
ടെഹ്‌റാൻ: ഇറാന്‍ – ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ, ലോകമെങ്ങും ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു പേരുണ്ട്. അത് ആയത്തുള്ള അലി ഖമേനി എന്ന ഇറാന്റെ പരമോന്നത നേതാവിനെ കുറിച്ചാണ്. ഈ 83കാരനായ പോരാളിയെ വധിക്കണമെന്നതാണ് ഇസ്രയേലിന്റെ എക്കാലത്തെയും പ്രധാന ആഗ്രഹം. എന്നാല്‍ ഈ പ്രായത്തിലും മരണത്തിന്റെ മുഖത്ത് ചവിട്ടിയാണ് ഖമേനി മുന്നോട്ട് പോകുന്നത്.
ഇറാനിലെ മുതിർന്ന സൈനിക ഉദ്യോഗസ്ഥരെയും ആണവശാസ്ത്രജ്ഞരെയും ഒന്നൊന്നായി ഇസ്രയേൽ വധിക്കുമ്പോൾ പരമോന്നത നേതാവായ ആയത്തുല്ല അലി ഖമനയി രാജ്യത്തെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന് ഉറ്റുനോക്കുകയാണ് ലോകം. ഇതുവരെ ഏകപക്ഷീയ നേട്ടം മാത്രം കരസ്ഥമാക്കിയ ചരിത്രമുള്ള ഇസ്രയേലിന്റെ ഹൃദയം പിളര്‍ന്ന് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍ ലക്ഷ്യം കണ്ടതോടെ ലോകത്തെ ഇസ്ലാമിക സമൂഹത്തിന്റെ സൂപ്പര്‍ ഹീറോയായാണ് ഖമേനി ഇപ്പോള്‍ വാഴ്ത്തപ്പെടുന്നത്.
നിർണായ തീരുമാനങ്ങളെടുക്കാൻ വേണ്ട വിവരം നൽകുകയും എടുക്കുന്ന തീരുമാനം കൃത്യമായി നടപ്പാക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥ– ശാസ്ത്രജ്ഞ– ഉപദേശകനിരയിലെ ഏറെപ്പേരും ഇല്ലാതായെന്നും ഇത് ഭരണസംവിധാനത്തിൽ വലിയ ശൂന്യതയാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. 15–20 പേർ വരുന്ന ഖമനയിയുടെ ‘ഉപദേശക സമിതി’യിൽ സുപ്രധാന ചുമതലകൾ വഹിച്ചിരുന്നവരാണ് വധിക്കപ്പെട്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
1989 ൽ പരമോന്നത നേതാവെന്ന സ്ഥാനം ഏറ്റെടുക്കുമ്പോൾ മുൻഗാമി ആയത്തുല്ല റൂഹുല്ല ഖുമൈനിയുടെ വ്യക്തിപ്രഭാവമോ ആജ്ഞാശേഷിയോ ഖമനയിക്ക് ഇല്ലെന്നായിരുന്നു പലരുടെയും ധാരണ. ഖമനയി പറയുന്നതാണ് ഇപ്പോൾ ഇറാന്റെ അവസാനവാക്ക്. രാജ്യത്തിനകത്ത് സർക്കാർവിരുദ്ധ പ്രക്ഷോഭങ്ങൾ അടിച്ചമർത്തിയും പുറത്ത്, മധ്യപൂർവദേശമാകെ ഇസ്രയേൽ – യുഎസ് സഖ്യത്തിനെതിരായ ശൃംഖല വളർത്തിയും ഖമനയി കരുത്തനായി.
എന്നാൽ, കാര്യങ്ങൾ കൈവിട്ടുപോകാനിടയുള്ളപ്പോൾ തന്ത്രപരമായി വഴങ്ങിക്കൊടുക്കാൻ അദ്ദേഹം തയാറായിരുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. 2015 ൽ ആണവപദ്ധതി രാജ്യാന്തരനിരീക്ഷണത്തിനായി തുറന്നതും ട്രംപ് ഭരണകൂടവുമായി ചർച്ചയ്ക്കു തയാറായതും ഉദാഹരണമാണ്.
ആണവപദ്ധതിയുടെ ഊർജം
സുന്നി ആശയം പിന്തുടരുന്ന ഗൾഫ് രാജ്യങ്ങളാണ് ചുറ്റുമെങ്കിലും ഇസ്‍ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനെ മേഖലയിലെ കരുത്തുറ്റ രാജ്യമാക്കി വളർത്തിയെടുത്തതിൽ 40 വർഷത്തെ ഖമനയിയുടെ നേതൃത്വമുണ്ട്. ആത്മീയനേതൃത്വം എന്ന നിലയ്ക്കാണ് ഖുമൈനി അനിഷേധ്യനായ നേതാവായതെങ്കിൽ ശിഷ്യനായ ഖമനയി സ്വന്തമായി സൃഷ്ടിച്ചെടുത്ത ഭരണ, സൈനിക സ്വാധീനത്തിലാണ് സ്ഥാനം ഉറപ്പിച്ചത്. ‘പരമോന്നത നേതാവ്’ എന്ന രാഷ്ട്രത്തലവന്റെ കസേര തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റുമാരെക്കാൾ ഉയരത്തിൽ നിലനിർത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. പാശ്ചാത്യ രാജ്യങ്ങളുടെയും അയൽരാജ്യങ്ങളുടെയും എതിർപ്പ് അവഗണിച്ച് ആണവ പദ്ധതിയുമായി ഇറാൻ മുന്നോട്ടുപോയത് ഖമനയിയുടെ നിശ്ചയദാർഢ്യത്തിലാണ്.
തിരിച്ചടിയേറ്റ് കൂട്ടുകാർ
ഗാസയിൽ ഹമാസ്, ലബനനിൽ ഹിസ്ബുല്ല, യെമനിൽ ഹൂതികൾ, ഇറാഖിൽ പ്രാദേശിക സായുധ സംഘങ്ങൾ… ഇറാന്റെ അനുഗ്രഹാശിസ്സുകളോടെ പ്രവർത്തിക്കുന്നവരാണ് ഇവരെല്ലാം. ഇവർക്കെതിരെയെല്ലാം ഒരേസമയം ആക്രമണം നടത്തുകയാണ് ഇസ്രയേൽ. സിറിയയിലെ അസദ് ഭരണകൂടം ജനകീയ പ്രക്ഷോഭത്തിൽ പുറത്താകുക കൂടി ചെയ്തതോടെ മേഖലയിൽ ഇറാന്റെ സ്വാധീനം കുറഞ്ഞെന്ന് റോയിട്ടേഴ്സ് അനുമാനിക്കുന്നു. എന്നാൽ, എളുപ്പത്തിൽ ഇറാനെ കീഴ്പ്പെടുത്തിക്കളയാമെന്ന ധാരണ ഇസ്രയേലിനുമില്ല.
ഖമനയിയെ ഉന്നമിട്ട്
ഖമനയിയെ വധിച്ചാൽ യുദ്ധം തീരുമെന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഭീഷണിയിൽ ലക്ഷ്യം വ്യക്തമാണ്. ഖമനയി എവിടെയാണ് ‘ഒളിച്ചിരിക്കുന്നത്’എന്ന് അറിയാമെന്നും പക്ഷേ ഖമനയിയെ വധിക്കാൻ നിലവിൽ പദ്ധതിയില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്നലെ പറഞ്ഞു. ഇറാനിലെ പരമോന്നത നേതാവിനെ വീഴ്ത്തുന്നതോടെ ആ ഭരണസംവിധാനം തകരുമെന്നും പകരം ഭരണകൂടത്തെ വാഴിക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് യുഎസും ഇസ്രയേലും നീങ്ങുന്നതെന്ന് ഇതു വ്യക്തമാകുന്നു. ഇറാന്റെ ആണവപദ്ധതി തകർക്കുക, നിലവിലെ യുഎസ്–ഇസ്രയേൽ വിരുദ്ധ ഭരണകൂടത്തെ വീഴ്ത്തുക– ഈ ലക്ഷ്യമാണ് മധ്യപൗരസ്ത്യദേശത്തു കൂടുതൽ ദുരിതങ്ങളും പുതിയ പലായനവും സൃഷ്ടിക്കുന്ന ഇപ്പോഴത്തെ പോരിനു പിന്നിലുള്ളത്.