
ഭോപ്പാൽ: രാത്രിയിലുണ്ടായ കനത്ത മഴയ്ക്കും കാറ്റിനുമിടയിൽ വൈദ്യുതി നിലച്ച് എട്ട് വയസുകാരൻ ലിഫ്റ്റിൽ കുടുങ്ങി. കുട്ടിയുടെ കരച്ചിൽ കേട്ട അച്ഛൻ ജനറേറ്റർ ഓൺ ചെയ്യാനായി പരിക്കംപാഞ്ഞു.
മൂന്ന് മിനിറ്റിനകം വൈദ്യുതി പുനഃസ്ഥാപിക്കപ്പെട്ട് കുട്ടി സുരക്ഷിതനായി പുറത്തിറങ്ങിയെങ്കിലും അച്ഛൻ പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു. കഴിഞ്ഞ ദിവസം രാത്രി ഭോപ്പാലിലെ ഹോഷംഗാബാദ് റോഡിലുള്ള റോയൽ ഫാം വില്ല അപ്പാർട്ട്മെന്റിലാണ് ദാരുണമായ സംഭവമുണ്ടായത്.
307-ാം നമ്പർ ഫ്ലാറ്റിലെ താമസക്കാരനായ റിഷിരാജ് (51) ആണ് മരിച്ചത്. രാത്രി പത്ത് മണിയോടെ പ്രദേശത്ത് ശക്തമായ കാറ്റും മഴയുമുണ്ടായി. ഇതിനിടെയാണ് റിഷിരാജിന്റെ മകനായ എട്ട് വയസുകാരൻ ദേവാൻഷ് അപ്പാർട്ട്മെന്റിലെ ലിഫ്റ്റിൽ കയറിയത്. ലിഫ്റ്റ് നീങ്ങിത്തുടങ്ങിയതും വൈദ്യുതി നിലച്ചു. ഇരുട്ടിൽ അകത്തു കുടുങ്ങിപ്പോയ കുട്ടി അകത്തു നിന്ന് ഉറക്കെ നിലവിളിക്കാൻ തുടങ്ങി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുറത്തുനിൽക്കുകയായിരുന്ന റിഷിരാജ് കുട്ടിയുടെ കരച്ചിൽ കേട്ട് പരിഭ്രാന്തനായി ജനററേറ്റർ ഓൺ ചെയ്യാൻ വേണ്ടി ഓടി.
മൂന്ന് മിനിറ്റിനുള്ളിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കപ്പെടുകയും ലിഫ്റ്റ് നീങ്ങുകയും ചെയ്തു. കുട്ടി സുരക്ഷിതനായി പുറത്തിറങ്ങി. എന്നാൽ തൊട്ടുപിന്നാലെ റിഷിരാജ് കുഴഞ്ഞുവീണു.
ഓടിക്കൂടിയ മറ്റ് താമസക്കാർ അടിയന്തിര പ്രഥമ ശുശ്രൂഷ നൽകി. ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു.
സംഭവത്തിൽ അന്വേഷണം തുടങ്ങയിട്ടുണ്ട്. വൈദ്യുതി നിലച്ചതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങളാണ് പ്രധാനമായും അന്വേഷിക്കുന്നത്.
റിഷിരാജ് പരിഭ്രാന്തനാകേണ്ട കാര്യമില്ലായിരുന്നെന്നും എന്നാൽ അത്തരമൊരു സാഹചര്യത്തിൽ കുട്ടിയുടെ നിലവിളി കേട്ട് അദ്ദേഹത്തിന് സഹിക്കാൻ കഴിയാതിരുന്നതാവാം മരണ കാരണമായതെന്നും മറ്റ് താമസക്കാർ പറയുന്നു. ഒരു മാസം മുമ്പാണ് റിഷിരാജിന്റെ പിതാവും അപ്രതീക്ഷിതമായി ഹൃദയാഘാതം മൂലം മരണപ്പെട്ടത്.