ബസ് മാറ്റിയിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ നീ എന്ന് വിളിച്ചതിൽ വിരോധം; യുവാവിനെ വാഹനത്തിന്റെ ബ്രേക്കിന്റെ ലൈനര്‍ കൊണ്ട് തലയിലും മുഖത്തും അടിച്ചു; കൈകൊണ്ട് പ്രതിരോധിക്കുന്നതിനിടെ തള്ളവിരലില്‍ കടിച്ച് പരിക്കേല്‍പ്പിച്ചു; കേസിൽ ഒരാൾ അറസ്റ്റിൽ

Spread the love

തൃശൂര്‍: ബസ് മാറ്റിയിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം. ഒരാള്‍ അറസ്റ്റില്‍. പൂമംഗലം എടക്കുളത്തുകാരന്‍ സതീഷ് (45) എന്നയാളെ ആക്രമിച്ച കേസില്‍ തമിഴ്‌നാട് സ്വദേശിയായ സുന്ദരപാണ്ഡ്യന്‍ (30) ആണ് അറസ്റ്റിലായത്.

നാലിന് രാത്രി 10 മണിയോടെ ഇരിങ്ങാലക്കുട അവറാന്‍ പെട്രോള്‍ പമ്പിന് എതിര്‍വശത്തുള്ള സ്റ്റാര്‍ ബെന്‍സ് സ്‌പെയര്‍ പാര്‍ട്‌സ് സ്ഥാപനത്തിന് മുന്‍വശത്ത് വെച്ചാണ് ആക്രമണം നടന്നത്. തര്‍ക്കത്തിനിടെ ‘നീ’ എന്ന് വിളിച്ചതിന്റെ വിരോധത്തില്‍ സുന്ദരപാണ്ഡ്യന്‍ സതീഷിനെ തള്ളിയിട്ട ശേഷം വാഹനത്തിന്റെ ബ്രേക്കിന്റെ ലൈനര്‍ കൊണ്ട് തലയിലും മുഖത്തും അടിച്ചു.

ഇതേതുടര്‍ന്ന് സതീഷിന് ആഴത്തില്‍ മുറിവ് പറ്റി. ആക്രമണത്തിനിടെ വീണ്ടും തലയ്ക്ക് അടിക്കാന്‍ ശ്രമിക്കുമ്പോള്‍ സതീഷ് കൈകൊണ്ട് പ്രതിരോധിക്കാന്‍ ശ്രമിച്ചതില്‍ സുന്ദരപാണ്ഡ്യന്‍ സതീഷിന്റെ തള്ളവിരലില്‍ കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. കഠിനമായ അടിയേറ്റ് സതീഷിന് ഗുരുതരമായ പരിക്ക് സംഭവിച്ചതിനെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സുന്ദരപാണ്ഡ്യനെ അറസ്റ്റ് ചെയ്തു. അന്വേഷണ സംഘത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ ക്ലീറ്റസ്, ദിനേശ്, പൊലീസ് ഓഫീസര്‍മാരായ സനീഷ്, രഞ്ജിത്ത്, കൃഷ്ണദാസ് എന്നിവരാണ് ഉണ്ടായിരുന്നത്.