ഈ ‘കടല്‍ സുന്ദരികളെ’ ഇനി കൃത്രിമ പ്രജനനം നടത്താം; അലങ്കാര മത്സ്യങ്ങളുടെ വിത്തുല്‍പാദനം സാധ്യമാക്കി സിഎംഎഫ്‌ആര്‍ഐ

Spread the love

ഉയർന്ന വിപണി മൂല്യമുള്ള കടല്‍ വർണമത്സ്യങ്ങളായ ഡാംസെല്‍, ഗോബി വിഭാഗങ്ങളില്‍പെട്ട രണ്ട് മീനുകളുടെ കൃത്രിമ വിത്തുല്‍പാദനം സിഎംഎഫ്‌ആർഐ വിജയകരമായി പൂർത്തിയാക്കിരിക്കുകയാണ്. അക്വേറിയങ്ങളിലെ കടല്‍ സുന്ദരികളായി അറിയപ്പെടുന്ന അസ്യൂർ ഡാംസെല്‍, ഓർണേറ്റ് ഗോബി എന്നീ മീനുകളുടെ വിത്തുല്‍പാദന സാങ്കേതികവിദ്യയാണ് സിഎംഎഫ്‌ആർഐയുടെ വിഴിഞ്ഞം പ്രാദേശിക കേന്ദ്രത്തിലെ ഗവേഷകർ വികസിപ്പിച്ചത്.

അക്വേറിയം ഇനങ്ങളില്‍ ആവശ്യക്കാരേറെയുള്ളതും അലങ്കാരമത്സ്യ പ്രേമികളുടെ ഇഷ്ട മീനുകളുമാണ് ഇവ രണ്ടും. ആകർഷകമായ വർണങ്ങളും ചലനങ്ങളിലെ ചടുലതയുമാണ് ഇവയെ അക്വേറിയം മീനുകളിലെ സുന്ദരികളാക്കി മാറ്റുന്നത്. കടലില്‍ പവിഴപ്പുറ്റുകളോടൊപ്പമാണ് അസ്യൂർ ഡാംസലിന്റെ ആവാസകേന്ദ്രം. കടുംനീല-മഞ്ഞ നിറങ്ങളും നീന്തുന്ന രീതികളുമാണ് പ്രധാന ആകർഷണീയത. അമിത ചൂഷണഫലമായി വംശനാശഭീഷണിക്കരികിലാണ് ഇവ. ഒരു മീനിന് 350 രൂപ വരെയാണ് ഇതിന്റെ വില. വിദേശ വിപണിയില്‍ മീനൊന്നിന് 25 ഡോളർ വരെ ലഭിക്കും.മറൈൻ അക്വേറിയങ്ങളിലെ ജനപ്രിയ മീനാണ് ഓർണേറ്റ് ഗോബി. തിളങ്ങുന്ന കണ്ണുകളും നീലയും തവിട്ട്-ചുവപ്പ്-വെള്ള നിറങ്ങളിലുള്ള പുള്ളികള്‍ കൊണ്ട് അലങ്കരിച്ച ശരീരവുമാണ് ഈ മീനിന്റെ ദൃശ്യഭംഗി കൂട്ടുന്നത്. കൗതുകകരമായ ചലനങ്ങളും പെരുമാറ്റവും കാരണം ടാങ്കുകളില്‍ കാഴ്ചക്കാരെ ആകർഷിക്കും. അക്വേറിയങ്ങളില്‍ അടിയുന്ന മണല്‍ തുടച്ചെടുത്ത് ടാങ്കുകളെ വൃത്തിയായി സൂക്ഷിക്കുന്നതിലും മിടുക്കിയാണ്. മീനൊന്നിന് 250 രൂപവരെ വിലയുണ്ട്.

ഉല്‍പാദനം കൂട്ടാനും കടലില്‍ ഇവയുടെ അമിതചൂഷണം തടയാനും സിഎംഎഫ്‌ആർഐയുടെ പ്രജനന സാങ്കേതികവിദ്യ വഴിയൊരുക്കും. കടലിലെ റീഫ് ആവാസവ്യസഥയെ സംരക്ഷിച്ച്‌ നിർത്താനുമാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അക്വേറിയം സംരംഭകർക്കും അലങ്കാരമത്സ്യ കർഷകർക്കും ഇവയുടെ വിത്തുല്‍പാദനം സ്വന്തമായി നടത്താവുന്ന രീതിയില്‍ സാങ്കേതികവിദ്യ സിഎംഎഫ്‌ആർഐ ആവശ്യാക്കാർക്ക് കൈമാറും. ഈ മേഖലയിലുള്ളവർക്ക് സാങ്കേതികവിദ്യ എളുപ്പത്തില്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള പ്രോട്ടോകോളും സിഎംഎഫ്‌ആർഐ വികസിപ്പിച്ചിട്ടുണ്ട്. കർഷകരിലേക്ക് വ്യാപകമായി ഈ സാങ്കേതികവിദ്യ കൈമാറുന്നതിനും അവരെ പരിശീലിപ്പിക്കുന്നതിനും സിഎംഎഫ്‌ആർഐ ഒരുക്കമാണെന്ന് വിഴിഞ്ഞം പ്രാദേശിക കേന്ദ്രം മേധാവി ഡോ ബി സന്തോഷ് പറഞ്ഞു.

ഉയർന്ന ആവശ്യകതയും വിപണി മൂല്യവും താരതമ്യേന കുറഞ്ഞ ഉല്‍പാദനച്ചെലവുമാണ് ഈ മീനുകള്‍ക്ക്. അതിനാല്‍, ഇവയുടെ വിത്തുല്‍പാദനവും വിപണിയും സംരംഭകരെ ആകർഷിപ്പിക്കുന്നതാണ്. സിഎംഎഫ്‌ആർഐയുടെ സാമ്ബത്തിക സാധ്യതാപഠനപ്രകാരം, 24000 മത്സ്യക്കുഞ്ഞുങ്ങളെ പ്രതിവർഷം ഉല്‍പ്പാദിപ്പിക്കുന്ന ഇടത്തരം വിത്തുല്‍പാദന യൂണിറ്റില്‍ നിന്ന് ഏകദേശം 12 ലക്ഷം രൂപ വാർഷിക വരുമാനമുണ്ടാക്കാനാകും.