ദുവനേശ്വർ: പാകിസ്ഥാനില്‍ നിന്നും ഡ്രോണ്‍ ആക്രമണം നിത്യസംഭവമായിരിക്കെ മികച്ച പ്രതിരോധ സംവിധാനം വിജയകരമായി പരീക്ഷിച്ച് ഇന്ത്യ.
ഡ്രോണ്‍ പ്രതിരോധ സംവിധാനമാണ് ഇന്ത്യ പരീക്ഷിച്ചത്. ഒഡീഷയിലെ ഗോപാല്‍പുരിയില്‍ സീവാർഡ് ഫയറിംഗ് റെയ്‌ഞ്ചില്‍ വച്ചാണ് ഇന്ന് വിജയകരമായി പരീക്ഷണം നടത്തിയത്. ‘ഭാർഗവാസ്‌ത്ര’ എന്ന് പേരിട്ടിരിക്കുന്ന ഡ്രോണ്‍ പ്രതിരോധ സംവിധാനം വികസിപ്പിച്ചത് സോളർ ഡിഫൻസ് ആൻഡ് എയറോസ്‌പേസ് ലിമിറ്റഡ് (എസ്‌ഡിഎഎല്‍) ആണ്.
ചെറിയ ഡ്രോണുകളെ രണ്ടര കിലോമീറ്റർ പരിധിയില്‍ വരെ തിരിച്ചറിയാനും അവയെ തകർക്കാനും ഭാർഗവാസ്‌ത്രയ്‌ക്ക് കഴിയും. ഇതിനായുള്ള മൈക്രോ റോക്കറ്റുകളും ഒന്നിലേറെ തവണ പരീക്ഷിച്ചു. റോക്കറ്റില്‍ ആറ് കിലോമീറ്റർ അകലെവരെയുള്ള ശത്രുസാന്നിദ്ധ്യവും കണ്ടെത്തും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ത്യയിലെ വിവിധ ഭൗമപ്രതലങ്ങളില്‍ ഇത് പ്രയോഗിക്കാൻ സാധിക്കും. മരുഭൂമിയില്‍ മുതല്‍ 5000 മീറ്റർ ഉയരത്തിലുള്ള പർവ്വതങ്ങളില്‍ വരെ പ്രയോഗിക്കാൻ കഴിയും. സാഹചര്യമനുസരിച്ച് പ്രയോഗിക്കേണ്ടതെങ്ങനെ എന്ന് മനസിലാക്കാനുള്ള സംവിധാനം ഇതിലുണ്ട്.
ആളില്ലാ ചാരവാഹനങ്ങളെ 10 കിലോമീറ്റർ അകലെനിന്നുവരെ തിരിച്ചറിയുന്ന റഡാർ ഭാർഗവാസ്‌ത്രയിലുണ്ട്. ഓപ്പറേഷൻ സിന്ദൂറില്‍ ഇന്ത്യയുടെ എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം മികവ് പുലർത്തിയതിന് പിന്നാലെയാണ് ഇപ്പോള്‍ ഭാർഗവാസ്‌ത്രയും ഇന്ത്യ വിജയകരമായി പരീക്ഷിച്ചത്.