
തിരുവനന്തപുരം: ജനവാസ മേഖലകളിലിറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ നടപടികൾക്കു കാത്തുനിൽക്കാതെ വെടിവച്ച് കൊല്ലാൻ അധികാരം നൽകാനുള്ള നിയമഭേദഗതി ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. 1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലാണ് കേരളം ഭേദഗതി കൊണ്ടുവരുന്നത്.
പുതിയ ഭേദഗതി പ്രകാരം വെടിവെച്ച് കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അതിവേഗം ഉത്തരവിടാം. നിയമസഭ ബിൽ പാസാക്കിയാലും ഭേദഗതി കേന്ദ്ര നിയമത്തിലായതിനാൽ രാഷ്ട്രപതിയുടെ അനുമതി ആവശ്യമാണ്. ബിൽ കണ്ണിൽപൊടിയിടാനുള്ള നീക്കമാണെന്ന് പ്രതിപക്ഷം വിമർശിക്കാനിടയുണ്ട്.
സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ നട്ടുവളർത്തിയ ചന്ദനമരം വനം വകുപ്പ് അനുമതിയോടെ മുറിക്കാനുള്ള വന നിയമ ഭേദഗതി ബില്ലും ഇന്ന് അവതരിപ്പിക്കും. വിലക്കയറ്റം അടിയന്തിരപ്രമേയമായി കൊണ്ട് വരാനാണ് പ്രതിപക്ഷനീക്കം. സഭാ കവാടത്തിൽ സനീഷ് കുമാറിൻറെയും എകെഎം അഷറഫിൻറെയും സത്യാഗ്രഹസമരം തുടരുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group