
കൊച്ചി: മൂവാറ്റുപുഴ തൃക്ക ക്ഷേത്രത്തിനു സമീപം കണ്ണില്‍ മുളകുപൊടി എറിഞ്ഞ് 26 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നുവെന്ന സംഭവം സ്വകാര്യ ബാങ്ക് മാനേജരുടെ തിരക്കഥ എന്ന് പൊലീസ്.
അങ്ങനൊരു കവർച്ച നടന്നിട്ടേയില്ലെന്ന് പൊലീസ് കണ്ടെത്തി. ബാങ്ക് മാനേജർ തയ്യാറാക്കിയ നാടകമായിരുന്നു സംഭവമെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. മൂവാറ്റുപുഴയിലെ സ്വകാര്യ ബാങ്കിലെ മാനേജറായ രാഹുല്‍ രഘുനാഥനാണ് കൈവശമുണ്ടായിരുന്ന സ്വർണം കവർച്ച ചെയ്യപ്പെട്ടെന്ന് പൊലീസില്‍ പരാതി നല്‍കിയത്.
നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും, ശാസ്ത്രീയ പരിശോധനകള്‍ നടത്തിയുമാണ് പൊലീസ് രാഹുലിന്റെ തിരക്കഥ പൊളിച്ചത്.
കടബാധ്യത മൂലം സ്വര്‍ണം മറിച്ച് വിറ്റ് പൊലീസിന്റെ മുൻപില്‍ ‘മുളകുപൊടി’ തിരക്കഥ അവതരിപ്പിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നഗര മധ്യത്തില്‍ പട്ടാപകല്‍ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് സ്വകാര്യ ബാങ്ക് മാനേജറെ ആക്രമിച്ച് 26 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കവര്‍ന്നു എന്ന വാര്‍ത്ത കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഈ സംഭവത്തിലാണ് ഇപ്പോള്‍ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്.
കണ്ണില്‍ മുളകുപൊടി പോയതിനെ തുടര്‍ന്ന് മൂവാറ്റുപുഴയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞതിനു ശേഷം പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുവന്നത്. രാഹുല്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ഓഡിറ്റിങ്ങിന്റെ ഭാഗമായി 530 ഗ്രാം സ്വര്‍ണ്ണം കുറവ് വന്നതായി കണ്ടെത്തിയിരുന്നു. ഈ സ്വര്‍ണം കഴിഞ്ഞ ദിവസം തിരികെ ഏല്‍പ്പിക്കാന്‍ രാഹുലിനോട് ബാങ്ക് നിര്‍ദ്ദേശിച്ചിരുന്നു.
ഇതില്‍ നിന്നും രക്ഷപ്പെടുന്നതിനായാണ് രാഹുല്‍ ഇത്തരത്തിലൊരു നാടകം തയ്യാറാക്കി അവതരിപ്പിച്ചത് എന്ന് പൊലീസ് പറയുന്നു.ഇതോടെ മൂവാറ്റുപുഴ ഡിവൈഎസ്പി എ.ജെ. തോമസും സംഘവും വിശദമായ അന്വേഷണം തുടങ്ങി. ദീര്‍ഘനേരത്തെ ചോദ്യം ചെയ്യലിനു ശേഷമാണ് രാഹുല്‍ കുറ്റം സമ്മതിച്ചത്. നഷ്ടപ്പെട്ടു എന്ന പറയുന്ന സ്വര്‍ണം സംഭവ സ്ഥലത്തിനടത്തു നിന്നും കണ്ടെടുക്കുകയും ചെയ്തു.