
മലപ്പുറം: സ്വർണകവർച്ച കേസിൽ ഡ്രൈവർ അർജുൻ അറസ്റ്റിലായെങ്കിലും ഇതിന് വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകടമരണ കേസുമായി ബന്ധമില്ലെന്ന് പൊലീസ്.
പെരിന്തൽമണ്ണയിൽ വ്യാപാരിയെ ആക്രമിച്ച് സ്വർണ്ണം കവർന്ന കേസിലാണ് ബാലഭാസ്ക്കറിൻ്റെ ഡ്രൈവർ അർജുൻ അറസ്റ്റിലായത്. കേസിൽ ബാലഭാസ്കറിൻ്റെ ഡ്രൈവറും ഉൾപ്പെട്ടെന്ന വാർത്ത ഇന്നലെയാണ് പുറത്തുവന്നത്. തൃശ്ശൂർ സ്വദേശിയാണ് പിടിയിലായ അർജുൻ.
അതേസമയം, ഇപ്പോഴത്തെ കേസിന് ബാലഭാസ്കറിന്റെ അപകടമരണ കേസുമായി ബന്ധമില്ലെന്ന നിലപാടിലാണ് പൊലീസ്. അതുകൊണ്ടുതന്നെ ആ ദിശയിൽ പുതിയ അന്വേഷണത്തിനും ഇപ്പോൾ സാധ്യത ഇല്ല. അർജുൻ്റെ പശ്ചാത്തലത്തെ കുറിച്ച് ബാലഭാസ്ക്കറിൻ്റെ കുടുംബം പരസ്യമായി പ്രതികരിച്ചിരുന്നു. ഒക്ടോബറിലാണ് ബാലഭാസ്ക്കർ മരിച്ച് 6 വർഷം പൂർത്തിയായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അന്ന് മുതൽ ഇന്നുവരെ മരണവുമായി ബന്ധപ്പെട്ട് വലിയ സംശയങ്ങൾ ഉയർന്നിരുന്നു. സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് കുടുംബവും സുഹൃത്തുക്കളും ആരോപിച്ചിരുന്നു. പല ചോദ്യങ്ങളും ദുരൂഹമായി തുടരുന്നതിനിടെയാണ് അർജുൻ സ്വർണ്ണക്കവർച്ച കേസിൽ അറസ്റ്റിലാവുന്നത്. മൂന്നരക്കിലോയോളം സ്വർണം കവർന്ന കേസിലാണ് അർജുൻ അറസ്റ്റിലാവുന്നത്.
അതേസമയം, അർജുൻ അറസ്റ്റിലായതിൻ്റെ പശ്ചാത്തലത്തിൽ ബാലഭാസ്ക്കറിൻ്റെ മാതാപിതാക്കൾ രംഗത്തെത്താൻ സാധ്യതയുണ്ട്. കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ ആവശ്യപ്പെടുമെന്നാണ് സൂചന.