
പൗരത്വ ബില്ലിലെ കേരള ഹർത്താൽ: പിന്നോട്ടില്ലെന്ന് സംഘടനകൾ; കർശന നടപടിയുമായി പൊലീസ്; ഹർത്താൽ നിയമവിരുദ്ധമെന്ന് ഡിജിപിയും
സ്വന്തം ലേഖകൻ
കോട്ടയം: പൗരത്വ ബില്ലിനെതിരെ ഡിസംബർ 17 ന് സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താലിനെതിരെ കർശന നടപടികളുമായി പൊലീസ്. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റയ്ക്ക് പിന്നാലെ ആലപ്പുഴ , കാസർകോട് ജില്ലാ പൊലീസ് മേധാവി മാരും ഹർത്താലിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. ഇതിനിടെ ഹർത്താലിൽ നിന്നു പിന്നോട്ടില്ലെന്ന് സംയുക്ത സമരസമിതി പ്രസ്താവനയിൽ അറിയിച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയാണു വെല്‍ഫയര്‍ പാര്‍ട്ടി അടക്കമുള്ള സംയുക്ത സമിതിക്കു വേണ്ടി ശ്രീജ നെയ്യാറ്റിന്‍കര പത്രക്കുറിപ്പിറക്കിയത്. എസ്ഡിപിഐ, ബിഎസ്പി, ഐംവൈഎഫ്, ജമാ അത്ത് കൗണ്‍സില്‍, ഡിഎച്ച്ആര്‍എം, ജനകീയ മനുഷ്യാവകാശ പ്രസ്‌ഥാനം, നാഷണല്‍ ഫിഷ് വര്‍ക്കേഴ്സ് ഫോറം തുടങ്ങിയ സംഘടനകള്‍ ഹര്‍ത്താലിനെ പിന്തുണയ്ക്കുന്നുണ്ടെന്നു പത്രക്കുറിപ്പില്‍ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹർത്താലുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കാര്യങ്ങൾ പൊലീസിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും അറിയിച്ചു. ഏഴ് ദിവസം മുമ്പ് നോട്ടീസ് തന്നതിനു ശേഷം മാത്രമേ ഹർത്താൽ നടത്താൻ പാടുള്ളൂ എന്ന് ഹൈക്കോടതി തന്നെ നിഷ്‌കർഷിച്ചിട്ടുണ്ട്. എന്നാൽ അതിനെതിരായാണ് ചിലർ ഹർത്താലിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. നിയമം പാലിക്കപ്പെടേണ്ടതാണെന്നും കർശന നടപടി തന്നെ പൊലീസ് സ്വകരിക്കുമെന്നും ബെഹ്‌റ വ്യക്തമാക്കി. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹർത്താലിനെ സംബന്ധിച്ച കാര്യങ്ങൾ ഹൈക്കോടതിയുടെ മുമ്പിലുണ്ട്. പൊലീസിന് നിയമപരമായി ആക്ഷൻ എടുത്തേ പറ്റൂ. ഹർത്താലുമായി ബന്ധപ്പെട്ട് വാട്‌സാപ്പ് വഴി പ്രചരിക്കുന്ന പലകാര്യങ്ങളും പൊലീസിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഏഴ് ദിവസം മുൻപ് നോട്ടീസ് തന്നതിന് ശേഷം മാത്രമേ ഹർത്താൽ നടത്താൻ പാടുള്ളൂ എന്ന് ഹൈക്കോടതി നിഷ്‌കർഷിച്ചിട്ടുള്ളതാണ്.. അതിനെതിരായിട്ട് ആർക്കും കോടതിയിൽ പോകാം’. അക്കാര്യത്തിൽ കോടതി തന്നെയാണ് തീരുമാനമെടുക്കേണ്ടതെന്ന് ബെഹ്‌റ വ്യക്തമാക്കി.
പൗരത്വഭദഗതി ബില്ലിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ, ബി.എസ്.പി, എസ്.ഐ.ഒ എന്നീ സംഘടനകളാണ് നിലവിൽ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രമുഖ മുസ്ലിം സംഘടനകളെല്ലാം ഹർത്താലിന് പിന്തുണയില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഹർത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി അസോസിയേഷനും വ്യക്തമാക്കി. സിപിഎമ്മും ഹർത്താലിന് എതിരാണെന്ന് പറഞ്ഞിട്ടുണ്ട്. അതേസമയം രാജ്യത്ത് ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
ഹര്‍ത്താല്‍ പ്രഖ്യാപനവുമായി ബന്ധപ്പെട്ടു തുടര്‍ നടപടി സ്വീകരിക്കാന്‍ സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി ഷേക് ദര്‍ബേഷ് സാഹിബിനെ, സംസ്ഥാന പോലീസ് മേധാവി ചുമതലപ്പെടുത്തിയിട്ടുണ്ട്. നോട്ടീസ് നല്‍കാതെ ഹര്‍ത്താല്‍ നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നു കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവി അറിയിച്ചിരുന്നു. ഹര്‍ത്താലിനെതിരേ സിപിഎമ്മും രംഗത്തു വന്നിരുന്നു.
ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി കെ.എം. ടോമി അറിയിച്ചു.
എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, ബി.എസ്.പി, കേരളാ മുസ്ലിം യുവജന ഫെഡറേഷന്‍, സോളിഡാരിറ്റി, എസ്.ഐ.ഒ, ജനകീയ മനുഷ്യാവകാശ പ്രസ്‌ഥാനം, പോരാട്ടം തുടങ്ങിയ സംഘടനകളുടെ സംയുക്‌തയോഗ തീരുമാനം എന്ന രീതിയിലാണ് ഹര്‍ത്താല്‍ ആഹ്വാനം സോഷ്യല്‍ മീഡിയായിലൂടെ പ്രചരിക്കുന്നത്.
എന്നാല്‍ ഈ സംഘടനകളൊന്നും സമയപരിധിക്കുള്ളില്‍ ഔദ്യോഗികമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്‌ത് ഇതുവരെ നോട്ടീസ് നല്‍കിയിട്ടില്ല. നാളെ ജില്ലയില്‍ ഹര്‍ത്താല്‍ നടത്തിയാല്‍ ഇതിന്റെ ഭാഗമായുണ്ടാകുന്ന എല്ലാ കഷ്‌ടനഷ്‌ടങ്ങള്‍ക്കുമുള്ള ഉത്തരവാദിത്വം ഈ സംഘടനകളുടെ ജില്ലാ നേതാക്കള്‍ക്കായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.