
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്.
കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്പ കേസിലും സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വിധി. ജാമ്യ ഉത്തരവ് ഉടൻ പുറത്തിറങ്ങും.
ശബരിമല സ്വർണ്ണക്കൊള്ളയുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കാൻ ഈ ഘട്ടത്തില്‍ തെളിവുകള്‍ ഇല്ലെന്നാണ് കോടതി വിലയിരുത്തല്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തന്ത്രിക്ക് ജാമ്യം കിട്ടിയത് എസ്ഐടിക്ക് തിരിച്ചടിയായിരിക്കുകയാണ്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് പ്രോസിക്യൂഷന് തെളിയിക്കാനായില്ല.
തന്ത്രിക്ക് താന്ത്രികപരമായ അധികാരങ്ങള്‍ മാത്രമാണുള്ളത് എന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രഥമദൃഷ്ടിയാല്‍ തന്ത്രിക്ക് ശബരിമല സ്വർണ്ണക്കൊള്ളയുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കാൻ ഈ ഘട്ടത്തില്‍ തെളിവുകള്‍ ഇല്ലെന്നാണ് കോടതി വിലയിരുത്തല്‍.
തന്ത്രിയുടെ ആരോഗ്യസ്ഥിതിയും പരിഗണിച്ചുകൊണ്ടാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ജാമ്യ ഹർജിയിലെ വാദത്തിനിടെ തന്ത്രിയുടെയും ഭാര്യയുടെയും സ്വത്ത് സമ്പാദനം സംബന്ധിച്ച നിർണായക തെളിവുകള്‍ എസ്ഐടി ഹാജരാക്കിയിരുന്നു. ഇരുവരുടെയും പേരില്‍ കണക്കില്‍പ്പെടാത്ത വൻ നിക്ഷേപം ഉണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍.
പ്രതിയുടെ സാമ്പത്തിക സ്രോതസ്സ് ദുരൂഹമാണെന്നും വിശദമായ അന്വേഷണം വേണമെന്നുമായിരുന്നു പ്രോസിക്യൂഷൻ്റെ ആവശ്യം. എന്നാല്‍, ആചാരപരമായ കാര്യങ്ങളില്‍ മാത്രം ഇടപെട്ടയാളാണ് താനെന്നും സ്വർണക്കൊള്ളയില്‍ പങ്കില്ലെന്നുമാണ് തന്ത്രിയുടെ വാദം.
ഉണ്ണികൃഷ്ണൻ പോറ്റിക്കും വാസുവിനും മുരാരി ബാബുവിനും പിന്നാലെയാണ് തന്ത്രി കണ്ഠര് രാജീവർക്കും ജാമ്യം ലഭിക്കുന്നത്. ജാമ്യം കിട്ടുന്ന ആറാമത്തെ പ്രതിയാണ് തന്ത്രി. ജനുവരി 9നാണ് തന്ത്രി അറസ്റ്റിലായത്. 90 ദിവസം ആകുന്നതിന് മുൻപ് ജാമ്യം കിട്ടുന്ന രണ്ടാമത്തെ പ്രതിയാണ് തന്ത്രി. നേരത്തെ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാറിനും ജാമ്യം ലഭിച്ചിരുന്നു.



