ബഹിരാകാശ ശാസ്ത്രജ്ഞരുടെ മൂത്രവും വിയർപ്പും റീസൈക്കിള്‍ ചെയ്ത് ശുദ്ധജലമാക്കി മാറ്റി വീണ്ടും ഉപയോഗിക്കും : കഴിക്കുന്നത് പിസയും പൊരിച്ച കോഴിയിറച്ചിയും.

Spread the love

ഡൽഹി: ഒമ്പതുമാസം നീണ്ട ബഹിരാകാശവാസത്തിന് ശേഷം നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച്‌ വില്‍മോറും സുരക്ഷിതരായി ഭൂമിയില്‍ തിരിച്ചെത്തിയിരിക്കുകയാണ്.

വൃക്കയില്‍ കല്ലുകള്‍, കാഴ്ച പ്രശ്നം, ഫ്ലൂയിഡിന്റെ പ്രശ്നം, ശരീരത്തിന്റെ സംതുലനാവസ്ഥ നഷ്ടപ്പെടല്‍ തുടങ്ങി ഒമ്പത് മാസത്തെ ബഹിരാകാശവാസം ഇരുവർക്കും പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും സമ്മാനിച്ചിട്ടുണ്ട്.

വെറും ഒരാഴ്ച നീളുന്ന ദൗത്യത്തിനായി തിരിച്ചവർ ബഹിരാകാശ പേടകത്തിന്റെ സാങ്കേതിക തകരാറുകള്‍ മൂലം മാസങ്ങളോളം ബഹിരാകാശത്ത് കുടുങ്ങിപ്പോവുകയായിരുന്നു. സുനിത വില്യംസും ബുച്ച്‌ വില്‍മോറും ഒമ്പത് മാസം ബഹിരാകാശത്ത് കഴിഞ്ഞത് എങ്ങനെയാണെന്നും എന്താണവർ കഴിച്ചതെന്നും ചോദ്യമുയരുന്നത് സ്വാഭാവികം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭൂമിയില്‍ നിന്ന് 254 മൈലുകള്‍(409 കിലോമീറ്റർ)അകലെയുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലാണ് ഇത്രയും കാലം അവർ താമസിച്ചിരുന്നത്. ഈ ബഹിരാകാശ നിലയത്തിന് 25 വർഷത്തോളം പഴക്കമുണ്ട്. ശാസ്ത്രീയ സഹകരണത്തിനുള്ള പ്രധാന കേന്ദ്രമായി പ്രവർത്തിക്കുന്ന ഫുട്ബോള്‍ മൈതാനത്തിന്റെ വലിപ്പത്തിലുള്ള ഗവേഷണ ലാബ് പ്രധാനമായും യു.എസും റഷ്യയുമാണ് കൈകാര്യം ചെയ്യുന്നത്.

നാസയില്‍ ചേരുന്നതിന് മുമ്പ് സുനിതയും വില്‍മോറും നേവി ടെസ്റ്റ് പൈലറ്റുമാരായിരുന്നു. ഹൈസ്കൂള്‍, കോളജ് കാലങ്ങളിലെ ഫുട്ബോള്‍ താരമാണ് 62കാരനായ വില്‍മോറും. 59കാരിയായ സുനിതയാകട്ടെ നീന്തല്‍ മത്സരങ്ങളില്‍ പലതവണ വിജയിയായിട്ടുണ്ട്. നല്ലൊരു അത്‍ലറ്റുമായിരുന്നു.

ബഹിരാകാശത്ത് കഴിയുമ്പോള്‍ നിലയത്തിലെ ഇന്റർനെറ്റ് കാള്‍ സംവിധാനം ഉപയോഗിച്ച്‌ സുനിത ഭർത്താവുമായി അമ്മയുമായും ബന്ധുക്കളുമായും ബന്ധം പുലർത്തിയിരുന്നു.
മാസങ്ങളോളം ബഹിരാകാശത്ത് താമസിച്ചാല്‍ ഒരുപാട് ശാരീരിക വെല്ലുവിളികള്‍ നേരിടേണ്ടി വരും. മസിലുകള്‍ക്കും എല്ലുകള്‍ക്കും തേയ്മാനം സംഭവിക്കും. ഭൂമിയിലെ ഗുരുത്വാകർഷണവുമായി ഇണങ്ങിച്ചേരാനും പ്രയാസമുണ്ടാകും.

ബഹിരാകാശത്ത് കഴിയുമ്പോള്‍ പിസയും പൊരിച്ച കോഴിയിറച്ചിയുമാണ് ഇരുവരും കഴിച്ചിരുന്നത്. ഇടക്കിടെ ചെമ്മീൻ കോക്ടെയ്ല്‍ കഴിക്കും. ഇവയാണ് സാധാരണ ബഹിരാകാശ നിലയത്തില്‍ ശാസ്ത്രജ്ഞർക്ക് ഭക്ഷണമായി നല്‍കുക. ഇടക്ക് ട്യൂണ മത്സ്യവും കിട്ടും. നാസയിലെ മെഡിക്കല്‍ സംഘം ഇടക്കിടെ ഇവരുടെ ശരീര ഭാരവും കഴിക്കുന്ന ഭക്ഷണത്തിന്റെ കലോറിയും പരിശോധിക്കും.

സെപ്റ്റംബർ ഒമ്പതിന് സുനിത വില്യംസ് നിലയത്തിലിരുന്ന് മീല്‍സ് കഴിക്കുന്ന ദൃശ്യങ്ങള്‍ നാസ പുറത്തുവിട്ടിരുന്നു. ബഹിരാകാശ നിലയത്തില്‍ പഴവർഗങ്ങളും പച്ചക്കറികളും ലഭിക്കും. എന്നാല്‍ മൂന്നുമാസത്തേക്ക് മാത്രമേ അത് സൂക്ഷിച്ചുവെക്കാൻ സാധിക്കുകയുള്ളൂ. മൂന്നുമാസം കഴിയുമ്പോഴേക്കും അതെല്ലാം തണുത്ത് മരവിച്ച്‌ കട്ടിയായിപ്പോകും.

മാംസവും മുട്ടയുമെല്ലാം ഭൂമിയില്‍ നിന്ന് പാചകം ചെയ്ത് കൊണ്ടുപോവുകയാണ് ചെയ്യുക. പിന്നീടത് ആവശ്യത്തിനനുസരിച്ച്‌ ചൂടാക്കിക്കഴിക്കും. സൂപ്പും, സ്റ്റ്യൂവും, വെള്ളവും നിലയത്തില്‍ ലഭ്യമായിരിക്കും. ബഹിരാകാശശാസ്ത്രജ്ഞരുടെ മൂത്രവും വിയർപ്പും റീസൈക്കിള്‍ ചെയ്ത് ശുദ്ധജലമാക്കി മാറ്റി വീണ്ടും ഉപയോഗിക്കും. ഐ.എസ്.എസ് ഒരു ദിവസം ബഹിരാകാശ സഞ്ചാരിക്കായി കരുതിവെക്കുന്നത് 3.8 പൗണ്ട് ഭക്ഷണസാധനങ്ങളാണ്. അത് കൂടാതെ സപ്ലിമെന്റുകളും നല്‍കും.