
സ്വന്തം ലേഖിക
തിരുവനന്തപുരം: ദേശീയ ബാലശാസ്ത്ര കോൺഗ്രസിന് വെള്ളിയാഴ്ച
തുടക്കം. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 658 യുവശാസ്ത്ര പ്രതിഭകൾ തിരുവനന്തപുരത്ത് നടക്കുന്ന ഇരുപത്തിയേഴാമത് ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുക്കുന്നത്.
നാലാഞ്ചിറ മാർ ഇവാനിയോസ് വിദ്യാനഗറിൽ ഇന്ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. ഡോ. ശശിതരൂർ എം.പി അധ്യക്ഷത വഹിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
30ന് വൈകിട്ട് അഞ്ചിന് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു ബാലശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്യും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ സംബന്ധിക്കും. ബാലശാസ്ത്ര കോൺഗ്രസ് 31ന് സമാപിക്കും.
സംസ്ഥാനതലത്തിൽ വിജയികളായ കുട്ടികളാണ് ബാലശാസ്ത്ര കോൺഗ്രസിനെത്തുന്നത്. ആദ്യമായാണ് കേരളത്തിൽ ബാലശാസ്ത്ര കോൺഗ്രസ് നടക്കുന്നതെന്ന് ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. കെ. പി. സുധീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പത്തിനും പതിനേഴിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് ഇതിൽ പങ്കെടുക്കുന്നത്. കേരളത്തിൽ നിന്ന് 16 കുട്ടികൾ പങ്കെടുക്കുന്നുണ്ട്.
ഏകദേശം 1260 ഡെലിഗേറ്റുകൾ ബാലശാസ്ത്ര കോൺഗ്രസിനെത്തും. 12 കേന്ദ്രങ്ങളിലായി ടെക്നിക്കൽ സെഷനുകൾ നടക്കും. കുട്ടികൾക്ക് മാതൃഭാഷയിൽ പേപ്പറുകൾ അവതരിപ്പിക്കാനാവുമെന്ന പ്രത്യേകതയുണ്ട്.
കുട്ടികളെ അനുഗമിക്കുന്ന അധ്യാപകരുടെ ശിൽപശാലയും ഇതോടനുബന്ധിച്ച് സംഘടിപ്പിക്കും. സയൻസ് ആക്ടിവിറ്റി കോർണർ, ശാസ്ത്ര പ്രദർശനം എന്നിവയും നടക്കും. എല്ലാ ദിവസവും വൈകിട്ട് അഞ്ചു മണി മുതൽ ഏഴു വരെ മീറ്റ് ദ സയന്റിസ്റ്റ് പരിപാടി നടക്കും. വൈകുന്നേരം കലാപരിപാടിയും ഒരുക്കിയിട്ടുണ്ട്.