കോവിഡ് അനാഥരാക്കിയ അഞ്ച് പേർക്ക് ഇനി അടച്ചുറപ്പുള്ള വീടിൻ്റെ കരുതൽ; ബാബു ചാഴികാടൻ്റെ ഓർമ ദിനത്തിൽ അവർക്ക് സ്വപ്ന സാഫല്യം;  ബാബു ചാഴികാടൻ ഫൗണ്ടേഷൻ നിർമിച്ചു നൽകുന്ന ഭവനത്തിന്റെ  വെഞ്ചരിപ്പും താക്കോൽ ദാനവും നാളെ

കോവിഡ് അനാഥരാക്കിയ അഞ്ച് പേർക്ക് ഇനി അടച്ചുറപ്പുള്ള വീടിൻ്റെ കരുതൽ; ബാബു ചാഴികാടൻ്റെ ഓർമ ദിനത്തിൽ അവർക്ക് സ്വപ്ന സാഫല്യം; ബാബു ചാഴികാടൻ ഫൗണ്ടേഷൻ നിർമിച്ചു നൽകുന്ന ഭവനത്തിന്റെ വെഞ്ചരിപ്പും താക്കോൽ ദാനവും നാളെ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോവിഡ് അനാഥരാക്കിയ അഞ്ചു പേർക്ക് കരുതലിൻ്റെ തണൽ ഒരുക്കി ബാബു ചാഴികാടൻ ഫൗണ്ടേഷൻ.

ബാബു ചാഴികാടന്റെ 31-ാം ചരമവാർഷികത്തിന് ഫൗണ്ടേഷൻ നിർമ്മിച്ചു നൽകുന്ന വീടിൻ്റെ വെഞ്ചരിപ്പും താക്കോൽ ദാനവും അനുസ്മരണ സമ്മേളനവും നാളെ കുറുപ്പന്തറയിൽ നടക്കും. കഴിഞ്ഞ മെയിൽ കോവിഡ് ബാധിച്ചു മരണമടഞ്ഞ കൊച്ചുപറമ്പിൽ ബാബുവിന്റെയും ജോളിയുടെയും മക്കളായ ചിഞ്ചു, ബിയ, അൻജു, റിയ എന്നിവർക്കും ഇവരുടെ ഇപ്പോഴത്തെ രക്ഷകർത്താവും ഭിന്നശേഷികാരിയുമായ പിതൃസഹോദരി ഷൈബിക്കും ആണ് പുതിയ ഭവനം നിർമ്മിച്ച് നൽകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷൈബിയുടെ ബുദ്ധിമുട്ടുകൾ കൂടി പരിഗണിച്ചാണ് വീട് നിർമിച്ചിരിക്കുന്നത്.
വീടിന്റെ താക്കോൽ സമർപ്പണം കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി എംപി നിർവഹിക്കുമെന്ന് ബാബു ചാഴികാടൻ ഫൗണ്ടേഷൻ ചെയർമാൻ തോമസ് ചാഴികാടൻ എംപി അറിയിച്ചു.

കുറുപ്പന്തറ കൊച്ചുപറമ്പിൽ ബാബു (54) 2021 മെയ് രണ്ടിനാണ് കോവിഡ് ബാധിച്ചു മരിച്ചത്. 11 ദിവസത്തിനുശേഷം ഭാര്യ ജോളിയും (50) മരിച്ചു. 10 സെൻ്റ് സ്ഥലവും മൺകട്ടയിൽ പണിത ഇടിഞ്ഞുവീഴാറായ വീടും മാത്രം സ്വന്തമായിട്ട് ഉണ്ടായിരുന്ന ഈ ദമ്പതികൾ കൂലിപ്പണി ചെയ്താണ് നാല് പെൺമക്കളും ഭിന്നശേഷിക്കാരായ സഹോദരിയും അടങ്ങുന്ന കുടുംബം പുലർത്തിയിരുന്നത്.

മൂത്ത മകൾ ചിഞ്ചു ഫിസിയോതെറാപ്പിയും, രണ്ടാമത്തെ മകൾ ദിയ ജനറൽ നഴ്സിങ്ങും പഠിക്കുന്നു. മൂന്നാമത്തെ മകൾ അഞ്ജു പ്ലസ്‌ടുവിനും നാലാമത്തെ മകൾ ബിയ ഒൻപതാം ക്ലാസ്സിലുമാണ് പഠിക്കുന്നത്. ഈ കുടുംബത്തിന്റെ ദുരവസ്ഥ മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞ ബാബു ചാഴികാടൻ ഫൗണ്ടേഷൻ ചെയർമാൻ തോമസ് ചാഴികാടൻ എംപി ഇവരുടെ വീട്ടിൽ എത്തുകയും കുട്ടികളുടെ സംരക്ഷണ ചുമതല ഏറ്റെടുക്കുകയും ഇവർക്ക് സുരക്ഷിതമായ ഭവനം നിർമിച്ചു നൽകുമെന്ന് ഉറപ്പ് നൽകുകയുമായിരുന്നു.

കുട്ടികളുടെ സംരക്ഷകയായ ഷൈബിക്ക് എം ജി യൂണിവേഴ്സിറ്റിയിൽ താൽക്കാലികമായി ജോലി ഉറപ്പാക്കുകയും ചെയ്തു. കഴിഞ്ഞ ഒക്ടോബർ 21ന് അഭിവന്ദ്യ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് വീടിൻ്റെ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു. ഏഴ് മാസം കൊണ്ട് 1600 ചതുരശ്രയടി വിസ്തീർണത്തിൽ 2 നിലയിൽ പണി പൂർത്തിയാക്കിയ വീടിന് 30 ലക്ഷം രൂപയാണ് ചെലവ്. 3 കിടപ്പു മുറികളും അടുക്കളയും ഹാളും തിണ്ണയും അനുബന്ധ സൗകര്യങ്ങളും അടങ്ങുന്നതാണ് വീട്.