കർക്കിടകവാവ് ബലിതർപ്പണത്തിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി : ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ

Spread the love

കോട്ടയം : ഈ വർഷത്തെ കർക്കിടകവാവ് ബലിതർപ്പണത്തിന് ദേവസ്വം ബോർഡിന് കീഴിലുള്ള ബലിതർപ്പണ ചടങ്ങുകൾ നടക്കുന്ന എല്ലാ പ്രധാനകേന്ദ്രങ്ങളിലും തിരുവിതാംകൂർ ദേവസ്വം ബോർഡ് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി ദേവസ്വം – സഹകരണം – തുറമുഖം വകുപ്പു മന്ത്രി വി.എൻ. വാസവൻ കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ജൂലൈ 24 പുലർച്ചെ 2.30 മുതൽ പിറ്റേദിവസം പുലർച്ചെ 12.42 വരെയാണ് ബലിതർപ്പണ ചടങ്ങുകൾ. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, ശംഖുമുഖം കടപ്പുറം, വർക്കല, തിരുമുല്ലവാരം, ആലുവ മണപ്പുറം എന്നിവിടങ്ങളിൽ ഉൾപ്പെടെ നൂറിലധികം ക്ഷേത്രങ്ങളിലാണ് ബലിതർപ്പണ ചടങ്ങുകൾ നടക്കുന്നത്. ഇവിടെയെല്ലാം കെ.എസ്.ആർ.ടി.സി, പോലീസ്, ഫയർ ഫോഴ്സ്, റവന്യൂ ഉൾപ്പെടെ വിവിധ വകുപ്പുകളുമായി സഹകരിച്ച് എല്ലാ മുന്നൊരുക്കങ്ങളും ഇതിനോടകം പൂർത്തിയാക്കി.

അവലോകനയോഗങ്ങൾ വിളിച്ച് ചേർത്താണ് ചിട്ടയായി നടത്താനുള്ള ക്രമീകരണങ്ങൾ ഒരുക്കിയത്. കർക്കിടക വാവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്, മെമ്പർമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തിയുള്ള ആദ്യഘട്ട യോഗം മന്ത്രിയുടെ ചേംബറിൽ ചേർന്നു. പിന്നീട് വിലയിരുത്തൽ യോഗം തിരുവല്ലം ശ്രീ പരശുരാമസ്വാമി ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലാ ഭരണാധികാരികൾ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് തലഉദ്യോഗസ്ഥർ പ്രധാന ആറുകേന്ദ്രങ്ങളിലെയും ഉദ്യോഗസ്ഥർ എന്നിവർ ആ യോഗത്തിൽ പങ്കെടുത്തു.

തിരുവല്ലം, വർക്കല, തിരുമുല്ലവാരം, ആലുവ, അരുവിക്കര, ശംഖുമുഖം എന്നീ ആറ് പ്രധാന കേന്ദ്രങ്ങളിലെ മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യുന്നതിനായി കളക്ടർമാരുടെ നേതൃത്വത്തിൽ അവിടങ്ങളിലെ ജനപ്രതിനിധികൾ, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ അധ്യക്ഷൻമാർ, ജില്ലാ കളക്ടർമാർ, ബന്ധപ്പെട്ട വിവിധ സർക്കാർ വകുപ്പുകളിലെ ഉയർന്ന ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തിയിട്ടുള്ള അവലോകന യോഗങ്ങളും ചേർന്നിരുന്നു.

തിരുവിതാംകൂർ ദേവസ്വം ബോർസിന്റെ 20 ഗ്രൂപ്പുകളിൽ 15 ഗ്രൂപ്പുകളിലും ബലിതർപ്പണ കേന്ദ്രങ്ങളുണ്ട്. അതിൽ പ്രധാനമായിട്ടുള്ളത് 40 കേന്ദ്രങ്ങളാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ ബലിതർപ്പണത്തിന് 100 രൂപ ആയിരിക്കും നിരക്ക്. എല്ലാ ചെലവും ഉൾപ്പെടെയാണ് 100 രൂപ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ക്ഷേത്രങ്ങൾക്ക് അകത്ത് തിലഹോമത്തിന് 65 രൂപയായിരിക്കും വഴിപാട് തുക.

പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർമാരെ സ്പെഷ്യൽ സ്പെഷ്ൽ ഓഫീസർമാരായി നിയോഗിച്ചു കഴിഞ്ഞു. തിരുവല്ലം ദേവസ്വത്തിൽ .എൻ.ഗണേശ്വൻ പോറ്റി (ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ, ഫൈനാൻസ് ആൻ്റ് ഇൻസ്പെക്ഷൻ, ബോർഡ് ആഫീസ്), വർക്കല ദേവസ്വത്തിൽ പി ദിലീപ് കുമാർ (കൾച്ചറൽ ഡയറക്ടർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്), തിരുമുല്ലവാരം ദേവസ്വത്തിൽ  ജയറാം പരമേശ്വരൻ (ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ, തിരുവനന്തപുരം), ആലുവ ദേവസ്വത്തിൽ ശ്രീ.എൻ ശ്രീധരശർമ്മ (ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ, വൈക്കം) ശംഖുമുഖം ദേവസ്വത്തിൽ ശ്രീ.എസ്.അരുൺ (അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർ, തിരുവനന്തപുരം) എന്നിവരെയാണ് നിയോഗിച്ചിരിക്കുന്നത്.

ബലിതർപ്പണം നടക്കുന്ന ക്ഷേത്രങ്ങളിൽ ഭക്തജനങ്ങൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കുക, താല്കാലിക പന്തൽ നിർമ്മിക്കുക, ബാരിക്കേഡുകൾ സ്ഥാപിക്കുക, ക്ഷേത്രവും പരിസരവും ശുചിയാക്കുക, തർപ്പണത്തിനാവശ്യമായ പുരോഹിതന്മാരെ നിയോഗിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഭാഗത്ത് നിന്നും ഇപ്പോൾ ചെയ്യുന്നത്. ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ചുമതലയും ഒരോ സ്ഥലത്തയും സ്പെഷ്യൽ ഓഫീസർ നിർവ്വഹിക്കുന്നുണ്ട്.

അപകട സാധ്യതയുള്ള കടവുകളിലെല്ലാം ഫയർ ഫോഴ്സിന്റെയും സ്കൂബാ ടീമിന്റെയും സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്.

കർക്കിടകവാവുമായി ബന്ധപ്പെട്ട് ശംഖുമുഖത്ത് കൂടുതൽ ലൈഫ് ഗാർഡിനെ നിയോഗിക്കുവാനും തീരുമാനം എടുത്തതായും തിരുവനന്തപുരം നഗരസഭ പരിധിയിൽ ബലിതർപ്പണം നടക്കുന്ന സ്ഥലങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ സ്വീകരിക്കുമെന്ന് കോർപ്പറേഷൻ അറിയിച്ചിട്ടുണ്ട്.

ബലിതർപ്പണ ചടങ്ങുകൾ നടത്തുന്ന ക്ഷേത്രത്തിനകത്തും മണ്ഡപങ്ങളിലും കടവിലും ആവശ്യാനുസരണം പുരോഹിതരെയും സഹപുരോഹിതരേയും ബോർഡാണ് നിയമിക്കുന്നത്. ബലിക്ക് ആവശ്യമായ സാധനങ്ങൾ അതാത് ദേവസ്വങ്ങളിൽ ലഭ്യമാക്കുന്നതിനും വിതരണം നടത്തുന്നതിനും ക്ലീനിംഗിനും മറ്റുമായി ജീവനക്കാരെ നിയോഗിക്കുവാനും ബോർഡ് നിർദേശം നൽകിയിട്ടുണ്ട്. ഭക്തജനങ്ങൾ ഒരു കാരണവശാലും സാമ്പത്തിക ചൂഷണത്തിന് വിധേയരാകരുത്. അവർക്ക് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ ബലിതർപ്പണ ചടങ്ങുകൾ നടക്കുന്ന പ്രധാന ക്ഷേത്രങ്ങളുടെ വിവരം ചുവടെ.

നെയ്യാറ്റിൻകര ഗ്രൂപ്പ്

1. രാമേശ്വരം ദേവസ്വം

2. ചെറുബാലമന്ദം ദേവസ്വം

3. ഭരദ്വാജഋഷീശ്വരം ദേവസ്വം

4. വേവിള ദേവസ്വം

5. തൃക്കുളങ്ങര ദേവസ്വം

6. ഒറ്റശേഖരമംഗലം ദേവസ്വം

7. പഴമല ദേവസ്വം

8. ആനന്ദേശ്വരം ദേവസ്വം

9. തെക്കുംകര ദേവസ്വം

ഉള്ളൂർ ഗ്രൂപ്പ്

1. കഠിനംകുളം ദേവസ്വം

2. കേളമംഗലം ദേവസ്വം

3. അരുവിക്കര ദേവസ്വം

തിരുവനന്തപുരം

1. തിരുവല്ലം ദേവസ്വം

2. ത്രിവിക്രമംഗലം ദേവസ്വം

3. ശംഖുമുഖം ദേവസ്വം

വർക്കല ഗ്രൂപ്പ്

1.വർക്കല ദേവസ്വം

കൊല്ലം

1 തിരുമുല്ലവാരം ദേവസ്വം

പറവൂർ

1 ആലുവ ദേവസ്വം

കൊട്ടാരക്കര ഗ്രൂപ്പ്

1. മണ്ണൂർ ദേവസ്വം

2. വെളിനല്ലൂർ ദേവസ്വം

3. പടിഞ്ഞാറ്റിൻകര ദേവസ്വം

4. വെട്ടിക്കവല ദേവസ്വം

മാവേലിക്കര ഗ്രൂപ്പ്

1. കണ്ടിയൂർ ദേവസ്വം

2. പുതിയിടം ദേവസ്വം

3. ചെറുമൺ ദേവസ്വം

4. കടവൂർ ദേവസ്വം

5. മറ്റം ദേവസ്വം

കരുനാഗപ്പള്ളി ഗ്രൂപ്പ്

1. പാവുമ്പ ദേവസ്വം

2. കൃഷ്ണപുരം ദേവസ്വം

മുണ്ടക്കയം ഗ്രൂപ്പ്

1. എരുമേലി ദേവസ്വം

2. കൊടുങ്ങൂർ ദേവസ്വം

വാർത്താ സമ്മേളനത്തിൽ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. പി.എസ്. പ്രശാന്ത്, ദേവസ്വം അഡീഷണൽ സെക്രട്ടറി ടി. ആർ. ജയപാൽ എന്നിവർ പങ്കെടുത്തു.