
‘ആദ്യത്തെ കണ്മണി ആണ്‍കുഞ്ഞ് തന്നെ’; പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ജെയ്ക്ക് സി തോമസ് അച്ഛനായി ;കുഞ്ഞും അമ്മയും സുഖമായിരിക്കുന്നതായി ജെയ്ക്ക്
സിപിഎം നേതാവും ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗവുമായ ജെയ്ക്ക് സി തോമസിനും പങ്കാളി ഗീതു തോമസിനും ആൺ കുഞ്ഞ് പിറന്നു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. കുഞ്ഞും അമ്മയും സുഖമായിരിക്കുന്നതായി ജെയ്ക്ക് അറിയിച്ചു. 2019 ഒക്ടോബറിലായിരുന്നു ജെയ്ക്കും ഗീതുവും തമ്മിലുള്ള വിവാഹം.
തെരഞ്ഞെടുപ്പ് സമയത്ത് ഗര്‍ഭിണിയായിരുന്ന ഗീതുവിനെ സോഷ്യല്‍മീഡിയയില്‍ അപമാനിച്ചത് ഏറെ വിവാദമായിരുന്നു. ഗര്‍ഭിണിയായ ഭാര്യയെ ഉപയോഗിച്ച് ജെയ്ക്ക് സഹതാപവോട്ട് നേടാന്‍ ശ്രമിക്കുന്നെന്ന തരത്തിലായിരുന്നു പ്രചാരണം. ഗീതു വോട്ട് അഭ്യർഥിക്കുന്ന വിഡിയോ ഉള്‍പ്പെടെ പ്രചരിപ്പിച്ചായിരുന്നു അധിക്ഷേപം. സൈബറാക്രമണത്തില്‍ ഗീതു പൊലീസില്‍ പരാതി നല്‍കിയിരുന്നു.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനോട് 37,719 വോട്ടിനാണ് ജെയ്ക്ക് പരാജയപ്പെട്ടത്. തുടർച്ചയായ മൂന്നാം തവണയാണ് ജെയ്ക്ക് പുതുപ്പള്ളിയിൽ മത്സരിച്ചത്. 2016, 2021 നിയമസഭാ തിരഞ്ഞെടുപ്പകളിൽ ഉമ്മൻ ചാണ്ടിക്കെതിരെയും മത്സരിച്ചിരുന്നു. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്നുണ്ടായ ഉപതിരഞ്ഞെടുപ്പിലും ജെയ്ക്ക് തന്നെ എൽഡിഎഫ് സ്ഥാനാർഥിയാകുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
