചോദ്യം ചെയ്യല്‍ മുറിയൊരുക്കി. ബിഷപ് ഫ്രാങ്കോ മുഖഭാവങ്ങള്‍ ഒപ്പിയെടുക്കാന്‍ മൂന്നു ക്യാമറകള്‍ സജ്ജീകരിച്ചു. പ്രത്യേക ചോദ്യാവലി ഉണ്ടാക്കി.
അന്വേഷണ ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്യുമ്പോള്‍ വീഡിയോ ക്യാമറാ ദൃശ്യങ്ങളിലൂടെ മേലുദ്യോഗസ്ഥര്‍ സൂക്ഷ്മ നിരീക്ഷണം നടത്തി. ഒരോ രണ്ടുമണിക്കൂറിലും ചോദ്യം ചെയ്യല്‍ എങ്ങനെ വേണമെന്ന് നിശ്ചയിച്ചുറപ്പിച്ചു. ആദ്യമൊക്കെ ബലാത്സംഗത്തെ എതിര്‍ത്ത ബിഷപ് ഫ്രാങ്കോ കന്യാസ്ത്രീയ്ക്കെതിരെ രൂക്ഷമായ ആരേപണങ്ങളാണ് ഉന്നയിച്ചത്. എന്നാല്‍ കന്യാസ്ത്രീ മഠത്തിലെ ബിഷപ്പിന്‍റെ സന്ദര്‍ശനങ്ങളും മൊബൈല്‍ സന്ദേശങ്ങളുമടക്കം അന്വേഷണ ഉദ്യോഗസ്ഥര്‍ നിരത്തിയതോടെ ബിഷപ്പിന് ഉത്തരം മുട്ടി. ഒടുവില്‍ മൂന്നാം ദിവസം രാത്രി അറസ്റ്റ്. 21-ാം തീയതി എട്ട് മണിയോടെയാണ് ഫ്രാങ്കോ അറസ്റ്റിലായത്.
2018 സെപ്റ്റംബര്‍ 23ന് ബിഷപ്പ് ഫ്രാങ്കോയെ കുറുവിലങ്ങാട് മഠത്തില്‍ എത്തിച്ചു തെളിവെടുത്തു. 2018 സെപ്റ്റംബര്‍ 24ന് ഫ്രാങ്കോ മുളയ്ക്കലിനെ റിമാന്‍ഡ് ചെയ്തു. എന്നാല്‍ 25 ദിവസം നീണ്ട ജയില്‍ വാസത്തിന് ശേഷം 2018 ഒക്ടോബര്‍ 15ന് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു.
2019 ഏപ്രില്‍ 6ന് കുറ്റപത്രം വൈകുന്നതിനെതിരെയുള്ള സേവ് അവര്‍ സിറ്റേഴ്‌സിന്‍റെ പ്രതിഷേധത്തില്‍ കന്യാസ്ത്രീകളും പങ്കാളികളായി. പത്ത് മാസം നീണ്ട അന്വേഷണത്തിന് ഒടുവില്‍ ഏപ്രില്‍ 9ന് കുറ്റപത്രമായി. 2020 ജനുവരി 25ന് വിചാരണ കൂടാതെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോയുടെ വിടുതല്‍ ഹര്‍ജി. ആദ്യം അഡീഷണല്‍ സെഷന്‍സ് കോടതിയും പിന്നീട് ഹൈക്കോടതിയും സുപ്രീംകോടതിയും വിടുതല്‍ ഹര്‍ജി തള്ളി. 2020 സെപ്റ്റംബര്‍ 16ന് കോട്ടയം അഡിഷനല്‍ സെഷന്‍സ് കോടതിയില്‍ അടച്ചിട്ട മുറിയില്‍ വിചാരണ തുടങ്ങി. നവംബര്‍ അഞ്ചിന് ഫ്രാങ്കോയുടെ വിടുതല്‍ പുനഃപരിശോധന ഹര്‍ജിയും സുപ്രീംകോടതി തള്ളി.
2021 ഡിസംബര്‍ 29ന് വാദം കേസില്‍ വാദം പൂര്‍ത്തിയായി. 2022 ജനുവരി 10ന് കേസിന്‍റെ വിധി ജനുവരി 14ന് പറയാന്‍ കോടതി തീരുമാനിച്ചു. കോട്ടയം അഡിഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ജി ഗോപകുമാര്‍ ആണ് കേസില്‍ വിധി പറയുക.
മേലധികാരം ഉപയോഗിച്ച് ലൈംഗിക പീഡനം ,ആവര്‍ത്തിച്ചുള്ള ബലാല്‍സംഗം ,അധികാര ദുര്‍വിനിയോഗത്തിലൂടെ ലൈംഗിക ചൂഷണം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം ,അന്യായമായ തടഞ്ഞുവെയ്ക്കല്‍ ,സ്ത്രീകള്‍ക്കെതിരായ അതിക്രമം, ഭീഷണിപ്പെടുത്തല്‍ എന്നിയാണ് ഫ്രാങ്കോയ്ക്ക് മേല്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍
ആകെ 83 സാക്ഷികളാണ് കേസിലുള്ളത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ട്, ഭഗല്‍പൂര്‍ ബിഷപ് കുര്യന്‍ വലിയകണ്ടത്തില്‍, ഉജ്ജയിന്‍ ബിഷപ് സെബാസ്റ്റ്യന്‍ വടക്കേല്‍ എന്നിവരും 25 കന്യാസ്ത്രീകളും, 11 വൈദീകരും, രഹസ്യ മൊഴിയെടുത്ത 7 മജിസ്‌ട്രേറ്റുമാരും, വൈദ്യ പരിശോധന നടത്തിയ ഡോക്ടറും, ബിഷപ്പിന്റെ ഡ്രൈവറും അടങ്ങുന്നതാണ് സാക്ഷി പട്ടിക. ആകെ 122 തെളിവുകള്‍. ബിഷപ്പിന്റെ ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍, മഠത്തിലെ സന്ദര്‍ശക രജിസ്റ്റര്‍ അടക്കം അനുബന്ധ രേഖകളും അടക്കുള്ളവ നിര്‍ണായക തെളിവായി കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.
105 ദിവസത്തെ വിസ്താരത്തിനുശേഷമാണ് കേസില്‍ വിധിവന്നത്. ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കല്‍ തുടങ്ങിയവ ഉള്‍പ്പെടെ ഏഴു വകുപ്പുകള്‍പ്രകാരമുള്ള കുറ്റങ്ങളാണ് ബിഷപ്പിനെതിരേ ചുമത്തിയിരുന്നത്.