
കോട്ടയം: സംസ്ഥാനത്ത് ഓട്ടോറിക്ഷാ നിരക്ക് കാലോചിതമായി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ സ്നേഹ കൂട്ടായ്മ (ASK) സംസ്ഥാന കമ്മിറ്റി.
2022-ന് ശേഷം കഴിഞ്ഞ നാല് വർഷമായി ചാർജ് വർദ്ധിപ്പിക്കാത്തത് തൊഴിലാളികളെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയാണെന്ന് കോട്ടയത്ത് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗം കുറ്റപ്പെടുത്തി.
ഇന്ധനവിലയും സ്പെയർ പാർട്സ് നിരക്കും അനിയന്ത്രിതമായി ഉയരുമ്പോഴും പഴയ നിരക്കിൽ സർവീസ് നടത്തുന്നത് പ്രായോഗികമല്ല. ഈ സാഹചര്യത്തിൽ ആവശ്യങ്ങൾ ഉന്നയിച്ച് ഗതാഗത വകുപ്പ് മന്ത്രിക്ക് നിവേദനം നൽകാൻ യോഗം തീരുമാനിച്ചു.
പ്രധാന ആവശ്യങ്ങൾ:
മിനിമം ചാർജ്: 1.5 കിലോമീറ്ററിന് നിലവിലുള്ള 30 രൂപയിൽ നിന്ന് 40 രൂപയാക്കി ഉയർത്തുക.
കിലോമീറ്റർ നിരക്ക്: മിനിമം ചാർജിന് ശേഷമുള്ള ഓരോ കിലോമീറ്ററിനും 20 രൂപ അനുവദിക്കുക.
വെയിറ്റിംഗ് ചാർജ്: 15 മിനിറ്റിന് നിലവിലുള്ള 10 രൂപ എന്നത് 25 രൂപയായി പരിഷ്കരിക്കുക.
റിട്ടേൺ ചാർജ്: രാത്രികാല സർവീസുകൾക്കും നഗരപരിധിക്ക് പുറത്തേക്കും ശാസ്ത്രീയമായ റിട്ടേൺ ചാർജ് ഏർപ്പെടുത്തുക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാന ജീവനക്കാർക്ക് ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുമ്പോൾ, ക്ഷേമനിധി പെൻഷൻകാർക്ക് വെറും 600 രൂപ മാത്രം നൽകി സർക്കാർ ഓട്ടോ തൊഴിലാളികളെ വഞ്ചിക്കുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
സംസ്ഥാന പ്രസിഡന്റ് സുശാന്ത് വടകര അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സന്തോഷ് കോട്ടയം, കുഞ്ഞുമോൻ ആലുവ, ജോഷി കടുത്തുരുത്തി, അനീഷ് തലയോലപ്പറമ്പ് എന്നിവർ സംസാരിച്ചു.



