
കുവൈറ്റ്: ഇന്ത്യൻ വിമാനയാത്രക്കാർ കുവൈറ്റില്‍ നേരിട്ടത് വൻ അവഗണന. 19 മണിക്കൂറോളം വിമാനത്താവളത്തില്‍ കുടുങ്ങിയ മുംബൈയില്‍ നിന്ന് മാഞ്ചസ്റ്ററിലേക്ക് പോയ യാത്രക്കാർക്കാണ് കടുത്ത വിവേചനം നേരിട്ടത്.
എഞ്ചിനില്‍ തീപിടിച്ചതിനെ തുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കിയതോടെയാണ് ഇവരുടെ ദുരിതം ആരംഭിച്ചത്. ഭക്ഷണമോ മറ്റ് സഹായങ്ങളോ ബഹ്റിൻ എയർലൈൻസ് കമ്പനി നല്‍കിയില്ല എന്നതുള്‍പ്പെടെ ഗുരുതരമായ പരാതികളാണ് യാത്രക്കാർ ഉന്നയിക്കുന്നത്.
യുഎസ്, യുകെ, മറ്റ് യൂറോപ്യൻ രാജ്യങ്ങളില്‍ നിന്നുള്ളവർക്ക് താമസ സൗകര്യം ഉള്‍പ്പെടെ നല്കിയപ്പോള് ഇന്ത്യക്കാർക്ക് വിശ്രമമുറിപോലും അനുവദിച്ചില്ല. പാക്കിസ്ഥാൻ, മറ്റ് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളില്‍ നിന്നുള്ളവർക്കും ഇതേ അനുഭവമാണ് നേരിട്ടത്. ഗള്‍ഫ് എയർ വിമാനത്തിലെ യാത്രക്കാർ വിമാനത്താവള അധികൃതരുമായി തർക്കിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ത്യൻ പൗരൻമാർക്ക് അർഹതയില്ലെന്നാണ് ഗള്‍ഫ് എയർ അധികൃതർ പറഞ്ഞതെന്നാണ് യാത്രക്കാരുടെ ആരോപണം. വിശ്രമമുറിയെങ്കിലും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്ന് അൻസു സിംഗ് എന്ന യാത്രക്കാരൻ പറഞ്ഞു. ആദ്യത്തെ നാല് മണിക്കൂർ വെള്ളം പോലും തന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ ഗള്‍ഫ് എയർ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
വിഷയത്തില്‍ കുവൈറ്റിലെ ഇന്ത്യൻ എംബസി ഇടപെട്ടിരുന്നു. യാത്രക്കാർ ഉന്നയിച്ച വിഷയം ഗള്‍ഫ് എയർ അധികൃതരുമായി ചർച്ച ചെയ്തു. കുവൈറ്റില്‍ ഇന്ത്യൻ പൗരന്മാർക്ക് വിസ ഓണ്‍ അറൈവല്‍ (visa on arrival) സൗകര്യം ഇല്ലാത്തതാണ് കാരണം എന്നാണ് എംബസി അധികൃതർ നല്കിയ വിശദീകരണം. എംബസി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രണ്ട് എയർപോർട്ട് ലോഞ്ചുകളില്‍ യാത്രക്കാർക്ക് രാത്രിയില്‍ തങ്ങാനുള്ള സൗകര്യം ഒരുക്കുകയായിരുന്നു.



