
തേർഡ് ഐ ബ്യൂറോ
കോട്ടയം: ഭാരത് ആശുപത്രിയിലെ കൊവിഡ് രോഗത്തിന്റെ വിശദാംശങ്ങൾ നഗരസഭ അധികൃതർക്കു ലഭിക്കാതെ വന്നതിനെ തുടർന്നു 14 നഴ്‌സുമാരെ തിരുനക്കര എൻ.എസ്.എസ് ഹോസ്റ്റലിൽ നിന്നും താല്കാലികമായി ഒഴിവാക്കി. ക്വാറന്റയിനിൽ പോകുന്നതിനു ഭാരത് ആശുപത്രി സൗകര്യം ഒരുക്കാതെ വന്നതിനെ തുടർന്നാണ് ഇവർക്കു ഹോസ്റ്റലിൽ നിന്നും പുറത്തു പോകേണ്ടി വന്നത്.
കഴിഞ്ഞ ദിവസമാണ് ഭാരത് ആശുപത്രിയിലെ ഡോക്ടർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇത് കൂടാതെ ആശുപത്രിയിലെ വാർഡുകളിലും, വിവിധ വിഭാഗങ്ങളിലും കൊവിഡ് രോഗികയറിയിറങ്ങി നടക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഭാരത് ആശുപത്രിയിൽ കൊവിഡ് സ്ഥിരീകരിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, ഇവിടെ നിന്നുള്ള രോഗികളുടെ വിവരമോ, പ്രാഥമിക കോൺടാക്ട് ലിസ്റ്റിൽ ഉള്ളവരുടെ വിവരമോ ഇതുവരെ നഗരസഭയ്ക്കു നൽകാൻ ഭാരത് ആശുപത്രി അധികൃതർ തയ്യാറായില്ല. ഇതിനിടെ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് ഭാരത് ആശുപത്രിയിലെ 14 നഴ്‌സുമാർ തിരുനക്കര എൻ.എസ്.എസ് ഹോസ്റ്റലിൽ താമസിക്കുന്നതായി കണ്ടെത്തിയത്. തുടർന്നു, ഈ ഹോസ്റ്റൽ അധികൃതരെ ബന്ധപ്പെട്ട നഗരസഭ ആരോഗ്യ വിഭാഗം, ഭാരത് ആശുപത്രിയിൽ നിന്നുള്ള മുഴുവൻ ജീവനക്കാരെയും ഹോസ്റ്റലിൽ നിന്നു മാറ്റമണമെന്ന് ആവശ്യപ്പെട്ടു.
രണ്ടു തവണ നഗരസഭയിൽ നിന്നും ഹോസ്റ്റൽ അധികൃതരെ വിളിച്ചതോടെ ഹോസ്റ്റൽ അധികൃതർ ഭാരത് ആശുപത്രിയിലെ നഴ്‌സുമാരായ 14 ജീവനക്കാരെ ബന്ധപ്പെട്ടു. തുടർന്നു, ഈ ജിവനക്കാരോട് ഹോസ്റ്റലിൽ നിന്നും പുറത്തു പോകാൻ ഹോസ്റ്റൽ അധികൃതർ അഭ്യർത്ഥിക്കുകയായിരുന്നു. എന്നാൽ, മറ്റു താമസ സൗകര്യങ്ങൾ തങ്ങൾക്കില്ലെന്നു അറിയിച്ച ഇവരോട് മറ്റ് മാർഗങ്ങളില്ലെന്ന നിലപാടാണ് ഹോസ്റ്റൽ അധികൃതർ അറിയിച്ചത്.
ഇതേ തുടർന്നു ഈ നഴ്‌സുമാർ ഭാരത് ആശുപത്രിയുമായി ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി ഇവർക്കു ലഭിച്ചില്ല. തുടർന്നു ഇവർ താഴത്തങ്ങാടിയിൽ സ്വന്തം നിലയിൽ ഹോസ്റ്റൽ സൗകര്യം ക്രമീകരിച്ചു പോകുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭാരത് ആശുപത്രിയിൽ നിന്നും വിവരങ്ങൾ നൽകുന്നതിൽ ഗുരുതരമായ അനാസ്ഥയും, നിസഹകരണവുമാണ് ഉണ്ടാകുന്നത്. ഈ സാഹചര്യത്തിൽ ഭാരത് ആശുപത്രിയിലെ കൂടുതൽ ആളുകൾക്കു രോഗം ബാധിക്കുമെന്ന ഭീതിയാണ് ഉയരുന്നത്.