
ചേർത്തല: ബിന്ദു പത്മനാഭനെ കൊലപ്പെടുത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ സെബാസ്റ്റ്യനെ ഇന്നലെ രാവിലെ പളളിപ്പുറം പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് ചൊങ്ങുംതറ വീട്ടിലെത്തിച്ചു.
കൊലപാതകം നടത്തിയ സ്ഥലവും രീതിയും കുഴിച്ചിട്ട സ്ഥലങ്ങളുമെല്ലാം ഇയാള്‍ അന്വേഷണ സംഘത്തിനു കാട്ടിക്കൊടുത്തു. ഇതിനുശേഷം കത്തിച്ച മൃതദേഹാവശിഷ്ടം തള്ളിയെന്നു വെളിപ്പെടുത്തിയ തണ്ണീര്‍മുക്കം ബണ്ടിലും തെളിവെടുപ്പു നടത്തി.
ഒന്നാം ബണ്ടിലെ ചിറയിലും ഇയാളെ എത്തിച്ചു. മൃതദേഹം കുഴിച്ചിട്ടതെന്നു സെബാസ്റ്റ്യന്‍ അന്വേഷണ സംഘത്തിനു കാണിച്ചുകൊടുത്ത സ്ഥലത്തെ മണ്ണടക്കം ശാസ്ത്രീയ പരിശോധാനാ വിഭാഗം ശേഖരിച്ചിട്ടുണ്ട്.
ബിന്ദുവിന്റെ തിരോധാനം

Whatsapp Group 1 | Whatsapp Group 2 |Telegram Group
2006 മുതലാണ് ബിന്ദു പത്മനാഭനെ കാണാതാകുന്നത്. 2017ല്‍ വിദേശത്തുള്ള സഹോദരൻ പ്രവീണ്‍ കുമാര്‍ ഇതുസംബന്ധിച്ചു ചേർത്തല പോലീസില്‍ പരാതി നല്കി. ആദ്യഘട്ടത്തില്‍ പട്ടണക്കാട് പോലീസും പിന്നീട് കുത്തിയതോട് പോലീസും തുടർന്ന് ജില്ലാ നർകോട്ടിക് സെല്‍ ഡിവൈഎസ്പിയും അന്വേഷണം നടത്തി.
കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയതോടെ എട്ട് ഉദ്യോഗസ്ഥരാണ് കേസ് അന്വേഷണം നടത്തിയത്. ഇതിനോടകം 80 ഓളം പേരുടെ മൊഴികളാണ് രേഖപ്പെടുത്തിയത്. സംഭവത്തില്‍ മൂന്നു കേസുകള്‍ രജിസ്റ്റർ ചെയ്തു വിവിധ ഘട്ടങ്ങളില്‍ 11 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർ അന്വേഷണം നടത്തിയിട്ടും ബിന്ദുവിനെക്കുറിച്ച് കാര്യമായ വിവരമൊന്നും ലഭിച്ചില്ല. പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണത്തില്‍ ബിന്ദു പത്മനാഭൻ 2003 മുതല്‍ സെബാസ്റ്റ്യനുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതായും പല തവണ സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍ ചെന്നതായും മൊഴി ലഭിച്ചിരുന്നു.
ജെയ്നമ്മയില്നിന്നു ബിന്ദുവിലേക്ക്
കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനി ജെയ്നമ്മയെ കൊലപെടുത്തിയ കേസില്‍ അറസ്റ്റിലായ സെബാസ്റ്റ്യനെ ചോദ്യം ചെയ്തപ്പോഴാണ് ബിന്ദു പത്മനാഭനെ കൊലപ്പെടുത്തിയെന്നും ഇയാള്‍ കുറ്റസമ്മതം നടത്തിയത്.
കഴിഞ്ഞ ജൂലൈ 28ന് ജെയ്നമ്മയെ കാണാതായതുമായി ബന്ധപ്പെട്ട് കോട്ടയം ക്രൈംബ്രാഞ്ച് സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ നടത്തിയ പരിശോധനയില്‍ കത്തിക്കരിഞ്ഞ ശരീരാവശിഷ്ടങ്ങളും മറ്റും കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് അന്വേഷണം നിലിച്ചിരുന്ന ബിന്ദു പത്മനാന്‍ തിരോധാനക്കേസും ചൂടുപിടിച്ചത്.
വീട്ടുവളപ്പില്‍നിന്നു കണ്ടെത്തിയ അവശിഷ്ടങ്ങള്‍ ആരുടേതാണെന്നു സ്ഥിരീകരിക്കാനായിട്ടില്ല.
ബിന്ദു പത്മനാഭനും ജെയ്നമ്മക്കും പുറമെ ചേര്‍ത്തല സ്വദേശിനി റിട്ടയേര്‍ഡ് പഞ്ചായത്ത് ജീവനക്കാരി ഹയറുമ്മ (ഐഷ)യെ കാണാതായ കേസിലും സെബാസ്റ്റ്യന്‍ സംശയ നിഴലിലാണ്. ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇന്‍സ്പക്ടര്‍ കെ. ഹേമന്ത്കുമാറിന്റെയും എസ് ഐ ബിജുവിന്റെയും നേതൃത്വത്തിലായിരുന്നു ശനിയാഴ്ച നടന്ന തെളിവെടുപ്പുകള്‍.