
തിരുവനന്തപുരം: അതിവേഗ റെയില്‍, എയിംസ്, വിമാനത്താവളം ഇങ്ങനെ വികസനത്തിന്റെ ബ്ലൂ പ്രിന്റുകള്‍ ദില്ലിയില്‍ നിന്നും ഇപ്പൊ അടിച്ചിറക്കും എന്ന് സ്വപ്നം കണ്ട് മാരാർജി ഭവനില്‍ ആനയും അമ്പാരിയും തയാറാക്കിയ ഒരു ടീമുണ്ട്.
തെരഞ്ഞെടുപ്പ് അടുക്കുന്നതിനാല്‍ ഇപ്പൊ തന്നെ പ്രഖ്യാപനങ്ങള്‍ കോരി ചൊരിയും എന്ന് പ്രതീക്ഷിച്ച്, അവസാനം ആമ മുട്ട മാത്രം കിട്ടിയിട്ടും അതിനെയും ഗതികെട്ട് ന്യായീകരിക്കേണ്ടി വന്ന ആ ടീമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറല്‍.
നിർമ്മലാജി സംസ്ഥാനത്തെ സ്നേഹം കൊണ്ട് വാരിപ്പുണരുന്നത് കാണിക്കാൻ ബിജെപി ആപ്പീസില്‍ മാധ്യമങ്ങളെയെല്ലാം വിളിച്ചു വരുത്തി നടത്തിയ ഷോ എല്ലാം നട്ടുച്ചക്ക് പന്ത്രണ്ടരക്ക് ആവിയാവുന്നതാണ് അവസാനം ജനങ്ങള്‍ കണ്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിഗ് സ്ക്രീനില്‍ ബിഗ് ബജറ്റ് സിനിമ റിലീസിങ്ങ് പോലെ നേതാക്കളും മുൻ നിരയില്‍ കാര്യകർത്താക്കളും പിൻനിരയില്‍ അണികളും അഭിമാനത്തോടെ തലയുയർത്തി ഇരിക്കുന്ന ചിത്രങ്ങള്‍ ആദ്യം തന്നെ പുറത്തുവിട്ടതാണ് വള്ളിക്കെട്ടായി മാറിയത്. സർപ്രൈസ് പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് മുൻകൂർ പ്രചാരണം നടത്തിയതും തിരിച്ചടിച്ചു. പ്രഖ്യാപനങ്ങള്‍ ഉണ്ടായാലുടൻ പൊട്ടിക്കാൻ മാലപടക്കം, ചെണ്ട മേളം, 2500 കാവി ലഡു… എല്ലാം വേസ്റ്റായി.
അവസാനം വിളിച്ചു കൂട്ടിയ മാധ്യമങ്ങള്‍ തന്നെ ചോദിച്ച ‘ആമ മുട്ട’ ചോദ്യങ്ങള്‍ക്ക് മുന്നില്‍ നിർമ്മലാജിയെ ന്യായീകരിക്കാൻ കുഴങ്ങുന്ന നേതാക്കള്‍ കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണയുടെ പരിഹാസ്യമുഖങ്ങളായി.
വൻകിട വ്യവസായങ്ങളും മെട്രോ വികസനവും സ്വപ്നം കണ്ടിരുന്ന മലയാളിക്ക് മുന്നിലേക്ക് കടലാമയെ ഇറക്കിവിട്ട് കേന്ദ്രം രക്ഷപ്പെടുമ്പോള്‍, വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ തങ്ങള്‍ ഇനിയെന്ത് ‘തേങ്ങ’യാണ് കാണിക്കുകയെന്ന ചോദ്യചിഹ്നത്തിന് മുന്നില്‍ പകച്ചു നില്‍ക്കുകയാണ് സംസ്ഥാന ബിജെപി.



