
ഡൽഹി: ആശുപത്രിയില്‍നിന്ന് നവജാതശിശുവിനെ കടത്തിക്കൊണ്ടുപോയാല്‍ ആശുപത്രിയുടെ ലൈസൻസ് ഉടൻ സസ്പെൻഡ് ചെയ്യണമെന്ന് സുപ്രീംകോടതി.
നവജാതശിശുവിന്റെ സംരക്ഷണം എല്ലാ അർഥത്തിലും ആശുപത്രിയുടെ ഉത്തരവാദിത്വമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഉത്തർപ്രദേശില്‍നിന്ന് കുഞ്ഞുങ്ങളെ കടത്തിക്കൊണ്ടുപോയ കേസുകളിലെ 13 പ്രതികള്‍ക്ക് അലഹാബാദ് ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കിക്കൊണ്ടാണ് പൊതുനിർദേശങ്ങളിറക്കിയത്.
ഉത്തർപ്രദേശ് സർക്കാരിനും ഹൈക്കോടതിക്കും ഈ കേസ് കൈകാര്യംചെയ്തതില്‍ വീഴ്ചപറ്റിയെന്ന് സുപ്രീംകോടതി വിമർശിച്ചു. കേസിലെ മുഴുവൻ പ്രതികളും കീഴടങ്ങണമെന്നും അവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടണമെന്നും ബെഞ്ച് നിർദേശിച്ചു. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് പഠനം നടത്തിയ ഭാരതീയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ആൻഡ് ഡിവലപ്മെന്റ് (ബേർഡ്) നല്‍കിയ നിർദേശങ്ങള്‍ നടപ്പാക്കാൻ സംസ്ഥാനങ്ങളോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. കാണാതായ കുട്ടികളെ കണ്ടെത്തുംവരെ അതിനെ മനുഷ്യക്കടത്തു കേസായി പരിഗണിക്കണമെന്നാണ് ‘ബേർഡ്’ റിപ്പോർട്ടില്‍ പറയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാനങ്ങള്‍ക്കും ഹൈക്കോടതികള്‍ക്കും വിവിധ നിർദേശങ്ങളും സുപ്രീംകോടതി നല്‍കി. കുഞ്ഞുങ്ങളെ കടത്തിയതുമായി ബന്ധപ്പെട്ട കേസുകളിലെ വിചാരണയുടെ തല്‍സ്ഥിതി പരിശോധിക്കാൻ ഹൈക്കോടതികളോട് ആവശ്യപ്പെട്ടു. ഇത്തരം കേസുകളില്‍ പ്രതിദിനാടിസ്ഥാനത്തില്‍ വാദംകേട്ട് ആറുമാസത്തിനകം വിചാരണ പൂർത്തിയാക്കണം.
കുഞ്ഞുങ്ങളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ അതീവ ജാഗ്രത പുലർത്തണമെന്ന് ജസ്റ്റിസുമാരായ ജെ.ബി പർദിവാല, ആർ. മഹാദേവൻ എന്നിവരുടെ ബെഞ്ച് ഓർമ്മിപ്പിച്ചു. ചെറിയൊരു ജാഗ്രതക്കുറവിനുപോലും വലിയ വിലകൊടുക്കേണ്ടിവരും. ഒരു കുഞ്ഞ് മരിക്കുന്നതിന്റെ വേദന പോലെയല്ല നഷ്ടപ്പെടുമ്ബോള്‍ ഉണ്ടാവുന്നത്. കുഞ്ഞിനെ നഷ്ടമായാല്‍ ജീവിതകാലം മുഴുവൻ ആ വേദന നിലനില്‍ക്കുമെന്നും സുപ്രീംകോടതി പറഞ്ഞു.