
അയ്മനം : അയ്മനം പഞ്ചായത്തിൽ തെരുവ് നായ ശല്യം രൂക്ഷമായതോടെ ജനം ഭീതിയിൽ.
രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നൂറ് കണക്കിന് നായ്ക്കളാണ് അലഞ്ഞ് നടക്കുന്നത്. കൂട്ടത്തോടെ വരുന്ന നായ്ക്കൾ ആക്രമിക്കാൻ മുതിരുന്നതാണ് വഴിയാത്രക്കാരെ ഭയപ്പെടുത്തുന്നത്.
പുലർച്ചെയും രാത്രിയുമുള്ള യാത്രക്കാർക്കും പ്രഭാത സവാരിക്കിറങ്ങുന്നവർക്കും, പത്രവിതരണക്കാർക്കും നേരെ നായകളുടെ ആക്രമണം പതിവായിരിക്കുകയാണ്. പഞ്ചായത്ത് അംഗത്തിനെ പോലും നായ് പിന്തുടർന്ന് അക്രമിക്കാൻ മുതിരുകയുണ്ടായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പഞ്ചായത്തിലെ ജനവാസ മേഖലകളായ ചിപ്പുങ്കൽ, പരിപ്പ് , ഇല്ലത്ത്കവല , ഒളശ്ശ , പള്ളിക്കവല , അലക്ക് കടവ് , അയ്മനം ,കുടമാളൂർ ,പുളിഞ്ചോട് എന്നി പ്രദേശങ്ങളിൽ എല്ലാം നായ്ക്കൾ വിഹരിക്കുകയാണ്. അടഞ്ഞുകിടക്കുന്ന കടകളുടെ വരാന്തകൾ നായ്ക്കൂട്ടങ്ങൾ താവളമാക്കിയിട്ടുമുണ്ട്.
കാൽനട യാത്രക്കാരെയും ഇരുചക്ര വാഹന യാത്രക്കാരെയും ഇവ ഉപദ്രവിക്കാറുണ്ട്. നായ്ക്കളെ കണ്ടാൽ കരുതലോടെ കടന്നുപോയില്ലെങ്കിൽ അപകടം ഉറപ്പാണ്.
നായ്ക്കളെ വന്ധ്യംകരിക്കുന്ന എ ബി സി പദ്ധതി നിലച്ചതാണ് തെരുവ് നായ്കൾ പെരുകാൻ കാരണമെന്നാണ് ആക്ഷേപം. കോട്ടയം ടൗണിൽ നിരവധി പേർക്ക് നായയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. പിന്നിട്ട് നായക്ക് പേവിഷബാധ സ്ഥരീകരിച്ചു.
പ്രദേശവാസികളുടെയും കച്ചവട സ്ഥാപനങ്ങളുടെയും അലക്ഷ്യമായ മാലിന്യം തള്ളലും അശാസ്ത്രീയമായ രീതിയിൽ പ്രവർത്തിക്കുന്ന അറവുശാലകളുമാണ് തെരുവു നായ്ക്കൾ പെരുകാൻ പ്രധാന കാരണം. റോഡരികിൽ വലിച്ചെറിയുന്ന മാലിന്യം നായ്ക്കൾ റോഡിലിട്ട് കടിച്ചുകീറുന്നത് സ്ഥിരം കാഴ്ചയാണ്. തെരുവിൽ നിന്നും പിടിച്ചെടുക്കുന്ന നായ്ക്കളെ കൊല്ലാതെ സംരക്ഷിക്കണമെന്നും ഷെൽട്ടറിൽ പാർപ്പിക്കണം എന്നുമാണ് ചട്ടം. എന്നാൽ അതിനുള്ള സംവിധാനം പഞ്ചായത്തിൽ ഇപ്പോൾ നിലവിലില്ല.