
കൊച്ചി: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീലാ സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസില്‍ സർക്കാർ മറുപടി നല്‍കണമെന്ന് ഹൈക്കോടതി.
നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഷീല സണ്ണിയുടെ ഹർജിയിലാണ് കോടതിയുടെ വിലയിരുത്തല്‍. സംഭവത്തില്‍ സമഗ്രമായ മറുപടി സർക്കാർ നല്‍കണമെന്നും കോടതി പറഞ്ഞു.
കേസില്‍ ആരോപണ വിധേയരായ എക്സൈസ് ഉദ്യോഗസ്ഥർക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. കഴിഞ്ഞ കൊല്ലം ഫെബ്രുവരി 27 നായിരുന്നു ഷീലാ സണ്ണിയെന്ന ബ്യൂട്ടിപാർലർ ഉടമയുടെ ജീവിതം കീഴ്മേല്‍ മറിഞ്ഞത്. ബൈക്കിലും ബാഗിലും എല്‍എസ്ഡി സ്റ്റാമ്ബുമായി അവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നീട് കെമിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ സ്റ്റാംപ് ലഹരിയല്ലെന്ന് തെളിഞ്ഞു. എന്നിട്ടും ഷീല ജയിലില്‍ കിടന്നത് 72 ദിവസമായിരുന്നു. എക്സൈസ് പ്രതിക്കൂട്ടിലായതോടെ വ്യാജ ലഹരിയുടെ സന്ദേശം വന്നത് എവിടെ നിന്ന് എന്നായി അന്വേഷണം.
ഒടുവില്‍ എക്സൈസ് ക്രൈം ബ്രാഞ്ചിൻ്റെ അന്വേഷണത്തില്‍ ഉറവിടം കണ്ടെത്തുകയായിരുന്നു. തൃപ്പുണിത്തുറ സ്വദേശി നാരായണദാസ് എന്നയാളാണ് വ്യാജ കേസിന് പിന്നിലെന്ന് കണ്ടെത്തി.
ഷീലയുടെ ബന്ധുവിന്റെ സുഹൃത്താണ് നാരായണദാസ്. ഇയാളെ എക്സൈസ് പ്രതി ചേർത്തെങ്കിലും കള്ളക്കേസില്‍ കുടുക്കിയതിൻ്റെ കാരണം പുറത്തു വന്നിട്ടില്ല. അതറിയണമെന്നാണ് ഷീലാ സണ്ണി ആവശ്യപ്പെടുന്നത്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഷീല സണ്ണി വീണ്ടും ബ്യൂട്ടി പാർലർ തുടങ്ങിയിരിക്കുകയാണ്.



