ഭാവഗായകന്റെ നൊമ്പരങ്ങൾ പുറം ലോകം അറിയുന്നത് ആത്മകഥയിലൂടെ: പാട്ട് റിക്കാർഡ് ചെയ്ത ശേഷം സിനിമയിൽ കൊടുക്കാതെ മുറിവേൽപ്പിച്ചവരുണ്ട്: അക്കൂട്ടത്തിൽ പ്രിയ സുഹൃത്ത് എം.ജയചന്ദ്രനും: ഇന്നലെ അന്തരിച്ച ചലച്ചിത്രപിന്നണി ഗായകൻ ജയചന്ദ്രനെ ഓർക്കുമ്പോൾ

Spread the love

കൊച്ചി: ഭാവഗായകൻ, പി ജയചന്ദ്രനെന്ന പ്രതിഭയുടെ ഓരോ പാട്ടുകള്‍ എടുത്തുനോക്കിയാലും ആ പേര് എത്ര അന്വർഥമാണെന്ന് മനസിലാക്കാം.
അത്തരത്തില്‍ ആയിരക്കണക്കിനു പ്രിയഗാനങ്ങള്‍ റേഡിയോകളിലൂടെയും ക്യാസറ്റുകളിലൂടെയും ടിവിയിലൂടെയുമായി അര നൂറ്റാണ്ടിലേറെയായി നമുക്കിടയിലുണ്ട് ആ മാന്ത്രിക സ്വരം.

പ്രണയവും നൊമ്പരവും വിരഹവുമെല്ലാം ആ ശബ്ദത്തിലൂടെ ഓരോ മലയാളിക്കും അനുഭവവേദ്യമായിരുന്നു. എന്നിട്ടും ആ അതുല്യപ്രതിഭയുടെ നൊമ്പരങ്ങള്‍ പുറംലോകമറിഞ്ഞത് തന്റെ ആത്മകഥയിലൂടെയായിരുന്നു ‘ഏകാന്തപഥികൻ ഞാൻ’ എന്ന തന്റെ ആത്മകഥയില്‍ ജയചന്ദ്രൻ ഇതു വെളിപ്പെടുത്തുന്നുണ്ട്. പുതുമുഖ സംഗീത സംവിധായകരില്‍ നിന്നുപോലും തനിക്ക് നേരിടേണ്ടിവന്ന നൊമ്പരങ്ങള്‍ വായിക്കുമ്പോള്‍ ആ പ്രതിഭയോട് എന്തിനിത് എന്നു ഒരു നിമിഷമെങ്കിലും ചിന്തിച്ചുപോകും.

ദൃശ്യം, ആമേൻ, നോട്ടം എന്നീ സിനിമകളില്‍ തന്നെക്കൊണ്ടു പാടിക്കുകയും ഒടുവില്‍ സിനിമയില്‍ എത്തിയപ്പോള്‍ മറ്റൊരാളുടെ ശബ്ദം ഉപയോഗിക്കുകയും ചെയ്ത വേദന അദ്ദേഹം പുസ്തകത്തില്‍ പങ്കുവയ്ക്കുന്നത്. തന്റെ ശബ്ദം വേണ്ടെന്നു വച്ചതിലല്ല, അക്കാര്യം ഒന്ന് അറിയിക്കാനുള്ള മാന്യത കാട്ടാതിരുന്നതാണു മുറിവേല്‍പിച്ചതെന്ന് അദ്ദേഹം പറഞ്ഞുവയ്ക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജയചന്ദ്രൻ വളരെയേറെ വിലമതിക്കുന്ന സംഗീതസംവിധായകനാണ് എം. ജയചന്ദ്രൻ. വാത്സല്യപൂർവം ‘കുട്ടാ’ എന്നാണ് അദ്ദേഹത്തെ വിളിക്കുന്നതുപോലും. എന്നിട്ടും സമാന അനുഭവം അദ്ദേഹത്തില്‍നിന്നും ഉണ്ടായ നൊമ്പരം ജയചന്ദ്രൻ പങ്കുവയ്ക്കുന്നത് ഇങ്ങനെ:

‘എന്നോട് വ്യക്തിപരമായി ഏറെ അടുപ്പമുള്ള സംഗീതസംവിധായകനാണ് എം. ജയചന്ദ്രൻ. നിർഭാഗ്യവശാല്‍ കുട്ടന്റെ ഭാഗത്തുനിന്ന് എനിക്ക് ഇത്തരമൊരു സമീപനം നേരിടേണ്ടിവന്നിട്ടുണ്ട്. ‘നോട്ടം’ എന്ന ചിത്രത്തിനുവേണ്ടി അയാള്‍ ഈണമിട്ട ഒരു ഗാനം എന്റെ ശബ്ദത്തില്‍ റെക്കോർഡ് ചെയ്തു. വളരെ മനോഹരമായ ഒരു ഗാനം.

‘മെല്ലെ… മെല്ലെ… മെല്ലെയാണീ യാത്ര…’

ഞാൻ ഏറെ സന്തോഷത്തോടെയാണ് റെക്കോർഡിങ് കഴിഞ്ഞിറങ്ങിയത്. കുറച്ചുനാളുകള്‍ക്കുശേഷം കുട്ടനെന്നെ വിളിച്ചു. ‘ജയേട്ടാ, ആ പാട്ടില്‍ ചെറിയൊരു മാറ്റം വരുത്താനുണ്ട്. ഞാൻ ചെന്നൈയില്‍ വരുന്നുണ്ട്. ഒന്നു പാടിത്തരണം.’ അതിനെന്താണു വിഷമമുള്ളത് എന്ന മട്ടില്‍ ഞാൻ മറുപടിയും പറഞ്ഞു. പക്ഷേ, പിന്നെ ഇതു സംബന്ധിച്ചു വിളിയൊന്നും ഉണ്ടായില്ല. വളരെനാള്‍ കഴിഞ്ഞാണ് ആ ഗാനം അയാള്‍ത്തന്നെ പാടി സിനിമയില്‍ ചേർത്തത് ഞാനറിയുന്നത്.

സത്യത്തില്‍ എനിക്കൊരല്‍പം സങ്കടം തോന്നി. അയാള്‍ക്ക് പാടണമെന്നുണ്ടായിരുന്നെങ്കില്‍ എന്നെക്കൊണ്ട് അതു പാടിക്കേണ്ടിയിരുന്നില്ലല്ലോ. മറിച്ച്‌, മറ്റാരുടെയെങ്കിലും സമ്മർദം കൊണ്ടാണ് അങ്ങനെ ചെയ്തതെങ്കില്‍ എന്നോട് തുറന്നുപറയാനുള്ള അടുപ്പമൊക്കെ അയാള്‍ക്കുണ്ട്. അയാള്‍ പാടിയതിലല്ല, ഇങ്ങനെ ഒരു മാറ്റം വേണ്ടിവന്നു എന്നുപറയാതിരുന്നതിലാണ് എനിക്ക് ഖേദം തോന്നിയത്. അതു ഞാൻ വിട്ടുകളയാൻ നന്നായി ശ്രമിച്ചു. പക്ഷേ, ആ പാട്ടിനു കുട്ടനു മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു എന്നറിഞ്ഞപ്പോള്‍ എനിക്കു വലിയ സന്തോഷം തോന്നി. നല്ല ഫീല്‍ ഉള്ള ശബ്ദംതന്നെയാണ് അയാളുടേത്. ഇപ്പോഴും ഞങ്ങളുടെ സൗഹൃദം അനുസ്യൂതം തുടരുന്നു.’

ദൃശ്യത്തിനെ സംഭവം വിവരിക്കുന്നതിങ്ങനെ: ‘ഒരു പുതിയ പയ്യനാണ് ദൃശ്യത്തിനു സംഗീതമൊരുക്കിയത്. അയാള്‍ പറഞ്ഞതുപോലെ പലവട്ടം ഞാൻ പാടിക്കൊടുത്തു. റെക്കോർഡിങ് കഴിഞ്ഞു പോകുമ്പോള്‍ അവരെന്നോട് അതൃപ്തിയൊന്നും പറഞ്ഞില്ല. പിന്നീട് പാട്ടുവരുമ്പോഴാണറിയുന്നതു ശബ്ദം മാറ്റിയെന്ന്. ട്രാക്കിലെ വോയ്സ്തന്നെ ഉപയോഗിച്ചു എന്നാണ് പറയപ്പെടുന്നത്. പക്ഷേ, ഒരു സീനിയറായ കലാകാരൻ എന്ന നിലയ്ക്ക് അത് എന്നോട് ഒന്നു സൂചിപ്പിക്കുകയെങ്കിലും ചെയ്യേണ്ടേ? ഒരിക്കല്‍ക്കൂടി വന്നു പാടിത്തരണമെന്നു പറഞ്ഞാല്‍ ഞാൻ ഇവിടെയുള്ള സമയത്താണെങ്കില്‍ ചെയ്തുകൊടുക്കുമായിരുന്നു. ഇതൊന്നും പോരാഞ്ഞ് എന്റെ തെറ്റാണെന്നു വരുത്താനുള്ള ശ്രമങ്ങളും നടക്കുന്നു.

‘ആമേൻ’ എന്ന സിനിമയിലും സമാനമായ സംഭവം ഉണ്ടായിയെന്ന് അദ്ദേഹം പങ്കുവയ്ക്കുന്നു. ‘പാട്ട് പാടിത്തീർത്തപ്പോള്‍ അതിന്റെ സംഗീതസംവിധായകൻ എന്നോട് ഒരുകാര്യം ആവശ്യപ്പെട്ടു. പാട്ടിന്റെ സ്റ്റൈല്‍ ഒന്നു മാറ്റണമെന്ന് അയാള്‍ക്കാഗ്രഹമുണ്ടെന്ന്. അടുത്തയാഴ്ച അത് ഒന്നുകൂടി പാടിത്തരണം. അടുത്തയാഴ്ച നാട്ടില്‍ ഉണ്ടാവില്ലെന്നു ഞാൻ പറഞ്ഞു. പാട്ടിന്റെ പ്രതിഫലം ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് ആരും എന്നെ വിളിച്ചിട്ടില്ല. മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടാവില്ലെന്നു ഞാൻ കരുതി. പക്ഷേ, അതിലും പാട്ടുകാരനെ മാറ്റി.