
കളഞ്ഞു കിട്ടിയ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയ സംഭവം; ബിജെപി ബ്ലോക്ക് പഞ്ചായത്തംഗവും സഹായിയും പിടിയില്‍
കളഞ്ഞു കിട്ടിയ എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടിയ കേസില്‍ ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് വനിതാ അംഗവും സഹായിയും പിടിയില്‍.
മഹിള മോർച്ച ഭാരവാഹിയായ സുജന്യ ഗോപിയും (42) അവരുടെ സഹായി കല്ലിശ്ശേരി വല്യത്ത് ലക്ഷ്മി നിവാസില്‍ സലിഷ് മോനുമാണ് (46) അറസ്റ്റിലായത്. ചെങ്ങന്നൂർ സ്വദേശി വിനോദ് എബ്രഹാമിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. മാർച്ച 14നാണ് എടിഎം കാർഡ് ഉള്‍പ്പെടുന്ന വിനോദിന്റെ പേഴ്സ് നഷ്ടമാകുന്നത്.
കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ ഭാര്യയെ ജോലി സ്ഥലത്ത് വിട്ടതിന് ശേഷം തിരികെ വരുന്നതിനിടെ വഴിയില്‍ വച്ചാണ് പേഴ്സ് നഷ്ടമായത്. ഓട്ടോ ഡ്രെവറായ സലിഷ് മോനാണ് വിനോദിന്റെ പേഴ്സ് ലഭിച്ചത്. പിന്നാലെ സലിഷ് പേഴ്സ് ലഭിച്ച വിവരം സുജന്യയെ അറിയിച്ചു. തുടർന്ന് ഇരുവരും മാർച്ച് 15ന് രാവിലെ ആറിനും എട്ടിനും ഇടയില്‍ ബുധനൂർ, പാണ്ടനാട്, മാന്നാർ എന്നിവിടങ്ങളിലെ എടിഎം കൗണ്ടറുകളില്‍ നിന്ന് 25,000 രൂപ പിൻവലിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എടിഎം കാർഡിനോപ്പം എഴുതി സൂക്ഷിച്ചിരുന്ന പിൻ നമ്പർ ഉപയോഗിച്ചാണ് ഇവർ തുക പിൻവലിച്ചത്. പണം പിൻവലിച്ചതിന്റെ സന്ദേശം മൊബെെലില്‍ വന്നതോടെയാണ് വിനോദ് ചെങ്ങന്നൂർ പൊലീസില്‍ പരാതി നല്‍കിയത്. എടിഎം കാർഡ് പിന്നീട് കല്ലിശ്ശേരി റെയില്‍വേ മേല്‍പ്പാലത്തിന് സമീപത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും റിമാൻഡ് ചെയ്തു.