
ചേർത്തല:ചേർത്തല ബിന്ദു പത്മനാഭൻ കൊലക്കേസിൽ പ്രതി സെബാസ്റ്റ്യന്റെ മൊഴിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്.. ബിന്ദുവിൻ്റെ ഭൂമി വാങ്ങിയ സതീശനാണ് കേസിൽ മുഖ്യസാക്ഷിയായി മാറിയത്.
പ്രതിയായ സി.എം. സെബാസ്റ്റ്യൻ്റെ കുറ്റസമ്മതമൊഴി പ്രകാരം, വസ്തുവിൻ്റെ പണമിടപാട് നടത്തിയ അതേ ദിവസമാണ് ബിന്ദു കൊല്ലപ്പെട്ടത്. പ്രതിയെ കൂടാതെ, ബിന്ദുവിനെ അവസാനമായി ജീവനോടെ കണ്ട വ്യക്തിയും സതീശനാണ്.
ബിന്ദുവിൻ്റെ അമ്പലപ്പുഴയിലുള്ള സ്ഥലം വാങ്ങിയത് ചേർത്തല പള്ളിപ്പുറം സ്വദേശിയായ സതീശനായിരുന്നു. ഈ വസ്തുവിൽപനയുടെ ഇടനിലക്കാരനായി പ്രവർത്തിച്ച സെബാസ്റ്റ്യൻ്റെ പള്ളിപ്പുറത്തെ വീട്ടിൽ വെച്ചാണ് വിൽപനക്കരാർ എഴുതിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ സമയം ബിന്ദുവും സെബാസ്റ്റ്യനും സതീശനും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. വസ്തു വിൽപനയിൽ സതീശനിൽ നിന്ന് അഡ്വാൻസ് ലഭിച്ച ഒന്നര ലക്ഷം രൂപ തനിക്ക് വേണമെന്ന് സെബാസ്റ്റ്യൻ ബിന്ദുവിനോട് ആവശ്യപ്പെട്ടു. പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ഷാൾ കഴുത്തിൽ മുറുക്കി ഞെരിച്ച് സെബാസ്റ്റ്യൻ ബിന്ദുവിനെ കൊലപ്പെടുത്തുകയായിരുന്നു. 2006 മെയ് 7-നാണ് ബിന്ദു കൊല്ലപ്പെട്ടത്.
കൊലപാതകത്തിന് ശേഷം മൃതദേഹം കഷണങ്ങളാക്കി മുറിച്ച് മറവ് ചെയ്തുവെന്നും, അഴുകിയ ശേഷം അസ്ഥികൾ കത്തിച്ച് ചാരമാക്കി വേമ്പനാട്ടുകായലിൽ ഒഴുക്കിയെന്നുമാണ് സെബാസ്റ്റ്യൻ ക്രൈംബ്രാഞ്ചിനോട് കുറ്റസമ്മതം നടത്തിയത്.
കസ്റ്റഡിയിൽ വാങ്ങിയുള്ള ആദ്യഘട്ട തെളിവെടുപ്പിന് ശേഷം പ്രതിയായ സി.എം. സെബാസ്റ്റ്യനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വർഷങ്ങൾ പഴക്കമുള്ള കേസായതിനാൽ മൃതദേഹ അവശിഷ്ടങ്ങളോ അതുമായി ബന്ധപ്പെട്ട നേരിട്ടുള്ള തെളിവുകളോ കണ്ടെത്താനാകില്ല.



