
എടവനക്കാട്: ഒന്നരവർഷക്കാലം… അതൊരു വലിയ കാലയളവ് തന്നെയാണ്. ഒരു കൊലപാതകം ചെയ്യാനും അത് സമർത്ഥമായി മറച്ചുവെക്കാനും എടുത്ത കാലയളവ്.
എറണാകുളത്തെ എടവനക്കാട്, വാച്ചാക്കല്‍ പ്രദേശത്തെ നിവാസികള്‍ക്ക് സജീവ് എന്നും തങ്ങള്‍ക്കറിയാവുന്ന നല്ല മനുഷ്യനായിരുന്നു. ഭാര്യ തന്നെ ഉപേക്ഷിച്ച് മറ്റൊരു പുരുഷനൊപ്പം പോയതില്‍ സങ്കടപ്പെടുന്ന, എന്നാല്‍ മക്കള്‍ക്കുവേണ്ടി ജീവിക്കുന്ന, ക്രിക്കറ്റ് കളിക്കാൻ പോകുന്ന, ചിരിക്കുന്ന, സാധാരണക്കാരനായ ഒരു ഭർത്താവ്.
എന്നാല്‍ ആയിരം നുണകളുടെ ഒരു മുഖംമൂടി ധരിച്ച്, എല്ലാവരുടെയും സഹതാപം നേടിക്കൊണ്ടാണ് അയാള്‍ ഓരോ ദിവസവും തള്ളിനീക്കിയത്. തന്റെ സ്വന്തം മക്കളോ അയല്‍ക്കാരോ ബന്ധുക്കളോ ആരും ആ കള്ളം തിരിച്ചറിഞ്ഞില്ല.
പെയിന്റിംഗ് തൊഴിലാളിയായ സജീവും ഭാര്യ രമ്യയും രണ്ട് മക്കളും ജീവിച്ചിരുന്ന ആ അറക്കപ്പറമ്പിലെ വാടകവീട് പുറമെ ശാന്തമായിരുന്നു. നാട്ടുകാർക്ക് പ്രിയങ്കരനായ ക്രിക്കറ്റ് കളിക്കാരൻ കൂടിയായിരുന്നു സജീവ്. എന്നാല്‍, 2021 ഓഗസ്റ്റ് മാസത്തിന്റെ മധ്യത്തില്‍ വീട്ടില്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു.
ദേഷ്യം ഒരു കൊലയാളിയായി മാറിയ നിമിഷം. ഒന്നര വർഷത്തോളം കാലം, കുട്ടികള്‍ കളിക്കുന്ന ആ മുറ്റത്തെ മണ്ണില്‍, എല്ലാ ക്രൂരതയുടെയും വഞ്ചനയുടെയും ഭീകരമായ രഹസ്യം ഒളിപ്പിച്ചുവെച്ചുകൊണ്ട് ജീവിച്ച കാലം.
2021 ഓഗസ്റ്റ് 16-നായിരുന്നു ആ സംഭവം. ഒരു ദിവസം സജീവ് നാട്ടുകാരോടും ബന്ധുക്കളോടും അറിയിച്ചു, “രമ്യ പോയി.” ആദ്യം പഠനത്തിനായി മുംബൈയിലേക്ക് പോയി എന്നായിരുന്നു കഥ. പിന്നീട് അത് ഗള്‍ഫിലേക്ക് ജോലിക്കായി മാറ്റി. ഒടുവില്‍, രമ്യ മറ്റൊരാളുടെ കൂടെ ഒളിച്ചോടിപ്പോയി എന്ന വിശ്വസനീയമായൊരു കഥ സജീവ് നാട്ടില്‍ പ്രചരിപ്പിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
“എന്നെയും മക്കളെയും ഉപേക്ഷിച്ച് അവള്‍ പോയല്ലോ” എന്ന് സങ്കടം പ്രകടിപ്പിച്ച സജീവിനെ അയല്‍പക്കക്കാർ പോലും ആശ്വസിപ്പിച്ചു. ആ പാവം പെയിന്ററെ ആരും സംശയിച്ചതേയില്ല. ഈ നാടകീയതകള്‍ക്കിടയിലും അയാള്‍ ക്രിക്കറ്റ് കളിച്ചു, സൗഹൃദങ്ങള്‍ പങ്കിട്ടു; എന്നാല്‍ തന്റെ മക്കള്‍ കളിക്കുന്ന മുറ്റത്തെ മണ്ണില്‍ സ്വന്തം ഭാര്യയുടെ മൃതദേഹം കുഴിച്ചുമൂടിയിട്ടാണ് താൻ ഈ അഭിനയം തുടരുന്നതെന്ന് ആരും തിരിച്ചറിഞ്ഞില്ല.ദിവസങ്ങളും മാസങ്ങളും കടന്നുപോയി.
രമ്യ ആരെയും ഫോണില്‍ വിളിക്കാത്തത് ബന്ധുക്കളില്‍ സംശയം ജനിപ്പിച്ചു. മക്കളോട് തിരക്കിയപ്പോള്‍ “അമ്മ വിളിക്കാറില്ല” എന്ന മറുപടി രമ്യയുടെ സഹോദരനെ അസ്വസ്ഥനാക്കി. ഒടുവില്‍, 2022 ഫെബ്രുവരിയില്‍ രമ്യയെ കാണാനില്ലെന്ന് കാണിച്ച് സഹോദരൻ ഞാറക്കല്‍ പോലീസില്‍ പരാതി നല്‍കി. ലോക്കല്‍ പോലീസ് അന്വേഷിച്ചെങ്കിലും വിദേശത്തേക്ക് പോയെന്ന സജീവിന്റെ മൊഴിയാണ് ആദ്യം ലഭിച്ചത്. എന്നാല്‍, റൂറല്‍ എസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കേസ് ഏറ്റെടുത്തതോടെ സജീവിന്റെ കള്ളക്കഥകള്‍ പൊളിക്കാനും തുടങി.
പോലീസിന്റെ വിശദമായ പരിശോധനയില്‍ നിർണായകമായ ചില കാര്യങ്ങള്‍ വ്യക്തമായി: 2021 ഓഗസ്റ്റ് 16-ന് ശേഷം രമ്യയുടെ ഫോണ്‍ പ്രവർത്തിച്ചിട്ടില്ല. വിദേശത്തേക്ക് കടന്നെന്ന സജീവിന്റെ വാദം വിമാനത്താവള രേഖകള്‍വെച്ച് കളവാണെന്ന് തെളിയിച്ചു. ഒന്നര വർഷമായി രമ്യ ഈ രാജ്യം വിട്ടുപോയിട്ടില്ലെന്ന് പോലീസ് ഉറപ്പിച്ചു. ശക്തമായ ചോദ്യംചെയ്യലിനൊടുവില്‍, നാട്ടുകാരുടെ മുമ്പിലെ ആ നല്ലവനായ മനുഷ്യൻ സത്യം തുറന്നു പറഞ്ഞു.
2021 ഓഗസ്റ്റ് 16-ന് പകല്‍, വഴക്ക് മൂർച്ഛിച്ചപ്പോള്‍ കിടപ്പുമുറിയില്‍ വെച്ച് കയർ കഴുത്തില്‍ മുറുക്കി സജീവ് രമ്യയെ കൊലപ്പെടുത്തി. മക്കള്‍ ഇല്ലാതിരുന്ന ആ പകല്‍ മുഴുവൻ മൃതദേഹം ടെറസില്‍ ഒളിപ്പിച്ചുവെച്ചു. അന്ന് പാതിരാത്രിയുടെ മറവില്‍, സിറ്റൗട്ടിനോട് ചേർന്നുള്ള മുറ്റത്ത് കുഴിയെടുത്ത് മൃതദേഹം താഴ്ത്തി, കൊലപാതകത്തിന് ഉപയോഗിച്ച കയർ കത്തിച്ചുകളഞ്ഞു. പിറ്റേന്ന് നേരം വെളുത്തപ്പോള്‍ അയാള്‍ ഒന്നും സംഭവിക്കാത്തതുപോലെ ജീവിതം തുടർന്നു.
സജീവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ആ വീട്ടുമുറ്റം കിളച്ചു.
ഒളിച്ചോടിയെന്ന് കഥയുണ്ടാക്കിയ ഭാര്യയുടെ അസ്ഥികൂടമായി മാറിയ അവശിഷ്ടങ്ങള്‍ അവിടെനിന്ന് കണ്ടെടുത്തു. സ്വന്തം ഭാര്യയെ കൊന്ന് വീടിന്റെ മുറ്റത്ത് കുഴിച്ചുമൂടി, അതിന് മുകളില്‍ ഒന്നര വർഷം അറിഞ്ഞുകൊണ്ട് ജീവിച്ച സജീവ് എന്ന “നല്ലവനായ” മനുഷ്യന്റെ കപടമുഖം അവിടെ അഴിഞ്ഞു വീണു. രണ്ട് മക്കള്‍ക്കും പ്രിയപ്പെട്ടവർക്കും തീരാവേദന സമ്മാനിച്ചുകൊണ്ട്, എടവനക്കാട്ടെ ആ വാടകവീട് ഒരു കൊലപാതക കഥയിലെ ഭീകരമായ സാക്ഷിയായി നിലകൊണ്ടു.



