
തിരുവനന്തപുരം: ഇടവേളകളില്ലാതെ കാലവർഷം കനത്ത് പെയ്യുമ്പോൾ അതിനെയെല്ലാം അതിജീവിച്ച് സംരക്ഷിച്ചുപോന്ന നേന്ത്രവാഴ കർഷകർക്ക് വിളവെടുപ്പ് സമയത്തെ വിലയിടിവ് കനത്ത തിരിച്ചടിയായി.
35 രൂപയില്‍ താഴാതെ നിന്നിരുന്ന നേന്ത്രക്കായുടെ വില കുത്തനെ കുറഞ്ഞ് 21 രൂപയിലെത്തി. പച്ചക്കായയ്ക്ക് ഉണ്ടായ ഈ കനത്ത നിരക്കിടിവ് പഴത്തിന്റെയും വിലയെ ബാധിച്ചു. നിലവിൽ പഴത്തിന്റെ വില 35 മുതൽ 40 രൂപവരെയായിരുന്നു.
വിളവിന്റെ അളവിൽ ഉണ്ടായ വർധനയും നിപ്പ രോഗവുമായി ബന്ധപ്പെട്ട പ്രചാരണവും കച്ചവടക്കാർ വിലക്കുറവിന് കാരണമായി പറയുന്നു. കൂടാതെ, ഇവയ്ക്ക് പുറമെ നേന്ത്രവാഴയില്‍ ഭൂരിഭാഗവും ചിപ്സ് നിർമാണത്തിനായാണ് പോകുന്നത്. വെളിച്ചെണ്ണയുടെ വില ഉയർന്നതിനെ തുടർന്ന് ചിപ്‌സ് ഉത്പാദനം കുറയുന്നതും ഈ ഇടിവിന് കാരണമായി കണക്കാക്കുന്നു. അതോടെ നേന്ത്രക്കായുടെ ആവശ്യവും കുറഞ്ഞു. ഇതും വിലയിടിവിന് കാരണമായി. കർഷകർ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് കടമെടുത്തും മറ്റും കൃഷിയിറക്കിയത് ഓണം വിവപണി മുന്നില്‍ കണ്ടാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു വാഴ നട്ട് അത് വില്‍പ്പനയ്ക്ക് പാകമാകുന്നതുവരെ കർഷകന് ഒരു വാഴയ്ക്ക് വരുന്നചെലവ് 250 മുതല്‍ 300 രൂപ വരെയാണ്. ഒരു വാഴക്കുല കൊടുത്താല്‍ ഇപ്പോള്‍ ഉത്പാദന ചെലവിന്‍റെ പകുതിപോലും കിട്ടാത്ത അവസ്ഥയാണ്. അതിനാല്‍ വില വർധിക്കുമെന്ന് കരുതി കർഷകർ കുലവെട്ടി മാർക്കറ്റിലെത്തിക്കാതെ തോട്ടത്തില്‍ തന്നെ നിർത്തുകയാണ്. കർഷകർ വൻ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് എത്തിപ്പെട്ടിരിക്കുകയാണ്.