
സ്വന്തം ലേഖകൻ
മണർകാട്: മണർകാട് പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം മാടപ്പള്ളി പാലക്കുളം ഭാഗത്ത് കണ്ണാട്ട് പാലക്കുളം വീട്ടിൽ വൈശാഖ് .എം (33), പാമ്പാടി വെള്ളൂർ ഗ്രാമറ്റം ഭാഗത്ത് ആശാരിപറമ്പിൽ വീട്ടിൽ ജെറിൻ രവി (23) എന്നിവരെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ ഇരുവരും ചേർന്ന് ഇന്നലെ വൈകിട്ട് 3:30 മണിയോടുകൂടി മണർകാട് പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ആക്രമിക്കുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇന്നലെ ഉച്ചയോടുകൂടി ഭാര്യയും, കുട്ടിയുമായി ചികിത്സയ്ക്ക് എത്തിയ വൈശാഖ് ഭാര്യയെ ഡോക്ടറെ കാണിച്ചതിനു ശേഷം കുട്ടിയെ ചികിത്സിക്കുന്നതിന് പീഡിയാട്രീഷൻ ഇന്നില്ല എന്ന് റിസപ്ഷനിൽ നിന്ന് പറഞ്ഞതിനുള്ള വിരോധം മൂലം, ക്യാഷ്വാലിറ്റിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടറെ ചീത്ത വിളിക്കുകയും, ഭീഷണിപ്പെടുത്തുകയും കഴുത്തിനു കുത്തിപ്പിടിച്ച് ജനൽ വഴി പുറത്തേക്ക് തള്ളിയിടാൻ ശ്രമിക്കുകയുമായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതിയെ തുടർന്ന് മണർകാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു. ഇരുവർക്കുമെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. മണർകാട് സ്റ്റേഷൻ എസ്.എച്ച്.ഓ അനിൽ ജോർജ്, എസ്.ഐ മാരായ സന്തോഷ്, ഗോപകുമാർ, സി.പി.ഓ മാരായ തോമസ് രാജു, ശ്രീകുമാർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.ഇരുവരെയും കോടതിയിൽ ഹാജരാക്കി.



