play-sharp-fill
ഓര്‍‌ഡര്‍ ചെയ്ത ബിരിയാണിയില്‍ മുട്ടയും പപ്പടവുമില്ലാത്തതിന്റെ പേരില്‍ ക്രൂരമ‌ര്‍ദ്ദനം; ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ചു;  ഹോട്ടല്‍ ഉടമയ്ക്കും ഭാര്യക്കും പരിക്ക്

ഓര്‍‌ഡര്‍ ചെയ്ത ബിരിയാണിയില്‍ മുട്ടയും പപ്പടവുമില്ലാത്തതിന്റെ പേരില്‍ ക്രൂരമ‌ര്‍ദ്ദനം; ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ചു; ഹോട്ടല്‍ ഉടമയ്ക്കും ഭാര്യക്കും പരിക്ക്

സ്വന്തം ലേഖിക

തൃശ്ശൂര്‍: ബിരിയാണിയില്‍ കോഴിമുട്ടയും പപ്പടവും നല്‍കിയില്ല എന്ന പേരില്‍ ഹോട്ടല്‍ ഉടമകളായ ദമ്പതികളെ ക്രൂരമായി മര്‍ദ്ദിച്ചു.


ചൂണ്ടലില്‍ കറി ആന്‍ഡ് കോ എന്ന പേരില്‍ ഹോട്ടല്‍ നടത്തി വരുന്ന തിരുവനന്തപുരം സ്വദേശിയായ സുധി (42) ഭാര്യ ദിവ്യ (40) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവര്‍ നിലവില്‍ കേച്ചേരി തൂവാനൂരിലാണ് താമസിച്ച്‌ വരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ വിഭവങ്ങള്‍ കുറവാണെന്നും കൈകഴുകുന്ന സ്ഥലത്തിന് വൃത്തിക്കുറവുണ്ടെന്നും എന്നതിന്റെ പേരിലുണ്ടായ തര്‍ക്കമാണ് ഇവര്‍ക്ക് മര്‍ദ്ദനമേല്‍ക്കുന്നതിലേയ്ക്ക് വഴിവെച്ചത്. ഇരുപ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിയേറ്റ സുധിയെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകുന്നേരം പുതുശ്ശേരി സ്വദേശിയായ യുവാവ് ദമ്പതികളുടെ ഹോട്ടലിലെത്തി ബിരിയാണി ഓര്‍ഡര്‍ ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ബിരിയാണിയില്‍ മുട്ടയും പപ്പടവും വേണമെന്ന് ഇയാള്‍ ആവശ്യപ്പെടുകയും ദിവ്യ അത് നല്‍കുകയും ചെയ്തു.

പിന്നീട് കൈകഴുകുന്ന സ്ഥലം വൃത്തിഹീനമാണെന്ന് പറഞ്ഞ് യുവതിയുമായി തര്‍ക്കത്തിലേര്‍പ്പെടുകയും മുഖത്തടിക്കുകയും ചെയ്തെന്നുമാണ് വിവരം. സംഭവം സുധി ചോദ്യം ചെയ്തതോടെ അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാളെ പിന്തുടരുന്നതിനിടയിലാണ് സുധിയ്ക്ക് തലയ്ക്കടിയേറ്റത്.

സമീപത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്ത് നിന്നും ഇരുമ്പ് പൈപ്പ് കൈക്കലാക്കി ആക്രമിക്കുകയായിരുന്നു എന്നാണ് ദമ്പതികള്‍ ആരോപിക്കുന്നത്.

ആക്രമണത്തില്‍ ആഴത്തില്‍ മുറിവേറ്റ സുധിയ്ക്ക് തലയില്‍ എട്ടോളം തുന്നിക്കെട്ടലുകളുണ്ട്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ദമ്പതികള്‍ ചൂണ്ടല്‍ പുതുശ്ശേരി സ്വദേശിയാണ് ആക്രമണത്തിന് പിന്നിലെന്ന് കാണിച്ച്‌ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇവരുടെ മൊഴി രേഖപ്പെടുത്തിയ കുന്നംകുളം പൊലീസ് പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.