
കൊച്ചി: ബാങ്കുകളില്‍ നിന്ന് കടമെടുക്കുമ്പോള്‍ ഈടായി നല്കപ്പെടുന്ന “കൃഷിഭൂമി’ ബലമായി ഏറ്റെടുക്കാനോ, ജപ്തി ചെയ്യാനോ വില്ക്കാനോ ബാങ്കുകള്‍ക്ക് അവകാശമില്ലെന്നും, അതു നിയമവിരുദ്ധമാകയാല്‍ അപ്രകാരം ചെയ്യുന്നതില്‍ നിന്ന് അവർ പിൻവാങ്ങണമെന്നും കേരള കോണ്‍ഗ്രസ് വർക്കിങ് ചെയർമാനും, മുൻ കേന്ദ്രമന്ത്രിയുമായ പി.സി.
തോമസ്.
കടം ഈടാക്കാൻ ബാങ്കുകള്‍ക്ക് ചെയ്യാവുന്നത് “കോടതിയില്‍ കേസ് ഫയല്‍ ചെയ്ത് മേല്‍നടപടികള്‍ സ്വീകരിക്കുക’ എന്നതാണ്. എന്നാല്‍ “സർഫാസി’ നിയമപ്രകാരം സ്ഥലം നേരിട്ട് ഏറ്റെടുക്കാനും വില്‍ക്കാനുമൊക്കെ അവകാശമുണ്ട് എന്ന ധാരണയില്‍ പല ബാങ്കുകളും അപ്രകാരം ചെയ്യുകയാണ്.
ദി സെക്യൂരിറ്റിസേഷൻ ആൻഡ് റീ കണ്‍സ്ട്രക്‌ഷൻ ഓഫ് ഫിനാൻഷ്യല്‍ അസറ്റ്സ് ആൻഡ് എൻഫോഴ്സ്മെന്‍റ് ഓഫ് സെക്യൂരിറ്റി ഇൻറ്ററസ്റ്റ് ആക്റ്റ് എന്ന നിയമത്തിനാണ് “സർഫാസി’ നിയമം എന്ന് ചുരുക്കത്തില്‍ പറയുന്നത്. പക്ഷേ ഈ നിയമത്തില്‍ എല്ലാ ഈടു വസ്തുക്കളും ഉള്‍പ്പെടുത്തിയിട്ടില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിലെ സെക്ഷൻ 31 എന്ന വകുപ്പില്‍ പല ഈടും ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. “കൃഷിഭൂമി’യാണ് എങ്കില്‍ 31 (ഐ) വകുപ്പു പ്രകാരമാണ് ഒഴിവാക്കപ്പെട്ടിരിക്കുന്നത്. “കൃഷിഭൂമി’ ഒരു കാരണവശാലും കേസ് കൊടുത്തല്ലാതെ നേരിട്ട് ഏറ്റെടുത്ത് ജപ്തി ചെയ്യാനോ വില്ക്കാനോ ബാങ്കുകള്‍ക്ക് അവകാശമില്ല. ഇതുപോലെ മറ്റ് ചില ഈടു വച്ച വസ്തുക്കളും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. അവയ്ക്കൊന്നും സർഫാസി നിയമം ബാധകല്ല.
മേല്‍ വിവരിച്ച കാര്യങ്ങള്‍ക്കു വിരുദ്ധമായി, ഈടു വച്ച “കൃഷിഭൂമി’ക്കെതിരായി ജപ്തിക്കോ വില്‍പ്പനയ്ക്കോ, ബാങ്കുകള്‍ തയാറായാല്‍ കടക്കാർക്ക് കേസ് കൊടുക്കാനും അതു തടയാനും അവകാശമുണ്ടെന്ന് സുപ്രീം കോടതിയിലും കേരള ഹൈക്കോടതിയിലും അഭിഭാഷകനായി പ്രവർത്തിക്കുന്ന മുൻ കേന്ദ്ര നിയമ സഹമന്ത്രി കൂടിയായ പി.സി. തോമസ് വ്യക്തമാക്കി.