
ബെംഗളൂരു: ബെംഗളൂരുവിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ നിർബന്ധമായും തിരിച്ചറിയല്‍ കാർഡ് പ്രദർശിപ്പിക്കണമെന്ന് ബെംഗളൂരു ട്രാഫിക് പോലീസിൻ്റെ കർശന നിർദേശം.
ഇത് ലംഘിക്കുന്ന ഡ്രൈവർമാർക്കെതിരെ കേസെടുക്കാൻ ട്രാഫിക് പോലീസ് ജോയിൻ്റ് കമ്മീഷണർ കാർത്തിക് റെഡ്ഡി ഉദ്യോഗസ്ഥർക്ക് നിർദേശം നല്കി. ഡ്രൈവർമാർ യൂണിഫോം ധരിക്കുന്നില്ല, അമിതമായ നിരക്ക് ഈടാക്കുന്നു തുടങ്ങിയ പരാതികള്‍ വ്യാപകമായതിനെ തുടർന്നാണ് ട്രാഫിക് പോലീസിൻ്റെ ഇടപെടല്‍. തിരിച്ചറിയല്‍ കാർഡുകളിലൂടെ, യാത്രക്കാർക്ക് പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ഡ്രൈവർമാരെ തിരിച്ചറിയാനും സുരക്ഷതത്വം ഉറപ്പിക്കാനും സാധിക്കുമെന്ന് പോലീസ് അറിയിച്ചു.
നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ തിരിച്ചറിയല്‍ കാർഡ് പ്രദർശിപ്പിക്കണമെന്ന നിർദേശം വർഷങ്ങള്‍ക്ക് മുൻപുതന്നെ പുറപ്പെടുവിച്ചതാണ്. എന്നാലിത് പാലിക്കുന്നതില്‍ ഡ്രൈവർമാർ വീഴ്ചവരുത്തിയിരുന്നു. വനിതാ യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് നിർദേശം ഇപ്പോള്‍ കൂടുതല്‍ കർശനമായി നടപ്പാക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരിച്ചറിയല്‍ കാർഡ് ഡ്രൈവർമാരെ തിരിച്ചറിയാൻ സഹായിക്കുകയും അവർ കൂടുതല്‍ ഉത്തരവാദിത്തത്തോടെ പെരുമാറാൻ പ്രേരിപ്പിക്കുകയും ചെയ്യും. കൂടാതെ, സാധുവായ പെർമിറ്റില്ലാത്ത ഓട്ടോറിക്ഷകളുടെയും മറ്റ് ജില്ലകളില്‍ നിന്നുള്ള ഡ്രൈവർമാരുടെയും പ്രവർത്തനം നിയന്ത്രിക്കാനും ഇത് സഹായിക്കും. പുതിയ തിരിച്ചറിയല്‍ കാർഡുകളില്‍ ക്യൂആർ കോഡുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ASTraM ആപ്പിലെ ഡ്രൈവർമാരുടെ വിശദാംശങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇത് സുതാര്യത വർധിപ്പിക്കാനും പൊതുജനങ്ങളുടെ വിശ്വാസം നേടാനും സഹായിക്കുമെന്ന് പോലീസ് അറിയിച്ചു.



