
തിരുവനന്തപുരം: രണ്ടു തവണ മത്സരിച്ചവർ മത്സര രംഗത്തു നിന്ന് മാറിനില്‍ക്കണമെന്നതും ആരോപണ വിധേയരായവരെയും സ്ഥിരം മുഖങ്ങളെയും മത്സരിപ്പിക്കേണ്ടെന്നുമുള്ള മുൻ നിലപാടുകളെല്ലാം നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം വേണ്ടെന്നുവയ്ക്കും.
ഏതു വിധേനയും മൂന്നാം തവണയും ഭരണം പിടിക്കുകയാണ് ലക്ഷ്യം. വിജയസാദ്ധ്യത മാത്രം പരിഗണിച്ചാവും ഇക്കുറി സി.പി.എം സ്ഥാനാർത്ഥികളെ നിശ്ചയിക്കുക. എം.എല്‍.എമാരുടെ പ്രവർത്തന മികവും പരിഗണിക്കും.
ഭരണം പിടിക്കാനുള്ള മാന്ത്രികസംഖ്യയായ 71ലേക്ക് എത്താനുള്ള തയ്യാറെടുപ്പുകളും അടവുനയങ്ങളുമാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്നത്.
രണ്ട് ടേം പൂർത്തിയാക്കിയ 23 എം.എല്‍.എമാരുണ്ട്. ഇവരെയെല്ലാം ഒഴിവാക്കി പുതുമുഖങ്ങളെ പരീക്ഷിക്കാവുന്ന രാഷ്ട്രീയ കാലാവസ്ഥയല്ല ഇപ്പോഴുള്ളതെന്നാണ് പാർട്ടിയുടെ വിലയിരുത്തല്‍.
ജില്ലാ സെക്രട്ടറിമാരായ എം.എല്‍.എമാരെയടക്കം വീണ്ടും മത്സര രംഗത്തിറക്കാനാണ് നീക്കം. അതേസമയം, പാർട്ടി കോട്ടകളില്‍ പുതുമുഖങ്ങളെ ഇറക്കാനും നീക്കമുണ്ട്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയെ തലശേരിയില്‍ മത്സരത്തിനിറക്കുമെന്ന് അറിയുന്നു.
നിയമസഭയിലേക്ക് രണ്ടുതവണ മത്സരിച്ചാല്‍ എത്ര വലിയ നേതാവായാലും മാറ്റണമെന്നായിരുന്നു സി.പി.എം നയം. തോമസ് ഐസക്, ജി.സുധാകരൻ അടക്കമുള്ളവരെ കഴിഞ്ഞതവണ ഒഴിവാക്കിയത് ഈ ന്യായം പറഞ്ഞാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ മൂന്നാം തുടർഭരണം ആഗ്രഹിക്കുന്ന സി.പി.എം ഇത്തവണ ഈ നയം മാറ്റുകയാണ്. ജില്ലാ സെക്രട്ടറിമാരായ വി.ജോയി വർക്കലയിലും എം.രാജഗോപാല്‍ തൃക്കരിപ്പൂരിലും മത്സരിച്ചേക്കും.എന്നാല്‍ എല്‍.ഡി.എഫ് കണ്‍വീനറായ ടി.പി രാമകൃഷ്ണൻ പേരാമ്ബ്രയില്‍ മത്സരിച്ചേക്കില്ല.
തിരുവനന്തപുരത്ത് ഭൂരിഭാഗം എം.എല്‍.എമാരെയും വീണ്ടും കളത്തിലിറക്കും. 2021ല്‍ ജില്ലയില്‍ ഇടതുമുന്നണി 14ല്‍ 13 സീറ്റാണ് നേടിയത്. മൂന്നാം ടേം ഭരണം ഉറപ്പാക്കാൻ പാർട്ടിയിലെ രണ്ടുടേം നിബന്ധനയില്‍ അയവ് വരുത്തി ജയസാദ്ധ്യതയുള്ള സിറ്റിംഗ് എം.എല്‍.എമാരെ മത്സരിപ്പിക്കാനാണ് സി.പി.എം ആലോചന.
ജില്ലാ സെക്രട്ടറി വി. ജോയിയും (വർക്കല) വി. ശിവൻകുട്ടിയും (നേമം) കടകംപള്ളി സുരേന്ദ്രനും (കഴക്കൂട്ടം) ഐ.ബി സതീഷും (കാട്ടാക്കട) ഉള്‍പ്പെടെയുള്ളവർ നിലവിലെ സീറ്റുകളില്‍ തന്നെ മത്സരിക്കാനാണ് സാദ്ധ്യത. അതേസമയം, നെയ്യാറ്റിൻകരയില്‍ കെ. ആൻസലനു പകരം പുതുമുഖത്തെ പരീക്ഷിച്ചേക്കും.
മന്ത്രിമാരായ സജിചെറിയാനും വീണാജോർജ്ജും ഇത്തവണയും മത്സരരംഗത്തുണ്ടാവും. ആരോഗ്യ പ്രശ്നങ്ങളാല്‍ എം.എം.മണി മത്സരിക്കാനിടയില്ല.
കൊല്ലത്ത് മുകേഷിനെയും മത്സരിപ്പിച്ചേക്കില്ല. പകരം ചിന്താ ജെറോമാണ് പരിഗണനയില്‍. ഇരവിപുരത്ത് എം.നൗഷാദിന് സീറ്റുറപ്പാണ്. മാനന്തവാടിയില്‍ ഒ.ആർ. കേളുവും കോതമംഗലത്ത് ആന്റണി ജോണും വീണ്ടും മത്സരിക്കും.
കഴിഞ്ഞ തവണ രണ്ട് ടേം വ്യവസ്ഥ കർശനമാക്കിയതിനെ തുടർന്ന് മത്സരരംഗത്ത് നിന്ന് മാറ്റി നിർത്തിയ തോമസ് ഐസക്ക് ഉള്‍പ്പെടെയുള്ള ഏതാനും നേതാക്കളെ ഇത്തവണ മത്സരിപ്പിക്കാനും സിപിഎം ആലോചിക്കുന്നുണ്ട്.
സി.പി.ഐയും രണ്ടു ടേം വ്യവസ്ഥ കർശനമാക്കില്ല. രണ്ട് ടേം വ്യവസ്ഥ വന്നാല്‍ വിജയ സാധ്യത കുറയുമെന്ന് കണക്കാക്കിയാണ് നീക്കം.
മന്ത്രി കെ രാജൻ ഒല്ലൂരില്‍ വീണ്ടും മത്സരിച്ചേക്കും. പട്ടാമ്ബിയില്‍നിന്ന് മുഹമ്മദ് മുഹ്‌സിൻ തന്നെയായിരിക്കും ജനവിധി തേടുകയെന്നാണ് സൂചന.
കൊടുങ്ങല്ലൂരില്‍ നിന്ന് അഡ്വ. വി ആർ സുനില്‍ കുമാറിനെ മാറ്റിയേക്കില്ല. അതേസമയം മൂന്ന് ടേം പൂർത്തിയാക്കിയ ഇ ചന്ദ്രശേഖരൻ, ചിറ്റയം ഗോപകുമാർ, ഇ കെ വിജയൻ, ഇ എസ് ജയലാല്‍ എന്നിവർക്ക് ഇത്തവണ സീറ്റുണ്ടാവില്ലെന്നാണ് സൂചന.
17 എംഎല്‍എമാരാണ് സിപിഐക്ക് ഉള്ളത്. ഇതില്‍ പീരുമേട് എംഎല്‍എ വാഴൂർ സോമൻ അന്തരിച്ചു. പിന്നീടുള്ള 16 എംഎല്‍എമാരില്‍ 11 പേരും രണ്ട് ടേം പൂർത്തിയാക്കിയവരാണ്.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ 11 പേരെയും മാറ്റുകയാണെങ്കില്‍ പുതുമുഖങ്ങളെ കണ്ടെത്തേണ്ടിവരും. ഇത് വിജയസാദ്ധ്യതയെ ബാധിക്കുമെന്നതിനാലാണ് ടേം വ്യവസ്ഥയില്‍ ഇളവ് നല്‍കുന്നത്.



