സെക്രട്ടേറിയറ്റിന് മുന്നില്‍ പെട്രോളൊഴിച്ച് യുവാക്കളുടെ ആത്മഹത്യാശ്രമം; തീ കൊളുത്തും മുൻപ് പൊലീസെത്തിയതിനാൽ വൻ ദുരന്തം ഒഴിവായി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ പെട്രോളൊഴിച്ച് യുവാക്കളുടെ ആത്മഹത്യാശ്രമം. തീ കൊളുത്തും മുൻപ് പൊലീസെത്തി വെള്ളമൊഴിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. മൂന്ന് സുല്‍ത്താന്‍ ബത്തേരി സ്വദേശികളാണ് ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്.
ഇന്ന് രാവിലെ 11 മണിയോടെ റോഡില്‍ വാഹന തിരക്കുള്ള സമയത്തായിരുന്നു സംഭവം. വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തിയാണ് യുവാക്കള്‍ ആത്മഹത്യാഭീഷണി മുഴക്കിയത്. സുല്‍ത്താന്‍ ബത്തേരി സ്വദേശി സലിം അടക്കം മൂന്ന് പേരാണ് ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാഭീഷണി ഉയര്‍ത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കിയ യുവാക്കളെ പൊലീസെത്തി അനുനയിപ്പിച്ച് പിന്തിരിപ്പിക്കുകയായിരുന്നു. അതിനിടെ തീകൊളുത്തും മുന്‍പ് വെള്ളമൊഴിച്ച് പൊലീസ് അത്യാഹിതം ഒഴിവാക്കി.
തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത യുവാക്കളെ കന്റോണ്‍മെന്റ് സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെ സിഐയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്ത് വരികയാണ്.
സുല്‍ത്താന്‍ ബത്തേരിയില്‍ ഇവര്‍ നടത്തിയ ബിസിനസുമായി ബന്ധപ്പെട്ടാണ് ആത്മഹത്യാഭീഷണി മുഴക്കിയത്. ഇവരുമായി വേര്‍പിരിഞ്ഞ പങ്കാളി വധഭീഷണി മുഴക്കുന്നു എന്നതാണ് ഇവരുടെ പരാതി.
ഇതിന്റെ തെളിവുകള്‍ അടക്കം പൊലീസില്‍ പരാതി നല്‍കിയിട്ടും പ്രാദേശിക പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് ഇവര്‍ ആരോപിക്കുന്നു. തുടര്‍ന്ന് പ്രതിഷേധത്തിനായി യുവാക്കള്‍ ഭരണസിരാകേന്ദ്രം തെരഞ്ഞെടുക്കുകയായിരുന്നു.