ആര്‍സിബിയുടെ വിജയാഘോഷത്തിനിടെ സംഭവിച്ച ദുരന്തം പാഠമായി; കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി ബിസിസിഐ; ഇനിമുതൽ ടീമുകളുടെ തിടുക്കത്തിലുളള വിജയാഘോഷ പരിപാടികൾ അനുവദിക്കില്ല.

Spread the love

മുംബൈ: ഐപിഎൽ ടീമുകളുടെ വിജയാഘോഷങ്ങൾക്ക് മാർഗനിർദേശവുമായി ബിസിസിഐ. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്‍റെ വിജയാഘോഷത്തിനിടെ 11പേർ കൊല്ലപ്പെട്ട സംഭവത്തെ തുട‍ർന്നാണ് ബിസിസിഐ തീരുമാനം. ഇനിമുതൽ ടീമുകളുടെ തിടുക്കത്തിലുളള വിജയാഘോഷ പരിപാടികൾ അനുവദിക്കില്ല.

വിജയാഘോഷങ്ങൾക്ക് ബിസിസിഐയുടെ മുൻകൂർ അനുമതി വേണം. നാലോ അഞ്ചോ തലത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ നിർബന്ധമാക്കും. സംസ്ഥാന സർക്കാരിന്‍റെയും പൊലീസിന്‍റെയും ബിസിസിഐയുടെയും രേഖാമൂലമുള്ള അനുമതി നേടിയശേഷമേ ആഘോഷ പരിപാടികൾ സംഘടിപ്പിക്കാവൂ. വിമാനത്താവളം മുതൽ പരിപാടി നടക്കുന്ന വേദിവരെ സുരക്ഷ ഉണ്ടെന്ന് ഉറപ്പാക്കമെന്നും ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ അറിയിച്ചു.

18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ആര്‍സിബി ഐപിഎല്ലില്‍ ആദ്യ കിരീടം നേടിയത്. കിരീടം നേടിയതിന് തൊട്ടടുത്ത ദിവസം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വിജയാഘോഷം സംഘടിപ്പിച്ച ആര്‍സിബി വിക്ടറി മാര്‍ച്ചും നടത്താന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ പൊലിസ് വിക്ടറി മാര്‍ച്ചിന് അനുമതി നിഷേധിച്ചു. തുടര്‍ന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിന് അകത്ത് നടത്തിയ വിജയാഘോഷം കാണാനായി രണ്ട് ലക്ഷത്തിലധികം ആളുകള്‍ കൂട്ടത്തോടെ എത്തിയതോടെയാണ് കാര്യങ്ങള്‍ നിയന്ത്രണാതീതമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാസുള്ളവര്‍ക്ക് മാത്രമുള്ള പരിപാടി ആയിരുന്നെങ്കിലും, ഇത് അവഗണിച്ച് ജനക്കൂട്ടം സ്റ്റേഡിയത്തിലെ ഗേറ്റിലൂടെ തള്ളിക്കയറാന്‍ ശ്രമിച്ചതാണ് ദുരന്തത്തില്‍ കലാശിച്ചത്. കിരീടം നേടിയതിന് തൊട്ടടുത്ത ദിവസം യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ വിജയാഘോഷം നടത്തിയ ആര്‍സിബി ടീം മാനേജ്മെന്‍റിന്‍റെ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ കര്‍ണാടക സര്‍ക്കാര്‍ കര്‍ശന നടപടിയുമായി രംഗത്തെത്തിയിരുന്നു.

ബെം​ഗളൂരു പൊലീസ് കമ്മീഷണറെ സസ്പെൻഡ് ചെയ്ത കര്‍ണാടക സര്‍ക്കാര്‍ അഡീഷണൽ കമ്മീഷണർ, ഡെപ്യൂട്ടി കമ്മീഷണർ, എസിപി എന്നിവരെയും സസ്പെൻഡ് ചെയ്തിരുന്നു.ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് പുറമെ ആർസിബി, കർണാടക ക്രിക്കറ്റ് അസോസിയേഷൻ അധികൃതർ, ഇവൻറ് മാനേജ്മെൻറ് കമ്പനി ഡിഎൻഎയുടെ അധികൃതർ എന്നിവരെയും സംഭവത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. വിജയാഘോഷത്തിനിടെയുണ്ടായ ദുരന്തം ആര്‍സിബിയുടെ കിരീട നേട്ടത്തിന്‍റെ തിളക്കം കുറക്കുകയും ചെയ്തു.