
കൊൽക്കത്ത: ബംഗാളിലെ കിഴക്കൻ ബർദ്വാൻ ജില്ലയിലെ ഔസ്ഗ്രാമിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായ കേസിൽ തൃണമൂൽ കോൺഗ്രസ് പ്രാദേശിക നേതാവിന്റെ മകൻ അറസ്റ്റിൽ. പെൺകുട്ടി ഒരു സുഹൃത്തിനൊപ്പം ഗ്രാമത്തിലെ കടയിലേക്ക് നടക്കുമ്പോൾ ആറ് പ്രതികൾ അവരെ റോഡിൽ തടഞ്ഞുനിർത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. കേസിൽ 6 പേരാണ് ആകെ അറസ്റ്റിലായത്. ഇതിൽ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ മകൻ ഉൾപ്പെടെ നാലു പേർ പ്രായപൂർത്തിയാകാത്തവരാണ്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അടുത്തുള്ള വനപ്രദേശത്തേക്ക് ബലമായി വലിച്ചിഴച്ച് കൊണ്ടുപോയാണ് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. പ്രതികളുടെ ഭീഷണി കാരണം പെൺകുട്ടി വിവരം പുറത്തുപറഞ്ഞിരുന്നില്ല. എന്നാൽ വ്യാഴാഴ്ച സ്കൂളിലെ സുഹൃത്തിനോട് കാര്യം പറഞ്ഞു. സുഹൃത്ത് ഇക്കാര്യം അധ്യാപകനെ അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
ഇരയുടെ അമ്മ ഔസ്ഗ്രാം പൊലീസ് സ്റ്റേഷനിൽ രേഖാമൂലം പരാതി നൽകി. ഇതിനുപിന്നാലെയാണ് സംഭവത്തിൽ ഉൾപ്പെട്ട ആറു പേരും അറസ്റ്റിലാകുന്നത്. പ്രതികൾക്ക് എതിരെ പോക്സോ നിയമപ്രകാരം കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ‘‘മമതാ ബാനർജി മുഖ്യമന്ത്രിയായി അധികാരത്തിൽ വന്നതിനുശേഷം, ഇത്തരം ബലാത്സംഗ സംഭവങ്ങൾ വീണ്ടും വീണ്ടും നടക്കുകയാണ്. കുറ്റകൃത്യം ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിക്കണം’’ – ബിജെപി ആരോപിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആരെയും വെറുതെ വിടില്ലെന്നും പൊലീസ് ആവശ്യമായ നടപടി സ്വീകരിക്കുന്നുണ്ടെന്നും തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചു. ‘‘ആര് എന്തു പറഞ്ഞാലും പ്രശ്നമില്ല. ഈ ഹീനമായ കുറ്റകൃത്യത്തിൽ പ്രതികൾ ആരായാലും അവർക്കെതിരെ ശക്തമായ നടപടി പൊലീസ് സ്വീകരിക്കും’’ – എന്നാണ് തൃണമൂൽ കോൺഗ്രസിന്റെ പ്രതികരണം.




