
ഡോക്യുമെൻററി വിവാദം ; ബിബിസി ഓഫീസുകളിൽ ആദായനികുതി വകുപ്പന്റെ പരിശോധന; ജീവനക്കാരുടെ ഫോണുകൾ പിടിച്ചെടുത്തു
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെൻററി വിവാദം. ബിബിസി ഓഫീസിൽ ആദായനികുതി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു. ദില്ലിയിലെയും മുംബൈയിലെയും ഓഫീസുകളിലാണ് പരിശോധന നടക്കുന്നത്.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെൻററി വിവാദം നിലനിൽക്കുന്നതിനിടെയാണ് പരിശോധന. ഇന്ന് രാവിലെ 11:30 നാണ് ആദായനികുതി ഉദ്യോഗസ്ഥർ ബിബിസി ഓഫീസിൽ എത്തിയത്. ബിബിസി ജീവനക്കാരുടെ ഫോണുകൾ പിടിച്ചെടുത്തതായി സൂചനയുണ്ട്. മുംബൈയിലെ ഓഫീസിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിബിസി പരിശോധനയെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. വിനാശ കാലേ വിപരീത ബുദ്ധിയെന്നാണ് ജയറാം രമേശിന്റെ പരിഹാസം. അദാനിയുടെ വിഷയത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെടുന്ന ഘട്ടത്തിലാണ് സർക്കാർ ബിബിസിയിൽ പരിശോധന നടത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ചെന്നൈയിലും നാൽപ്പതോളം ഇടങ്ങളിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന നടക്കുന്നുണ്ട്. റിയൽ എസ്റ്റേറ്റ് ഓഫീസുകളിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ്. നാല് വൻകിട സ്ഥാപനങ്ങളിലാണ് പ്രധാനമായും പരിശോധന. ജീവനക്കാരെ ഓഫീസുകളിൽ കടക്കാൻ അനുവദിച്ചില്ല.