
കോഴിക്കോട്: പന്തീരാങ്കാവ് ഇസാഫ് ബാങ്ക് ജീവനക്കാരിൽ നിന്നും 40 ലക്ഷം രൂപയും തട്ടിയെടുത്ത് പ്രതി ഷിബിൻ ലാൽ രക്ഷപ്പെട്ട സ്കൂട്ടർ പൊലീസ് കണ്ടെത്തി. പന്തീരാങ്കാവിലെ ഷിബിന്റെ ഉടമസ്ഥതയിലുള്ള ഷെഡിൽ നിന്നുമാണ് സ്കൂട്ടർ കണ്ടെത്തിയത്. വാടകക്കെടുത്ത സ്കൂട്ടറാണ് കവച്ച നടത്താൻ ഉപയോഗിച്ചത്. സംഭവത്തിൽ ഇസാഫ് ബാങ്ക് ജീവനക്കാരെ വീണ്ടും ചോദ്യം ചെയ്യാൻ പൊലീസ് നീക്കം തുടങ്ങി. എട്ടു ജീവനക്കാരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും.
പണം തട്ടിയതിങ്ങനെ
പ്രതിയായ ഷിബിൻ ലാൽ നാല് ദിവസം മുമ്പാണ് സ്വർണ്ണപ്പണയം മാറ്റിവയ്ക്കുന്നതിനായി ബാങ്കിലെത്തിയതെന്നാണ് ഇസാഫ് ജീവനക്കാർ പറയുന്നത്. ഷിബിൻ ലാലിന്റെ വീട്ടിലെത്തി ഇസാഫ് പ്രതിനിധി വെരിഫിക്കേഷൻ നടത്തിയ ശേഷം ഭാര്യയുടെയും ഷിബിൻലാലിന്റെയും പേരിൽ ബാങ്കിൽ അക്കൗണ്ട് തുടങ്ങി. ഒളവണ്ണ സർവീസ് സഹകരണ ബാങ്കിൽ 40 ലക്ഷത്തിന് സ്വർണ്ണ വായ്പ ഉണ്ടെന്നും ഇസാഫിൽ പലിശ കുറവായതിനാൽ ഇങ്ങോട്ട് മാറ്റണമെന്നുമായിരുന്നു പറഞ്ഞിരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്നാണ് ഇന്നലെ പണവുമായി ഇസാഫ് ജീവനക്കാർ സഹകരണ ബാങ്കിലേക്ക് പോയത്. ജീവനക്കാർ കാറിലും ഷിബിൻലാൽ ബൈക്കിലുമാണ് ബാങ്കിലെത്തിയത്. പണവുമായി ഒരു ജീവനക്കാരൻ പുറത്തിറങ്ങിയ സമയത്ത് ഷിബിൻ ലാൽ എത്തി തട്ടിപ്പറിച്ച് ബൈക്കിൽ കടന്നുകളയുകയായിരുന്നു. കാറിൽ പിന്നാലെ പോയെങ്കിലും ഇട റോഡിൽ കടന്നതിനാൽ പിന്തുടരാനായില്ല.
ഇസാഫ് ബാങ്ക് ജീവനക്കാർ പ്രതിയുടെ വീട്ടിൽ എത്തിയെങ്കിലും വീട് അടഞ്ഞു കിടക്കുകയായിരുന്നു. പൊലീസ് അന്വേഷണം നടക്കുന്നതിനാൽ തുടരന്വേഷണത്തിന് പോയില്ലെന്നാണ് ഇസാഫ് മാർക്കറ്റിംഗ് , പബ്ലിക് റിലേഷൻ മേധാവി സി കെ ശ്രീകാന്ത് വിശദീകരിച്ചത്.