
സ്വന്തം ലേഖകൻ
കൊച്ചി: സംസ്ഥാനത്ത് പോത്തിറച്ചിയുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി വ്യാപാരികള്‍. തെക്കന്‍ ജില്ലകളില്‍ ഇപ്പോള്‍ തന്നെ വില 400 രൂപയ്ക്ക് മുകളിലാണ്. മലബാര്‍ മേഖലയില്‍ ഈ മാസം 15 മുതല്‍ വില വര്‍ധന നിലവില്‍ വരുമെന്നാണ് വ്യാപാരികളുടെ സംഘടന അറിയിക്കുന്നത്. കോഴിയിറച്ചിയുടെതുള്‍പ്പെടെ അടിക്കടിയുള്ള വില വര്‍ധനയ്ക്ക് പുറമേ പോത്തിറച്ചിയുടെ വിലയും കൂട്ടുന്നത് സാധാരണക്കാര്‍ക്ക് വന്‍ തിരിച്ചടിയാകും. ഈ സാഹചര്യത്തിലും വിപണിയിടപെടല്‍ ഉള്‍പ്പെടെ നടത്താത്ത സംസ്ഥാന സര്‍ക്കാരിന്റെയും പൊതുമേഖലാ സ്ഥാപനമായ മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യയുടെയും നിലപാടിനെതിരേ പ്രതിഷേധം ശക്തമാകുകയാണ്.
കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ വിലയില്‍ കാര്യമായ അന്തരമുണ്ട്. മലബാറില്‍ പോത്തിറച്ചി കിലോയ്ക്ക് 300 മുതല്‍ 330 വരെയുള്ളപ്പോള്‍ മധ്യതെക്കന്‍ ജില്ലകളില്‍ ഇത് 400 രൂപ വരെയാണ്. മലബാര്‍ മേഖലയില്‍ 15 മുതല്‍ വില വര്‍ധന നടപ്പിലാക്കാനാണ് തീരുമാനമെങ്കിലും കോഴിക്കോട് ഇപ്പോള്‍ തന്നെ പോത്തിറച്ചി കിലോക്ക് 400 രൂപയിലെത്തിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉത്തരേന്ത്യയില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വരവ് കുറഞ്ഞതോടെയുണ്ടായ ലഭ്യതക്കുറവാണ് വില വര്‍ധിപ്പിക്കാന്‍ വ്യാപാരികളെ പ്രേരിപ്പിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള ബീഫ് കയറ്റുമതിയിലുണ്ടായ കുതിപ്പ് മൂലം ഉത്തരേന്ത്യയില്‍ തന്നെ വിപണി കണ്ടെത്തിയതോടെയാണ് അവിടെ നിന്ന് മാംസ ആവശ്യത്തിനുള്ള പോത്തിനെ ലഭിക്കാതായത്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്കെത്തിക്കുന്നതിന്റെ ഭീമമായ ചിലവും വരവ് കുറയാന്‍ കാരണമായിട്ടുണ്ട്.
മുന്‍കാലങ്ങളില്‍ കേരളത്തില്‍ പോത്തിന്‍കുട്ടികളെ വാങ്ങി മാംസ ആവശ്യത്തിനായി വളര്‍ത്തുന്നത് വ്യാപകമായിരുന്നു. ആദ്യ കാലങ്ങളില്‍ 3000 രൂപ മുതലായിരുന്നു ഇതിന്റെ വില. ഇങ്ങനെ വാങ്ങുന്നവയെ വളര്‍ത്തി അറവുകാര്‍ക്ക് വില്‍ക്കുമ്പോള്‍ നല്ല തോതില്‍ കര്‍ഷകര്‍ക്ക് ലാഭം കിട്ടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പോത്തിന്‍കുട്ടിയുടെ വില 12,000 രൂപ വരെയായി. ഇതോടൊപ്പം കാലിത്തീറ്റയുടെ വില വര്‍ധനയുള്‍പ്പെടെ തിരിച്ചടിയായപ്പോള്‍ കര്‍ഷകര്‍ വലിയ തോതില്‍ ഈ മേഖലയില്‍നിന്ന് പിന്‍മാറുന്നു.
അതേസമയം , പൊതുമേഖലാ സ്ഥാപനമായ മീറ്റ് പ്രോഡ്ക്ട്‌സ് ഓഫ് ഇന്ത്യ വഴി കര്‍ഷകര്‍ക്ക് പോത്തിന്‍കുട്ടികളെ കുറഞ്ഞ വിലയ്ക്ക് നല്‍കുന്ന പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നതാണ്. പൂര്‍ണ വളര്‍ച്ചയെത്തി മാംസത്തിന്റെ തൂക്കത്തിനനുസരിച്ച് കര്‍ഷകര്‍ക്ക് വില നല്‍കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. പ്രഖ്യാപനം കടലാസിലൊതുങ്ങിയതോടെ എം.പി.ഐ എന്ന സ്ഥാപനം മറ്റൊരു വെള്ളാനയായി മാറി.
മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ഗുണനിലവാരമുള്ള പോത്തിന്‍കുട്ടികളെ കര്‍ഷകര്‍ക്ക് സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് നേതാവ് എബി ഐപ് ആവശ്യപ്പെട്ടു. കൊയ്ത്തുകാലം കഴിഞ്ഞ പാടങ്ങള്‍ കുറഞ്ഞ ചിലവില്‍ പോത്തുവളര്‍ത്തലിന് ഏറെ അനുയോജ്യമാണ്. ഈ സീസണില്‍ തന്നെ ഇത്തരമൊരു പദ്ധതിക്ക് തുടക്കമിട്ടാല്‍ സംസ്ഥാനത്ത് പോത്തുവളര്‍ത്തലിന് വലിയ പ്രോല്‍സാഹനമാകുമെന്നും എബി ഐപ് ചൂണ്ടിക്കാട്ടി.