
ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം; ജീവനൊടുക്കിയത് കുടുംബ പ്രശ്‌നങ്ങളെ തുടർന്നെന്നു സൂചന; ഓട്ടോറിക്ഷയിൽ ആളിപ്പടർന്ന തീ അണച്ചത് അഗ്നിരക്ഷാ സേന സ്ഥലത്ത് എത്തി
സ്വന്തം ലേഖകൻ
കോട്ടയം: ഓട്ടോറിക്ഷയുടെ വായ്പാ കുടിശികയും കുടുംബ പ്രശ്‌നങ്ങളെയും തുടർന്നു മാനസിക സംഘർഷം അനുഭവിച്ചിരുന്ന ഓട്ടോഡ്രൈവറെ ഓട്ടോറിക്ഷയ്ക്കുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.
വില്ലൂന്നി ചക്കാലയിൽ പുത്തൻപറമ്പ് അനന്ത കൃഷ്ണനെ (35) യാണ് ഓട്ടോറിക്ഷയ്ക്കുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച്ച രാത്രി ഏട്ടരയോടെ കോട്ടയം പുതുപ്പള്ളി റോഡിൽ മക്രോണിപാലം ഷാപ്പിന് സമീപത്തായിരുന്നു സംഭവം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മക്രോണി പാലത്തിന് താഴെ മാങ്ങാനം കുടി റോഡിൽ ഓട്ടോറിക്ഷ പാർക്ക് ചെയ്ത നിലയിലാരുന്നു. പൂർണ്ണമായും കത്തിയ ഒട്ടോറിക്ഷയ്ക്കുള്ളിൽ ഡ്രൈവിംഗ് സീറ്റിൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ നിന്നും തീ പടരുന്നത് കണ്ട നാട്ടുകാരാണ് വിവരം പൊലീസിലും അഗ്നിരക്ഷാ സേനയിലും അറിയിച്ചത്.
സംഭവത്തെ തുടർന്ന് ഈസ്റ്റ് പൊലീസും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. കുടുംബ പ്രശ്‌നങ്ങളും കടബാധ്യതയെയും തുടർന്നുളള ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. മാങ്ങാനം സ്‌കൂൾ ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറാണ് മരിച്ച അനന്തകൃഷ്ണൻ.
വില്ലൂന്നി സ്വദേശിയായ ഇയാൾ മാങ്ങാനത്ത് ഭാര്യ വീട്ടിലാണ് താമസിക്കുന്നത്. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ റിജോ പി ജോസഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു.