play-sharp-fill
കഞ്ചാവിന് അടിമയായ കാമുകനൊപ്പം ഇറങ്ങിപ്പോന്ന യുവതി അനുഭവിച്ചത് കൊടിയ പീഡനം: കറുകച്ചാലിൽ ഭാര്യയെ തല്ലിക്കൊന്നത് കഞ്ചാവിന്റെ ലഹരിയിൽ: ഭാര്യയുടെ ശരീരത്തിൽ ഏറ്റത് 56 മാരക പരിക്കുകൾ;  വാരിയെല്ലുകളും, തലയോടും പൊട്ടിച്ചിതറി

കഞ്ചാവിന് അടിമയായ കാമുകനൊപ്പം ഇറങ്ങിപ്പോന്ന യുവതി അനുഭവിച്ചത് കൊടിയ പീഡനം: കറുകച്ചാലിൽ ഭാര്യയെ തല്ലിക്കൊന്നത് കഞ്ചാവിന്റെ ലഹരിയിൽ: ഭാര്യയുടെ ശരീരത്തിൽ ഏറ്റത് 56 മാരക പരിക്കുകൾ; വാരിയെല്ലുകളും, തലയോടും പൊട്ടിച്ചിതറി

സ്വന്തം ലേഖകൻ
കോട്ടയം: രണ്ടു വർഷം മുൻപ് പ്രളയത്തിന്റെ വികാരത്തിൽ വീട്ടിൽ നിന്നും ഇറങ്ങിപ്പോന്ന അശ്വതി കഞ്ചാവിന്റെ ലഹരിയിൽ ഭർത്താവിൽ നിന്നും ഏറ്റുവാങ്ങിയത് കൊടിയ പീഡനം. തലയോടും, താടിയെല്ലും വാരിയെല്ലും ഒടിഞ്ഞു നുറുങ്ങിയ അശ്വതി കൊടിയ പീഡനമാണ് ഏറ്റുവാങ്ങിയത്.
കറുകച്ചാലിൽ ഭർത്താവിന്റെ മർദ്ദനമേറ്റ് മരിച്ച റാന്നി ഉതിമൂട് അജേഷ് ഭവനിൽ അശ്വതിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ ആരെയും വേദനിപ്പിക്കുന്നതാണ്. അതിക്രൂരമായ മർദ്ദനമാണ് അശ്വതി ഭർത്താവിൽ നിന്നും ഏൽക്കേണ്ടി വന്നതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നിന്നും വ്യക്തമാകുന്നത്. ശരീരത്തിൽ 56 ചതവുകൾ ഉള്ളതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പരാമർശമുണ്ട്. പഴകിയതും വർഷങ്ങളുടെ പഴക്കമുള്ളതുമായ ചതവുകളും മൃതദേഹത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ക്രൂരമായ മർദനവും തലയ്‌ക്കേറ്റ അടിയുമാണ് അശ്വതി മരിക്കാൻ ഇടയായത്. വിറക് കമ്പു കൊണ്ടുള്ള അടിയേറ്റ് തലയോട്ടി തകർന്ന നിലയിലായിരുന്നു. ആന്തരിക അവയവങ്ങൾക്കും ചതവുകളുണ്ട്. വാരിയെല്ലുകൾ ഒടിഞ്ഞ് കരളിൽ തറച്ച നിലയിലായിരുന്നു.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി തുടർന്ന്  രണ്ടരയോടെ ഉതിമൂട്ടിലെ വീട്ടുവളപ്പിൽ സംസ്‌കരിക്കുകയായിരുന്നു. ക്രിമിനലിനെ പ്രണയിച്ചു വിവാഹം ചെയ്തതാണ് അശ്വതിയുടെ ജീവിതം നരകതുല്യമാക്കിയതും ഒടുവിൽ ജീവൻ തന്നെ നഷ്ടമാകാൻ ഇടയാക്കിയതും. കഞ്ചാവ് തലയ്ക്ക് പിടിച്ചാണ് ഭാര്യയെ സുബിൻ ക്രൂരമായി കൊലപ്പെടുത്തിയത്. വ്യാഴാഴ്ച രാത്രി സംഭവമറിഞ്ഞ് വീട്ടിൽ എത്തിയ പൊലീസ് സംഘത്തെ ആക്രമിക്കാൻ ശ്രമിക്കുകയും അറസ്റ്റ് ചെയ്തു കൊണ്ടു പോകുമ്പോൾ പൊലീസ് ജീപ്പിന്റെ പിന്നിലെ ഗ്ലാസ് തല കൊണ്ട് ഇടിച്ചു പൊട്ടിച്ചു സ്വയം മുറിവേൽപ്പിക്കുകയും ചെയ്ത പ്രതി കുന്നന്താനം മുക്കട കോളനിയിൽ സുബിൻ (27) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച സുബിൻ ഡോക്ടർമാരെയും അക്രമിക്കുവാനും ശ്രമിച്ചിരുന്നു. കഞ്ചാവിന്റെ ലഹരിയായിരുന്നു ഇതിനെല്ലാം കാരണം. വ്യാഴാഴ്ച രാത്രി 11.30ന് ആണ് സുബിൻ അശ്വതിയെ അക്രമിച്ചത്. അശ്വതിയുമായി വഴക്കുണ്ടാക്കുകയും ഉപദ്രവിക്കുകയും പല തവണ ഭിത്തിയിൽ തല ഇടിപ്പിക്കുകയും ചെയ്തു. വീട്ടിലുണ്ടായിരുന്ന വിറകുകമ്പു കൊണ്ടു തലയിൽ അടിച്ചു. ബോധം നഷ്ടപ്പെട്ട അശ്വതിയെ വലിച്ചിഴച്ചു കുളിമുറിയിൽ കൊണ്ടുപോയി തലയിൽ വെള്ളം ഒഴിച്ചു. ശബ്ദം കേട്ട് ഉണർന്ന അയൽവാസികളാണ് കറുകച്ചാൽ പൊലീസിൽ വിവരമറിയിച്ചത്. അബോധാവസ്ഥയിലായിരുന്ന അശ്വതിയെ പൊലീസ് എത്തിയാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെ മരിച്ചു.
പ്രണയിച്ച് വിവാഹിതരായവരാണ് ഇവർ. രണ്ടുവർഷം മുൻപായിരുന്നു വിവാഹം. പതിനേഴാം വയസിൽ അശ്വതി സുബിനൊപ്പം ഇറങ്ങിപ്പോകുകയായിരുന്നു. തുടർന്ന് ചിങ്ങവനത്ത് വാടകവീട്ടിൽ താമസമാക്കി. സുബിൻ പലപ്പോഴും അശ്വതിയെ ക്രൂരമായി മർദിക്കാറുണ്ടെന്ന് അയൽവാസികൾ മൊഴി നൽകി. നിരവധി കേസുകളിൽ പ്രതിയാണ് സുബിനെന്ന്  പാലീസ് പറയുന്നു. ഇയാൾക്കെതിരെ റാന്നി, ചിങ്ങവനം ചങ്ങാനാശ്ശേരി തുടങ്ങി വിവിധ സ്റ്റേഷനുകളിൽ കേസുണ്ട്. പോക്സോ, മോഷണം, അടിപിടി കേസുകളിൽ പ്രതിയായ ഇയാൾ കഴിഞ്ഞ വർഷം അശ്വതിയുടെ അമ്മ കുഞ്ഞുമോളുടെ കൈ ഇരുമ്പുവടി കൊണ്ട് അടിച്ചൊടിച്ചിരുന്നതായും പൊലീസ് പറഞ്ഞു.